സക്കറിയായ്‌ക്കും എലിസബത്തിനും വാര്‍ധക്യത്തില്‍ മാത്രമാണ് ഒരു കുഞ്ഞ് ജനിച്ചത്. യോഹന്നാന്‍. ന്യായമായും ആ കുഞ്ഞ് വളര്‍ന്നു വരുമ്പോള്‍, മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നെങ്കില്‍ അവരെയും സംരക്ഷിച്ച്, കുടുംബത്തിന്റെ പിന്‍തുടര്‍ച്ചക്കാരനായി, കുടുംബസ്വത്തിന്റെ അവകാശിയായി വീട്ടില്‍ കഴിയേണ്ടതാണ്. പക്ഷേ, യോഹന്നാന്‍ മരുഭൂമിയില്‍ പാര്‍ക്കുന്നതായി നാം കാണുന്നു. മരുഭൂമിയില്‍വച്ചാണ് യോഹന്നാന് ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായത് (ലൂക്കാ 3:2). ഒട്ടകരോമംകൊണ്ടുള്ള വസ്‌ത്രമാണദ്ദേഹം ധരിച്ചിരുന്നത്. അരയില്‍ തോല്‍പട്ട ചുറ്റിയിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു ഭക്ഷണം (മര്‍ക്കോസ് 1:6).
മരുഭുമിയില്‍വച്ച് യോഹന്നാന് ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായി (ലൂക്കാ 3:2). തുടര്‍ന്ന് യോഹന്നാന്‍ മാനസാന്തരത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ട് ജോര്‍ദ്ദാന്റെ സമീപപ്രദേശങ്ങളിലേക്ക് വന്നു (ലൂക്കാ 3:3). യോഹന്നാന്റെ പ്രസംഗം കേള്‍ക്കുവാന്‍ ധാരാളം ആളുകള്‍ വന്നു. മാനസാന്തരപ്പെട്ട് അനുതാപത്തിന്റെ സ്‌നാനം സ്വീകരിക്കുവാന്‍ യോഹന്നാന്‍ ജനത്തെ ആഹ്വാനം ചെയ്‌തു. അത് അനേകരെ സ്‌പര്‍ശിക്കുകയും അവര്‍ അനുതാപത്തിന്റെ സ്‌നാനം സ്വീകരിക്കുകയും ചെയ്‌തു. ഈ യോഹന്നാന്‍ അദ്ദേഹത്തിന് തന്നെ നല്‍കിയ വിശേഷണങ്ങള്‍ ഇവയാണ്: കുനിഞ്ഞ് യേശുവിന്റെ ചെരിപ്പിന്റെ വള്ളികള്‍ അഴിക്കാന്‍ പോലും യോഗ്യത ഇല്ലാത്തവന്‍ (മര്‍ക്കോസ് 1:17). ജലംകൊണ്ട് സ്‌നാനം നല്‍കുന്നവന്‍ (മര്‍ക്കോ.1:8). വെളിച്ചത്തിന് സാക്ഷ്യം വഹിക്കാന്‍ വന്നവന്‍ (യോഹ.1:8). കര്‍ത്താവിന്റെ വഴികള്‍ നേരെയാക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്‌ദം (യോഹ.1:23).
ഈ യോഹന്നാനെപ്പറ്റി യേശു പറഞ്ഞ അഭിപ്രായങ്ങള്‍ ഇനി ശ്രദ്ധിക്കാം: പ്രവാചകനെക്കാള്‍ വലിയവന്‍ (മത്തായി 11:9). സ്‌ത്രീകളില്‍നിന്ന് ജനിച്ചവരില്‍ ഏറ്റവും വലിയവന്‍ (മത്തായി 11:11). കര്‍ത്താവിന്റെ സന്നിധിയില്‍ വലിയവന്‍ (ലൂക്കാ 1:14). അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞവന്‍ (ലൂക്കാ 1:15). ഏലിയായുടെ ശക്തിയും ചൈതന്യവും ഉള്ളവന്‍ (ലൂക്കാ 1:17).
സ്‌നാപകയോഹന്നാന്‍ എന്താണ് ചെയ്‌തതും പറഞ്ഞതും എന്ന് നോക്കാം ഇനി. ഒരു വാചകത്തില്‍ അത് പറയാം. അനുതപിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രസംഗിക്കുകയും മാനസാന്തരപ്പെട്ടവര്‍ക്ക് അനുതാപത്തിന്റെ സ്‌നാനം നല്‍കുകയും അവസാനം, ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന് പറഞ്ഞ് യേശുവിനെ ചൂണ്ടിക്കാണിച്ച് കൊടുത്തശേഷം അപ്രത്യക്ഷനാവുകയും ചെയ്‌തു.
മാനസാന്തരത്തിലേക്ക് ജനത്തെ നയിച്ച യോഹന്നാന്റെ പ്രസംഗത്തിന്റെ ചുരുക്കം സുവിശേഷങ്ങളില്‍ കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന് ഓടിയകലുവാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആരാണ്? മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്ക് പിതാവായി അബ്രാഹം ഉണ്ട് എന്നുപറഞ്ഞ് അഭിമാനിക്കേണ്ട. ഈ കല്ലുകളില്‍നിന്ന് അബ്രാഹത്തിന് സന്താനങ്ങളെ പുറപ്പെടുവിക്കുവാന്‍ ദൈവത്തിനു കഴിയുമെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. വൃക്ഷങ്ങളുടെ വേരിന് കോടാലി വച്ചുകഴിഞ്ഞു. നല്ല ഫലം കായ്‌ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയും. മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ട് നിങ്ങളെ സ്‌നാനപ്പെടുത്തി. അവന്‍ (യേശു) പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും. വീശുമുറം അവന്റെ കൈയില്‍ ഉണ്ട്. അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കും. പതിര് കെടാത്ത തീയില്‍ കത്തിച്ചുകളയുകയും ചെയ്യും (മത്തായി 3:1-12). ലൂക്കാ 3:4-14 വചനങ്ങളിലും ഈ പ്രസംഗത്തിന്റെ ആവര്‍ത്തനം കാണാം. മത്തായിയുടെ സുവിശേഷത്തില്‍ കാണാത്ത ചില വചനങ്ങള്‍ ലൂക്കായുടെ സുവിശേഷത്തില്‍ കാണാനും കഴിയും. അവയില്‍ പ്രധാന വചനങ്ങള്‍ ഇവയാണ്: കര്‍ത്താവിന് വഴി ഒരുക്കുവിന്‍; അവന്റെ പാത നേരെയാക്കുവിന്‍. താഴ്‌വരകള്‍ നികത്തപ്പെടും. കുന്നും മലയും നിരത്തപ്പെടും. വളഞ്ഞ വഴികള്‍ നേരെയാക്കപ്പെടും. പരുപരുത്തവ മൃദുവാക്കപ്പെടും. സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണുകയും ചെയ്യും.
ഈ പ്രസംഗം പരിശോധിച്ചാല്‍ നാം കാണുന്നത് ഇതാണ്: കടുത്ത വാക്കുകള്‍ തന്നെ യോഹന്നാന്‍ ഉപയോഗിച്ചിരിക്കുന്നു. മാനസാന്തരത്തിനുള്ള ശക്തമായ ആഹ്വാനം ആ പ്രസംഗത്തില്‍ അടങ്ങിയിരിക്കുന്നു. സാധാരണഗതിയില്‍ ഇത്ര കടുത്ത വാക്കുകള്‍ ഉപയോഗിച്ച് പ്രസംഗിച്ചാല്‍ ജനം മോശമായിട്ടാണ് പ്രതികരിക്കേണ്ടത്. പക്ഷേ, ജനം മാനസാന്തരപ്പെടുന്നതും അനുതാപത്തിന്റെ സ്‌നാനം സ്വീകരിക്കുന്നതുമാണ് കാണുന്നത്. മത്തായി 3:5-7 വായിക്കുക: ജറുസലേമിലും യൂദയാ മുഴുവനിലും യോര്‍ദ്ദാന്റെ പരിസരപ്രദേശങ്ങളിലും നിന്നുള്ള ജനം അവന്റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് യോര്‍ദ്ദാന്‍ നദിയില്‍വച്ച് അവനില്‍നിന്ന് സ്‌നാനം സ്വീകരിച്ചു.
എന്തുകൊണ്ടാണ്, ഇങ്ങനെയൊരു പ്രസംഗം കേട്ടിട്ട് ഫരിസേയരും സദുക്കായരും പോലുള്ളവര്‍ക്ക് മാനസാന്തരം ഉണ്ടായത്? യേശുവിനെ ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്‌തവര്‍ ഫരിസേയ-സദുക്കായ വിഭാഗക്കാര്‍ ആയിരുന്നു എന്നുകൂടി ഓര്‍ക്കുക. അത്രമാത്രം ഹൃദയകാഠിന്യമുള്ള, പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്ന, നിയമത്തിന്റെ അന്തസത്ത ഉപേക്ഷിച്ച്, അതിന്റെ അക്ഷരങ്ങളെ മാത്രം മുറുകെ പിടിക്കുന്ന സദുക്കായരും ഫരിസേയരും മാനസാന്തരപ്പെട്ട് സ്‌നാനം സ്വീകരിച്ചു. ഇതാണ് ആ കാരണം: കര്‍ത്താവിന്റെ കരവും പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകവും സ്‌നാപകയോഹന്നാനോടുകൂടി ഉണ്ടായിരുന്നു. മരുഭൂമിയില്‍ വസിച്ച്, ലഘുഭക്ഷണം കഴിച്ചും ഉപവസിച്ചും പ്രാര്‍ത്ഥിച്ചും തന്നെത്തന്നെ വിശുദ്ധീകരിക്കുകയും ആത്മാവിന്റെ അഭിഷേകത്തിനായി ഒരുക്കുകയും ചെയ്‌തു യോഹന്നാന്‍. കര്‍ത്താവിന് വഴി ഒരുക്കുവാനായി നിയോഗിക്കപ്പെട്ടവന്‍ ആയിരുന്നതിനാല്‍ ദൈവം പരിശുദ്ധാത്മാവുകൊണ്ട് അദ്ദേഹത്തെ അഭിഷേകം ചെയ്‌തു. അതിനാല്‍, കര്‍ത്താവിന്റെ കരത്തിന്റെ സാന്നിധ്യവും പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകവും ഉള്ളവരുടെ പ്രസംഗങ്ങളും ഇതര ആത്മീയ ശുശ്രൂഷകളുമാണ് ഫലം പുറപ്പെടുവിക്കുന്നത്. നമ്മുടെ ധ്യാനകേന്ദ്രങ്ങളിലെ പ്രസംഗങ്ങളും ഇതര ശുശ്രൂഷകളും തന്നെയല്ലേ നമ്മുടെ ദേവാലയങ്ങളിലും നടക്കുന്നത്? പക്ഷേ, രണ്ടിടത്തും ഫലങ്ങളില്‍ വ്യത്യാസമുണ്ട്. ശുശ്രൂഷകള്‍ നടത്തുകയും പ്രസംഗിക്കുകയുമെല്ലാം ചെയ്യുന്നവരുടെ അഭിഷേകത്തിലെ വ്യത്യാസമാണീ ഫലങ്ങളുടെ വ്യത്യാസത്തിന് കാരണം.
ഇന്നും അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും വരേണ്ട ധാരാളം ആളുകള്‍ ഉണ്ട്. കൃത്യമായി പറഞ്ഞാല്‍, എല്ലാവരും അത്തരക്കാരാണ്. അതിനാല്‍, കര്‍ത്താവിന്റെ കരത്തിന്റെ സാന്നിധ്യവും പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിന്റെ നിറവും ഉള്ള പ്രസംഗങ്ങളും ഇതര ശുശ്രൂഷകളും ധാരാളമായി വേണം. അത്തരം ശുശ്രൂഷകളില്‍ ജനങ്ങള്‍ പങ്കെടുക്കുകയും വേണം. യോഹന്നാനെപ്പോലെ വെളിച്ചത്തിന് സാക്ഷ്യം നല്‍കുവാന്‍ കഴിയുന്നവര്‍ എന്നും എല്ലായിടത്തും ആവശ്യമുണ്ട്. യോഹന്നാനെപ്പോലെ എളിമയോടുകൂടി ആത്മീയ ശുശ്രൂഷകര്‍ ഉപവസിച്ചും ലളിതജീവിതം നയിച്ചും പ്രാര്‍ത്ഥിച്ചും ആത്മീയശക്തികൊണ്ട് നിറയണം. അപ്പോള്‍, വലിയ ഹൃദയപരിവര്‍ത്തനങ്ങള്‍ക്ക് അവര്‍ കാരണക്കാരാകും.
Friday, 09 December 2011 12:20
അഭിഷേകത്തോടുകൂടിയ പ്രസംഗത്തിന്റെ പ്രസക്തി
Written by ഫാ. ജോസഫ് വയലില്‍ CMI
Read 240 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.