``ഒന്നര കിലോമീറ്റര്‍ ദൂരം ഓടിത്തളര്‍ന്ന് അച്ചന്‍ ഒരു വീട്ടില്‍ എത്തി. ശരീരം മുഴുവന്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ അച്ചനെ കണ്ടപ്പോള്‍ അയാളുടെ മുഖത്ത് പരിഭ്രമം. ശത്രുക്കള്‍ ആരെങ്കിലും കണ്ടാല്‍ തന്റെ വീടും തകര്‍ക്കുമെന്ന് തോന്നിയതുകൊണ്ടാകാം അയാള്‍ അച്ചന് മുന്നില്‍ കതക് വലിച്ചടച്ചു.'' സത്‌ന രൂപതയില്‍ വെച്ച് ഒരുപറ്റം അക്രമികളുടെ പീഡനമേറ്റ ഫാ.തോമസ് ചിരട്ടവയലിന്റെ വേദന നിറഞ്ഞ അനുഭവം....''
മരംകോച്ചുന്ന തണുപ്പുള്ള ഡിസംബറിലെ ഒരു രാത്രിയില്‍ ജീവന്റെയും മരണത്തിന്റെയും ഇടയില്‍ സഹനത്തിന്റെ ചൂടേറ്റുവാങ്ങിയ ഫാ. തോമസ് ചിരട്ടവയലിലിന്റെ അനുഭവം ഏതൊരു വിശ്വാസിയെയും ജ്വലിപ്പിക്കുന്ന സാക്ഷ്യമാണ്. സീറോ മലബാര്‍ മിഷന്‍ രൂപതയിലെ സത്‌നയില്‍ 1984 ലാണ് ഫാ. തോമസ് വൈദിക വിദ്യാര്‍ത്ഥിയായി എത്തുന്നത്.
അന്നുമുതല്‍ സഹനത്തിന്റെ പീഡന വഴികള്‍ അച്ചനെ വിട്ടകന്നിട്ടില്ല. സര്‍വശക്തിയോടും കൂടി അത് ആരംഭിച്ചത് 2010 ഡിസംബര്‍ 15 നായിരുന്നു. ഭീതിജനകമായ ആ രാത്രിയില്‍ ഏകദേശം രണ്ടുമണിയോടുകൂടി മുറിയുടെ പുറത്തുനിന്നും `ഫാദര്‍ജി, ഫാദര്‍ജീ' എന്നൊരു വിളികേട്ടു. സമീപത്തുള്ള ആശുപത്രി വാഹനത്തിലെ ഡ്രൈവര്‍ ആണെന്നു കരുതി പെട്ടെന്ന് വാതില്‍ തുറന്നു. പുറത്തേക്കു നോക്കുമ്പോള്‍ 15 ഓളം പേര്‍ വടികളുമായി പുറത്തുനില്‍ക്കുന്നു.
മുഖം മൂടിക്കെട്ടി കണ്ണുമാത്രം പുറത്ത് കാണുംവിധമായിരുന്നു അവര്‍ എത്തിയത്. വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടിരുന്നു. ലൈറ്റുമായി വന്ന അച്ചന്‍ ആരാ? എന്താ? എന്നു ചോദിച്ചതിനു മറുപടിയായി ലഭിച്ചത് ശക്തമായ പ്രഹരമായിരുന്നു. ആദ്യത്തെ അടിക്ക് തന്നെ അച്ചന്‍ നിലത്തുവീണു. എങ്കിലും പതുക്കെ ഭിത്തിയില്‍ പിടിച്ച് എണീറ്റു. അപ്പോഴേക്കും ഒരാള്‍ അകത്തു കയറി കഴുത്തിന് പിടിച്ച് ചുമരില്‍ ചേര്‍ത്ത്‌നിര്‍ത്തി. മരണ വെപ്രാളത്തില്‍ അച്ചന്‍ അയാളുടെ മുഖത്ത് കൈകൊണ്ട് മാന്തി. പെട്ടെന്ന് അയാള്‍ പിടിവിട്ടു. അച്ചന്‍ റൂമില്‍നിന്നു പുറത്തേക്ക് ചാടി. മുറിയിലിട്ട് കൊല്ലാനായിരുന്നു അവരുടെ പദ്ധതി. പള്ളിയുടെ കോമ്പൗണ്ടില്‍ സിസ്റ്റേഴ്‌സും ഡ്രൈവര്‍മാരും മറ്റ് സ്റ്റാഫുമെല്ലാം ഉണ്ടെങ്കിലും അവരുടെ എല്ലാം മുറികള്‍ അക്രമികള്‍ പുറത്തുനിന്നും പൂട്ടിയിരുന്നു. അതിനാല്‍ ആര്‍ക്കും സഹായിക്കാന്‍ സാധിച്ചില്ല.
പള്ളിക്ക് മുന്നിലൂടെ കടന്നുപോകുന്ന ദേശീയ പാത 75 ലേക്ക് ഓടിയാല്‍ വാഹനങ്ങള്‍ വരുമ്പോള്‍ കാണുകയും അക്രമികള്‍ കൊല്ലുകയും ചെയ്യുമെന്നതിനാല്‍ കാട്ടിലൂടെ ഓടി പള്ളിയുടെ ഒരു വശത്തേക്ക് എത്തി. അവിടെ തമ്പടിച്ചിരുന്ന മറ്റൊരു സംഘം വടികള്‍ ഉപയോഗിച്ച് അച്ചനെതല്ലി. തല്ലുകൊണ്ട് നിലത്തുവീണു. എങ്കിലും വീണ്ടും എഴുന്നേറ്റ് പള്ളിയുടെ പിന്‍ഭാഗത്തേക്ക് ഓടി. എന്നാല്‍ അവിടെയും അക്രമികള്‍ നില്‍പ്പുണ്ടായിരുന്നു. അവര്‍ അച്ചന്റെ കൈ അടിച്ചൊടിച്ചു. അടിയേറ്റ് നിലം പതിച്ചെങ്കിലും വീണ്ടും ജീവന്‍ രക്ഷിക്കാന്‍ വലിയ മതില്‍ ചാടി അച്ചന്‍ ഓടി. കാട്ടിലൂടെയായിരു ന്നു ഓട്ടം. ഓട്ടത്തിനിടയില്‍ മുള്ളും കമ്പും കൊണ്ട് ശരീരമാകെ മുറിഞ്ഞു.
ഒന്നര കിലോമീറ്റര്‍ ഓടി ഒരു വീട്ടില്‍ എത്തി. വീട്ടുടമസ്ഥനെ വിളിച്ചെഴുന്നേല്‍പ്പിച്ചു. സംഭവം കേട്ടപ്പോള്‍ അയാള്‍ അച്ചനെ രക്ഷിക്കാനല്ല, എത്രയും വേഗം രക്ഷപെട്ടോളൂ എന്ന് പറഞ്ഞ് കതകടക്കുകയായിരുന്നു. ആദ്യം തലക്കേറ്റ അടിമൂലം രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. അച്ചന്‍ കുറെ ദൂരം കൂടി ഓടി റോഡിലെത്തി. വാഹനങ്ങള്‍ വരുമ്പോള്‍ കാടിനു മറഞ്ഞുനിന്നു. അങ്ങനെ ഓടി ഓടി അച്ചന്‍ വീണ്ടും പള്ളിയിലെത്തി.
ആ സമയം ഇടതുകൈ ബലമില്ലാതെ തൂങ്ങിക്കിടക്കുന്നതായി തോന്നി. നോക്കിയപ്പോള്‍ തോളി ല്‍നിന്നു തെന്നി തൊലിയില്‍ തൂങ്ങിക്കിടക്കുന്നതായി കണ്ടു. അതായത് ആ കൈകളുടെ ചലനശേഷി നഷ്‌ടപ്പെട്ടുവെന്ന് ഉറപ്പ്. ഉഗ്ര വേദന സഹിച്ച് പ്രാര്‍ത്ഥനയോടെ വലതു കൈകൊണ്ട് ഇടതു കൈ മുകളിലേക്ക് ഉയര്‍ത്തി. അത്ഭുതമെന്ന് പറയട്ടെ കൈ യഥാസ്ഥാനത്ത് ഉറച്ച് പൂര്‍വാവസ്ഥയിലായി. ഈ സംഭവം അത്ഭുതത്തോടെയാണ് അച്ചന്‍ പറയുന്നത്. അച്ചന്‍ റോ ഡിലൂടെ നടന്ന് വീണ്ടും പള്ളിയിലെത്തി. അപ്പോഴേക്കും അക്രമികള്‍ പോയിരുന്നു. രാവിലെ നാലുമണിയോടെ മറ്റു സ്ഥലങ്ങളില്‍നിന്ന് വൈദികരും എത്തിച്ചേര്‍ന്നു. അവരുടെ നിര്‍ദ്ദേശാനുസരണം പോലിസില്‍ പരാതി നല്‍കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. മരപ്പിക്കാതെയാണ് തലയിലും മറ്റും സ്റ്റിച്ചുകള്‍ ഇട്ടത്.
ചികിത്സയ്‌ക്ക് ശേഷം വധഭീഷണിയുള്ളതിനാല്‍ കേരളത്തിലേക്ക് മടങ്ങിയ അച്ചന്‍ ഇപ്പോള്‍ ഇടുക്കി രൂപതയിലെ ഇരട്ടയാര്‍ ഇടവകയില്‍ പ്രോ വികാരിയായി സേവനം ചെയ്യുന്നു. മിഷനിലേക്ക് എത്രയും വേഗം മടങ്ങിപ്പോകണമെന്നാണ് അച്ചന്‍ ആഗ്രഹിക്കുന്നത്.
മധ്യപ്രദേശില്‍ 1968 ല്‍ സ്ഥാപിതമായ സത്‌ന രൂപത ഏഴു ജില്ലകളിലായി വ്യാപിച്ച് കിടക്കുന്നു. കേരളത്തിന്റെ ഒന്നര ഇരട്ടി വലിപ്പമുണ്ട്. യേശുവിനെപ്പറ്റി കേട്ടിട്ടു പോലുമില്ലാത്തവരാണ് ഭൂരിഭാഗവും. ക്രിസ്‌ത്യാനികള്‍ ആകെ 350 പേര്‍ മാത്രം. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ദളിത് ആദിവാസി ജനങ്ങളാണ് ഇവിടെയുള്ളത്. അവരുടെ ഉന്നമനത്തിനും ചൂഷണത്തില്‍ നിന്നുള്ള വിമുക്തിക്കും വേണ്ടി സാമൂഹിക ഇടപാടുകള്‍ നടത്തുന്നതുവഴിയാണ് മിഷനറിമാര്‍ വരേണ്യ വര്‍ഗത്തിന്റെ കണ്ണിലെ കരടാകുന്നത്. എല്ലാത്തരം വര്‍ഗീയ സംഘടനകളും കൊടികുത്തി വാഴുന്ന ഇവിടെ, പാവപ്പെട്ട ജനങ്ങള്‍ മിഷനറിമാര്‍ക്ക് അനുകൂലമെങ്കിലും ശബ്‌ദമുയര്‍ത്താനുള്ള ധൈര്യമോ ശക്തിയോ ഇവര്‍ക്കില്ല. രൂപതയില്‍ 47 മലയാളി വൈദികരും ധാരാളം സന്യാസിനിമാരും ത്യാഗപൂര്‍വം ശുശ്രൂഷ ചെയ്‌തുവരുന്നു. ഫാ. തോമസ് പുതിയ വൈദികവിദ്യാര്‍ത്ഥികളെ തേടി നാട്ടിലേക്ക് പുറപ്പെടുന്നു എന്ന വാര്‍ത്തയാണ് അക്രമികളുടെ രോഷത്തിന് കാരണം. അച്ചനെ വധിച്ചാല്‍ പുതിയ മിഷനറിമാര്‍ വരില്ല എന്ന ചിന്തയാണത്രേ അതിനു പിന്നിലുള്ളത്. പാലാ രൂപതയിലെ കൂട്ടിക്കല്‍ ഇടവകയില്‍ ചിരട്ടവയലില്‍ തോമസ്-മറിയക്കുട്ടി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമനായാണ് അച്ചന്റെ ജനനം. 1984 റീവായിലെ ക്രിസ്‌തുനികേതന്‍ സെമിനാരിയില്‍ പ്രവേശിച്ചു. ഉജ്ജൈയിന്‍ റൂഹാലയയില്‍നിന്ന് തിയോളജിയും വടവാതൂരില്‍ നിന്ന് ഫിലോസഫിയും പഠിച്ചു. 1994 ല്‍ വൈദികനായി. 17 വര്‍ഷം സത്‌ന രൂപതയില്‍. പത്തുവര്‍ഷം വൊക്കേഷന്‍ പ്രമോട്ടറായിരുന്നു.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.