Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 02 December 2011 11:43

ദൈവഹിതം നിറവേറ്റപ്പെടുമ്പോഴാണ്‌ പ്രശ്‌നങ്ങള്‍ തീരുന്നത്‌

Written by  ഫാ. ജോസഫ്‌ വയലില്‍ CMI
Rate this item
(0 votes)

അസാധാരണവും ചിലപ്പോള്‍ അവിശ്വസനീയവുമായ ഏതാനും ഗര്‍ഭധാരണങ്ങളുടെ വിവരങ്ങള്‍ ബൈബിളില്‍ ഉണ്ട്‌. അതില്‍ ഒന്നാമത്തേത്‌ സാറാ ഇസഹാക്കിനെ ഗര്‍ഭം ധരിക്കുന്നതാണ്‌. അബ്രാഹമിനും സാറാക്കും പ്രായമേറെ ആയിരുന്നു. ഉല്‍പത്തി 18:11 പറയുന്നു: അബ്രാഹവും സാ റായും വൃദ്ധരായിരുന്നു. അവള്‍ക്ക്‌ ഗര്‍ഭധാരണപ്രായം കഴിഞ്ഞിരുന്നു. ഇതിനിടെ പല തവണ അവര്‍ക്ക്‌ ഒരു മകനെ നല്‍കുമെന്ന്‌ ദൈവം വാഗ്‌ദാനം ചെയ്‌തിരുന്നു. പക്ഷേ, വാഗ്‌ദാനപുത്രന്‍ ജനിച്ചില്ല. വീണ്ടും ദൈവം വാഗ്‌ദാനം ആവര്‍ത്തിച്ചപ്പോള്‍, നൂറുവയസ്‌ തികഞ്ഞ അബ്രാഹവും തൊണ്ണൂറ്‌ വയസ്‌ എത്തിയ സാറായും (ഉല്‍പത്തി 17:17) അത്‌ വിശ്വസിച്ചില്ല. ദൈവം വാഗ്‌ദാനം ആവര്‍ത്തിച്ചപ്പോള്‍ അബ്രാഹം കമിഴ്‌ന്ന്‌ വീണും (17:17) സാറാ ഉള്ളിലും (18:12) ചിരിച്ചു. കാരണം, ഈ വാഗ്‌ദാനത്തില്‍ അവര്‍ക്ക്‌ ഉണ്ടായിരുന്ന വിശ്വാസം നഷ്‌ടപ്പെട്ടിരുന്നു. എങ്കിലും ദൈവം തന്റെ വാഗ്‌ദാനം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നത്‌ നാം കാ ണുന്നു (ഉല്‍പത്തി 17:19-20). അതിനുശേഷം ഒരു വര്‍ഷത്തിനകം ഇസഹാക്ക്‌ ജനിക്കുകയും ചെയ്‌തു (ഉല്‍പത്തി 17:21 ; 21:1-3). വൃദ്ധനായ അബ്രാഹത്തില്‍നിന്ന്‌ സാറാ ഗര്‍ഭം ധരിച്ച്‌, ദൈവം പറഞ്ഞ സമയത്തുതന്നെ പുത്രനെ പ്രസവിച്ചു. സാറായില്‍നിന്ന്‌ ജനിച്ച മകന്‌ ഇസഹാക്ക്‌ എന്ന്‌ അബ്രാഹം പേരിട്ടു.

ഉല്‍പത്തി പുസ്‌തകം 29-ാം അധ്യായത്തില്‍ യാക്കോബി ന്റെ വിവാഹകാര്യം പറയുന്നുണ്ട്‌. ലാബാന്‍ യാക്കോബിനെ കബളിപ്പിച്ച്‌, വിവാഹം നടത്തിക്കൊടുക്കാം എന്ന്‌ പറഞ്ഞിരുന്ന റാഹേലിനുപകരം, ചേച്ചിയായ ലെയായെ ഭാര്യയായി നല്‍കി. ലെയായെക്കാള്‍ റാഹേല്‍ സുന്ദരിയായിരുന്നതിനാല്‍ യാക്കോബ്‌ ലെയായെ അവഗണിക്കുകയും റാഹേലിനെ ഇഷ്‌ടപ്പെടുകയും ചെയ്‌തു. ലെയാ അവഗണിക്കപ്പെടുന്നതാ യി കണ്ട കര്‍ത്താവ്‌ അവള്‍ക്ക്‌ ഗര്‍ഭധാരണശക്തി നല്‍കി. റാഹേല്‍ വന്ധ്യയായിരുന്നു. അവസാനം, റാഹേലിന്റെ ദുഃഖം കാണുകയും പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്‌ത ദൈവം റാഹേലിന്‌ പുത്രനെ നല്‍കി. ആ പുത്രനാണ്‌ ജോസഫ്‌; പൂര്‍വയൗസേപ്പ്‌.

ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായത്തില്‍ സ്‌നാപകന്റെ ജനനകഥ നാം വായിക്കുന്നു. അബ്രാഹത്തിന്റെയും സാറായുടെയും അവസ്ഥയായിരുന്നു സഖറിയായുടെയും എലിസബത്തിന്റെയും. ലൂക്കാ 1:7 പറയുന്നു: അവര്‍ക്ക്‌ മക്കള്‍ ഉണ്ടായിരുന്നില്ല; എലിസബത്ത്‌ വന്ധ്യ ആയിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരും ആയിരുന്നു. എങ്കിലും അവര്‍ ദൈവഭക്തിയിലും ദൈവസ്‌നേഹത്തിലും ജീവിച്ചു. അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്‌ഠരും കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരും ആയിരുന്നു (ലൂക്കാ 1:6). സക്കറിയാ ദേവാലയത്തില്‍ ധൂപം അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ ഗബ്രിയേല്‍ ദൂതന്‍ അദ്ദേഹത്തിന്‌ പ്രത്യക്ഷപ്പെട്ട്‌, ഒരു കുഞ്ഞ്‌ ജനിക്കുമെന്നും ആ കുഞ്ഞിന്‌ യോഹന്നാന്‍ എന്ന്‌ പേരിടണം എന്നും അറിയിച്ചത്‌. അബ്രാഹത്തെപ്പോലെതന്നെ സക്കറിയായും ഈ പ്രവചനം അവിശ്വസിച്ചു. അബ്രാഹം കമിഴ്‌ന്നുവീണ്‌ ചിരിച്ചുവെങ്കില്‍, സക്കറിയാ അവിശ്വസിക്കുന്നതിന്റെ കാരണങ്ങള്‍ ബോധിപ്പിക്കുകയാണ്‌ ചെയ്‌തത്‌. സക്കറിയാ ദൂതനോട്‌ ചോദിച്ചു: ഞാന്‍ ഇത്‌ എങ്ങനെ അറിയും? ഞാന്‍ വൃദ്ധനാണ്‌; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്‌. ദൂതന്‍ അ പ്പോള്‍ തന്നെത്തന്നെ വെളിപ്പെടുത്തി പറഞ്ഞു: യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതുകൊണ്ട്‌ നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്ക്‌ കഴിയുകയില്ല (ലൂക്കാ 1:20). അപ്പോള്‍ മുതല്‍ സക്കറിയായ്‌ക്ക്‌ സംസാരിക്കുവാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന്‌, എലിസബത്ത്‌ ഒരാണ്‍കുഞ്ഞിനെ പ്രസവിക്കുന്നതും ആ കുഞ്ഞിന്‌ പേരിടുന്നതുമായ കാര്യങ്ങള്‍ ലൂക്കാ 1:57-66 വചനങ്ങളില്‍ വായിക്കുന്നു. നാട്ടുനടപ്പനുസരിച്ച്‌ കു ഞ്ഞിന്‌ സക്കറിയാ എന്ന്‌ പേര്‌ നല്‍കാന്‍ എല്ലാവരും ആഗ്രഹിച്ചു. അപ്പോള്‍ എലിസബത്ത്‌ പറഞ്ഞു: യോഹന്നാന്‍ എന്ന്‌ അവന്‌ പേരിടണം. ബന്ധുക്കളിലാര്‍ക്കും ഈ പേര്‌ ഇല്ലല്ലോ എന്ന്‌ അവര്‍ തടസം പറയുകയും പിതാവായ സക്കറിയായുടെ അഭിപ്രായം തേടുകയും ചെയ്‌തു. സംസാരശേഷി നഷ്‌ടപ്പെട്ടിരുന്ന സക്കറിയാ, കുഞ്ഞിന്‌ യോഹന്നാന്‍ എന്ന്‌ പേരിടണം എന്ന്‌ എഴുതിക്കാണിച്ചു. തല്‍ക്ഷണം സക്കറിയായുടെ വായ തുറക്കപ്പെട്ടു. നാവ്‌ സ്വതന്ത്രമായി. അദ്ദേഹം ദൈവത്തെ വാഴ്‌ത്തിക്കൊണ്ട്‌ സംസാരിക്കാന്‍ തുടങ്ങി (1:64).

അസാധാരണമായ അടുത്ത ഗര്‍ഭധാരണം മറിയത്തിന്റേതാണ്‌. പ്രായാധിക്യവും വന്ധ്യതയും ആയിരുന്നു സാറാ, റാഹേല്‍, എലിസബത്ത്‌ എന്നിവര്‍ക്കുള്ള ഗര്‍ഭധാരണത്തിനുള്ള തടസങ്ങള്‍. ദൈവത്തിന്റെ ശക്തി ഈ തടസ്സങ്ങള്‍ എടുത്തു മാറ്റി. അങ്ങനെയാണ്‌ ഈ മൂന്ന്‌ ഗര്‍ഭധാരണങ്ങളും നടന്നത്‌.

ഇതില്‍നിന്നെല്ലാം വ്യത്യസ്‌തമാണ്‌ മറിയത്തിന്റെ കാര്യം. ആള്‍ ചെറുപ്പമാണ്‌. അവിവാഹിതയുമാണ്‌. അവിവാഹിതയായതുകൊണ്ട്‌, എങ്ങനെ ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കും? ഈ സംശയമാണ്‌ മറിയം ഗബ്രിയേല്‍ ദൂതന്‍വഴി ദൈവത്തോട്‌ ചോദിച്ചത്‌. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ആയിരിക്കും ഈ ഗര്‍ഭധാരണം എന്ന്‌ ദൈവം ദൂതന്‍വഴി മറുപടി പറഞ്ഞു. മറിയം ഈ ഗര്‍ഭധാരണത്തിന്‌ സമ്മതിച്ചു. അങ്ങനെ ഗര്‍ഭിണിയായി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ഈ കുഞ്ഞിന്റെ പേരും ദൈവം തന്നെയാണ്‌ നിശ്ചയിച്ചുകൊടുത്തത്‌-യേശു. അസാധാരണമാംവിധം ജനിച്ച നാലു കുഞ്ഞുങ്ങളുടെ പേരുകള്‍ ഓര്‍ക്കുക: ഇസഹാക്ക്‌, പൂര്‍വയൗസേപ്പ്‌, സ്‌നാപകയോഹന്നാന്‍, യേശു. ഇവര്‍ നാലു പേരെ പറ്റിയും വിശദീകരണം ആവശ്യമില്ലല്ലോ.

ഒരിക്കല്‍ക്കൂടി സ്‌നാപകയോഹന്നാന്റെ ജനനത്തെപ്പറ്റി ചിന്തിക്കാം. ദൈവം പറഞ്ഞത്‌ വിശ്വസിക്കാതിരുന്നപ്പോഴാണ്‌ സക്കറിയാക്ക്‌ സംസാരശക്തി നഷ്‌ടപ്പെട്ടത്‌. ദൈവം പറഞ്ഞതുപോലെ, ശിശുവിന്‌ യോഹന്നാന്‍ എന്ന്‌ പേര്‌ നല്‍കുവാന്‍ തീരുമാനിച്ചപ്പോഴാണ്‌, സംസാരശക്തി ലഭിച്ചത്‌.

പല മനുഷ്യരുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്‌ അവര്‍ ദൈവം പറയുന്നത്‌ വിശ്വസിക്കാതെ ജീവിക്കുമ്പോഴാണ്‌. അവരുടെ പ്രശ്‌നങ്ങള്‍ തീരുന്നത്‌ ആകട്ടെ, അവര്‍ ദൈവം പറയുന്നത്‌ വിശ്വസിക്കുവാനും അനുസരിക്കുവാനും തുടങ്ങുമ്പോഴും! പലരുടെയും സാമ്പത്തിക പ്രതിസന്ധികള്‍, രോഗങ്ങള്‍, വഴക്ക്‌, കുടുംബപ്രശ്‌നങ്ങള്‍, ജോലിയിലെയും ഉല്‍പ്പാദനരംഗത്തെയും പരാജയങ്ങള്‍, ഏര്‍പ്പെടുന്ന സര്‍വകാര്യങ്ങളിലെയും പരാജയങ്ങള്‍ തുടങ്ങിയവയൊക്കെ ആരംഭിച്ചത്‌ ദൈവം പറയുന്നത്‌ വിശ്വസിക്കുവാനും അനുസരിക്കുവാനും തയാറാകാതെ വന്നപ്പോഴാണ്‌. വളരെ കാലത്തെ സഹനങ്ങള്‍ക്കും നഷ്‌ടങ്ങള്‍ക്കുംശേഷം അവരില്‍ പലരും ദൈവവിശ്വാസത്തിലേക്കും ദൈവം പറയുന്നത്‌ അനുസരിച്ചുള്ള ജീവിതത്തിലേക്കു വരുന്നതും അവരുടെ പ്രശ്‌നങ്ങള്‍ തീരുന്നതും നാം കാണുന്നു. നമ്മുടെ വ്യക്തിജീവിതത്തിലും ഇത്തരം അനുഭവങ്ങള്‍ കാണാം.

അതിനാല്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഒന്ന്‌, ദൈവം പറയുന്നത്‌ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്‌ത്‌ പ്രശ്‌നങ്ങളില്‍ ചെന്ന്‌ ചാടാതിരിക്കാം. രണ്ട്‌ കുറച്ചുകൂടി ദൈ വഹിതമനുസരിച്ച്‌ ജീവിച്ചുകൊണ്ട്‌ നിലവിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാം.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.