ഭൂമി കയ്യേറുന്നതിനെതിരെ സമരം നയിച്ച സിസ്റ്റര്‍ വത്സയെ ഖനി ഉടമകളും മാഫിയ ഗ്രൂപ്പുകളും പലവട്ടം കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ ആദിവാസികളില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ സിസ്റ്റര്‍ വത്സക്കെതിരെ തിരിക്കാനും ശ്രമമുണ്ടായി. മറ്റേതെങ്കിലും സ്ഥലത്ത് പ്രവര്‍ത്തനം തുടരാന്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന സിസ്റ്റേഴ്‌സും സഹപ്രവര്‍ത്തകരും നിര്‍ബന്ധിച്ചുവെങ്കിലും അനീതിക്കു മുമ്പില്‍ ഒളിച്ചോടാന്‍ സിസ്റ്റര്‍ക്ക് മനസില്ലായിരുന്നു.
1958 മാര്‍ച്ച് 19-ന് ഇടപ്പള്ളിയ്ക്കടുത്ത് വാഴക്കാലായിലായിരുന്നു സിസ്റ്റര്‍ വത്സയുടെ ജനനം. പഠനത്തിന് ശേഷം ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളില്‍ അധ്യാപികയായി ജീവിതം ആരംഭിച്ചു. എന്നാല്‍ അധ്യാപികയായി ജീവിക്കുന്നതിനേക്കാള്‍ യേശുവിന് വേണ്ടി ജീവിക്കണമെന്ന ചിന്ത സിസ്റ്ററിനെ കീഴടക്കി. അങ്ങനെയാണ് എസ്.സി.ജെ.എം സന്യാസ സഭയില്‍ ചേരുന്നത്. പല ഘട്ടങ്ങളിലായി പലാമൂസാഫിസ്ഗന്‍ജ്, ജയ്പാനി മിഷനുകളില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് പഞ്ച്‌വാരായില്‍ എത്തുന്നത്. 1998 മുതല്‍ പാഞ്ച്‌വാരായില്‍ ആദിവാസികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മുപ്പത് കിലോമീറ്റര്‍ അകലെയുള്ള കോണ്‍വെന്റില്‍ നിന്ന് വാരാന്ത്യങ്ങളിലെത്തിയായിരുന്നു ആദ്യകാല പ്രവര്‍ത്തനം. എന്നാല്‍ മഠത്തിന്റെ സുരക്ഷിതത്വം വിട്ട് ആദിവാസി ഗ്രാമങ്ങളില്‍ താമസിച്ച് പാവങ്ങള്‍ക്ക് വേണ്ടി ജീവിക്കണമെന്ന ചിന്ത സിസ്റ്ററെ ഭാരപ്പെടുത്തിക്കൊണ്ടിരുന്നു. കല്‍ക്കരി ഖനന കമ്പനികളുടെ ചൂഷണത്തില്‍ വീര്‍പ്പുമുട്ടുന്ന ആദിവാസികളായിരുന്നു സിസ്റ്ററിന്റെ മനസില്‍.
പ്രകൃതി സമ്പത്തില്‍ അനുഗ്രഹീതമായിരുന്ന ബീഹാറില്‍ നിന്നും വേര്‍പെടുത്തി സ്വതന്ത്ര സംസ്ഥാനമായി രൂപപ്പെട്ടതാണ് ഝാര്‍ക്കണ്ട്. നിബിഢ വനങ്ങളും വനസമ്പത്തും ജലസമ്പത്തും കൊണ്ട് അനുഗ്രഹീതം. ലോകത്തിലെ തന്നെ ഏറ്റവും നല്ല കല്‍ക്കരി ലഭിക്കുന്ന പ്രദേശമാണിത്. എളുപ്പത്തില്‍ ഖനനം ചെയ്യാവുന്ന നല്ല കല്‍ക്കരി ഇവിടെ ലഭ്യമാണ്. കമ്പനികള്‍ക്ക് ചാകരയായ ഈ പ്രദേശത്ത് ലാഭക്കണക്കിന്റെ പട്ടികയിലേക്ക് ചായുന്ന കമ്പനി മുതലാളികളും അധികാരികളും ചേര്‍ന്ന് കല്‍ക്കരി ഖനനം തുടര്‍ന്നു.
വിദ്യാഭ്യാസമില്ലാത്ത ആദിവാസികള്‍ ഈ ചൂഷണത്തില്‍ നിസഹായരായിരുന്നു. പല കാരണങ്ങളും ഉണ്ടാക്കി ആദിവാസികളെ തമ്മിലടിപ്പിച്ചിരുന്നതിനാല്‍ അവര്‍ പ്രതിഷേധിക്കാന്‍ അശക്തരായിരുന്നു. പതുക്കെ പതുക്കെ അവരുടെ ജന്മസ്ഥലത്തു നിന്നും അവര്‍ പുറത്താക്കപ്പെട്ടുകൊണ്ടിരുന്നു. എതിര്‍ത്തവരെ കല്‍ക്കരി, ഇരുമ്പ് മാഫിയകളുടെ ഗുണ്ടകള്‍ നിഷ്‌ക്കരുണം ഇല്ലാതാക്കി. സ്വന്തം നാട്ടില്‍ അടിമകളെപ്പോലെ അവര്‍ക്ക് അധ്വാനിക്കേണ്ടി വന്നു.
ഖനി മുതലാളിമാരും അവരുടെ പിണിയാളുകളും ഇടനേരങ്ങളില്‍ ആദിവാസി കന്യകകളെ വേട്ടയാടി. എതിര്‍ത്ത പുരുഷന്മാരെ മാവോവാദികളെന്ന് മുദ്രകുത്തി ജയിലില്‍ അടച്ചു. അല്ലെങ്കില്‍ തെരുവോരത്ത് അവര്‍ അജ്ഞാതമൃതദേഹമായി.
പാനം ഖനന കമ്പനി ഏറ്റെടുത്ത 1704 ഏക്കര്‍ വനഭൂമിയിലായിരുന്നു അപ്പോള്‍ ഖനനം. ചുറ്റുപാടുമുള്ള ഒമ്പത് ഗ്രാമങ്ങളിലെ പാവപ്പെട്ട മനുഷ്യരെ ഒരുമിച്ച് നിര്‍ത്തി ചൂഷണത്തിനെതിരെ സിസ്റ്റര്‍ വത്സ ശക്തമായി എതിര്‍ത്തു. തങ്ങളുടെ മണ്ണും സംസ്‌കാരവുമെല്ലാം വലിയ കമ്പനിക്കായി വിട്ടുകൊടുക്കേണ്ടി വന്ന ആദിവാസികള്‍ സിസ്റ്ററിന് പിന്നില്‍ അതിജീവനത്തിന്റെ സ്വരമായി. നീണ്ട നിയമ പോരാട്ടങ്ങള്‍. ഭീഷണികളുടെയും അപകടങ്ങളുടെയും സമരമുഖത്ത് നിന്ന് ആദിവാസികളിലൊരാളായി സിസ്റ്റര്‍ പ്രവര്‍ത്തിച്ചു.
അവകാശ പോരാട്ടങ്ങള്‍ക്കിടയിലെ ഒരു നാഴികക്കല്ലായ ഒത്തുതീര്‍പ്പ് വ്യവസ്ഥ കോടതിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയായതോടെ സിസ്റ്ററിന്റെ ഒന്നാം ഘട്ടപ്രവര്‍ത്തനം വിജയമായി. ആദിവാസികള്‍ക്ക് സംരക്ഷണം നല്കുന്നതിനുള്ള പത്തിനം വാഗ്ദാനങ്ങള്‍ അടങ്ങിയ ഒത്തുതീര്‍പ്പ് വലിയൊരു നേട്ടമായിരുന്നു. കൃഷിയോഗ്യമാക്കി ഭൂമി തിരിച്ചുകൊടുക്കുന്നത് വരെ കമ്പനിയുടെ ലാഭവിഹിതം ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് വര്‍ഷം തോറും കൊടുക്കണമെന്നുള്‍പ്പെടെയുള്ള വ്യവസ്ഥകളും അംഗീകരിക്കപ്പെട്ടു. തങ്ങളില്‍ ഒരാളായി ഒരു കൊച്ചുകുടിലില്‍ താമസിച്ച് തങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന സിസ്റ്റര്‍ വത്സയെ ഗ്രാമവാസികള്‍ അതോടെ ഏറെ സ്‌നേഹിച്ചു.
ഭൂമി കയ്യേറുന്നതിനെതിരെ സമരം നയിച്ച സിസ്റ്റര്‍ വത്സയെ ഖനി ഉടമകളും മാഫിയ ഗ്രൂപ്പുകളും പലവട്ടം കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ ആദിവാസികളില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ സിസ്റ്റര്‍ വത്സക്കെതിരെ തിരിക്കാനും ശ്രമമുണ്ടായി.
മറ്റേതെങ്കിലും സ്ഥലത്ത് പ്രവര്‍ത്തനം തുടരാന്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന സിസ്റ്റേഴ്‌സും സഹഹപ്രവര്‍ത്തകരും സിസ്റ്ററെ നിര്‍ബന്ധിച്ചുവെങ്കിലും അനീതിക്കു മുമ്പില്‍ ഒളിച്ചോടാന്‍ സിസ്റ്റര്‍ക്ക് മനസില്ലായിരുന്നു. മരണംപോലും തന്നെ കാത്തിരിക്കുന്നതായി സിസ്റ്ററിന് അറിയാമായിരുന്നു.
നവംബര്‍ ഏഴിനാണ് സിസ്റ്റര്‍ വല്‍സ കേരളത്തില്‍ നിന്നും പക്കുവാഡയില്‍ മടങ്ങിയെത്തുന്നത്. നവംബര്‍ ഒമ്പിന് വല്‍സയുടെ സഹായിയായ സന്താള്‍ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടു. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചു. പോലിസ് സൂപ്രണ്ടിനോട് വല്‍സ നേരില്‍ കാണാന്‍ സമയം ചോദിച്ചു. നവംബര്‍ 17 ന് സമയം ലഭിച്ചു. നവംബര്‍ 15 ന് രാത്രി 11.30 ന് വല്‍സ കൊല്ലപ്പെട്ടു. 17 ന് ഡുംകയിലെ ബിഷപ് ഹൗസിനടുത്തുള്ള സെമിത്തേരിയില്‍ സംസ്‌കാരശുശ്രൂഷ നടത്തി.
മൃതസംസ്‌കാരത്തിനു മുമ്പേതന്നെ അഭ്യൂഹങ്ങള്‍ പ്രചരിച്ചു. സംഭവസ്ഥലത്ത് മാവോയിസ്റ്റുകളുടെ പോസ്റ്ററുകള്‍ ഇട്ടു, വല്‍സയുടെ ട്രങ്ക് പെട്ടിക്കകത്ത് പോലും ക്യൂബന്‍ വിപ്ലവനേതാവ് ചെഗുവേരയുടെ ചിത്രം സ്ഥാപിച്ചു. ഇതൊക്കെയും നാട്ടുകാരെയും പോലീസിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ മാവോയിസ്റ്റുകള്‍ തങ്ങളുടെ പങ്ക് നിഷേധിക്കുന്നു.
ഝാര്‍ക്കണ്ടിലെ വിദൂര ഗ്രാമമായ ദുംകയില്‍ പൊലിഞ്ഞ സിസ്റ്റര്‍ വത്സയുടെ മരണത്തിന് ഉത്തരവാദിയാരെന്ന് ഖനിപ്രദേശത്ത് എല്ലാവര്‍ക്കും അറിയാം. അറിയില്ലാത്തത് പോലീസിനും രാഷ്്രടീയക്കാര്‍ക്കും സത്യം പുറത്ത് കൊണ്ടുവരാന്‍ മടിക്കുന്ന ചില മാധ്യമങ്ങള്‍ക്കും മാത്രം.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.