ഭക്ഷണവും വെള്ളവും ഇല്ലാതെ വനത്തിലെ താമസം പ്രമേഹ രോഗിയായ എന്നെ വല്ലാതെ ക്ഷീണിപ്പിച്ചു. ചുറ്റും കൊടുങ്കാടും കാട്ടുമൃഗങ്ങളുടെ അലര്‍ച്ചയും മാത്രം. വിശന്നും തളര്‍ന്നും നടന്ന ആ ദിവസങ്ങള്‍ എനിക്കൊരിക്കലും മറക്കാനാവില്ല. ഒറീസയിലെ ഫൂല്‍ബാനിയിയില്‍ നിന്നുള്ള മലയാളി വൈദികന്‍ ഫാ. മാത്യു പുതിയിടത്തിന്റെ ഓര്‍മ്മ
കീറിപ്പറിഞ്ഞ വസ്‌ത്രങ്ങളുമായ് ജീവനു വേണ്ടി പലായനം ചെയ്യുമ്പോള്‍ ഒരുവേള ഞാന്‍ ഓര്‍ത്തുപോയി എന്റെ ജീവനും അവസാനിക്കാന്‍ പോകുകയാണെന്ന്. മൊബൈല്‍ ഫോണ്‍ അക്രമികള്‍ തട്ടിപ്പറിച്ചതിനാല്‍ എനിക്ക് പുറത്താരെയും വിളിക്കാനും കഴിഞ്ഞില്ല. എന്റെ ഒരു വിവരവും ലഭിക്കാതിരുന്നപ്പോള്‍ ഞാന്‍ കൊല്ലപ്പെട്ടു എന്നു കരുതി എന്റെ സഹപ്രവര്‍ത്തകനായ വൈദികന്‍ അപ്പോഴേക്കും ബോധം കെട്ടു വീണു. നാട്ടില്‍ എനിക്കായി പ്രത്യേകം മരണാനന്തരപ്രാര്‍ത്ഥനകളും നടന്നു. കാരണം വീട്ടിലറിഞ്ഞത് ഞാന്‍ മരിച്ചുവെന്നാണ്.'' ഒറീസയിലെ ഫൂല്‍ ബാനിയിയില്‍ നിന്നുള്ള മലയാളി വൈദികന്‍ ഫാ. മാത്യു പുതിയിടം ആ ഓര്‍മ്മകളുടെ യാത്രയിലാണ്.
കല്ലും വടിയുമായി ആക്രോശത്തോടെ പിന്തുടര്‍ന്ന കാപാലികരില്‍ നിന്നും രക്ഷപ്പെടാന്‍ ഇടുങ്ങിയ ടോയ്‌ലറ്റില്‍ അഞ്ച് മണിക്കൂറോളം ഞാന്‍ ചിലവഴിച്ചു. ജീവന്‍ രക്ഷിക്കാനുള്ള പലായനത്തില്‍ അഭയം തന്ന ഹൈന്ദവ ഭവനം എന്നെ പിന്തുടര്‍ന്ന കലാപകാരികള്‍ അടിച്ചുടച്ചിരുന്നു. പാത്രങ്ങള്‍ സൂക്ഷിക്കുന്ന ഇടുങ്ങിയ ഒരിടത്തായിരുന്നു ഞാന്‍ ഒളിച്ചിരുന്നത്. ഒടുവില്‍ തങ്ങളുടെ ജീവന്‍ പോലും അപഹരിക്കപ്പെടുന്ന സാഹചര്യത്തില്‍ എന്നോട് രക്ഷപ്പെടാന്‍ ആ വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. കലാപകാരികളുടെ അക്രമണം ഭയന്ന് ആരും ഞങ്ങളെ വീട്ടില്‍ താമസിപ്പിക്കുകയില്ല. ആര്‍ക്കെങ്കിലും ഞങ്ങളോട് സഹതാപം തോന്നിയാലും അതൊന്നും പുറത്ത് പ്രകടിപ്പിക്കാനും പറ്റില്ല. തീവ്രവാദികള്‍ ആരെങ്കിലും കണ്ടാല്‍ അതുമതി, അവരുടെ ജീവന്‍ കൂടി നഷ്‌ടപ്പെടാന്‍.
ഭക്ഷണവും വെള്ളവും ഇല്ലാതെ വനത്തിലുള്ള ഒളിച്ചു താമസം പ്രമേഹരോഗിയായ എന്നെ വല്ലാതെ ക്ഷീണിപ്പിച്ചു. ഭക്ഷണവും വിശ്രമവും ലഭിച്ചത് വനത്തില്‍ ദിവസങ്ങളോളം ഉള്ള അലച്ചിലിന് ശേഷമായിരുന്നു. വനത്തിലേക്ക് ഓടി ഒളിച്ചവര്‍ വേറെയും ഉണ്ടായിരുന്നു.
കുറെ അനാഥ കുട്ടികളുമായി രാത്രി കാലമത്രയും വനത്തില്‍ കഴിയേണ്ടിവരുക എന്നത് എത്രയോ ഭീതിജനകമാണ്. കടുത്ത തണുപ്പും വിശപ്പും, കൊതുകുകടിയും, ഇടയ്‌ക്ക് തിമര്‍ത്ത് പെയ്യുന്ന മഴയും. മരച്ചുവട്ടില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് കിടന്നത്.
കലാപകാരികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ശേഷം കുളിക്കാനും വസ്‌ത്രം മാറാനും, ഭക്ഷണവും മരുന്നു ലഭിച്ചപ്പോള്‍ എനിക്ക് പുതു ജീവന്‍ ലഭിച്ചതു പോലെയായി. കാണ്ടമാലില്‍ നിന്നും ഭുവനേശ്വറിലേക്കും, പിന്നെ എന്റെ സഹോദരന്റെ സഹായത്താല്‍ കേരളത്തിലേക്കും എത്തിച്ചേര്‍ന്ന ഞാന്‍ കലാപങ്ങള്‍ അവസാനിച്ചശേഷം എന്റെ കര്‍മ്മ ഭൂമിയിലേക്ക് തിരികെ പോരുകയായിരുന്നു. മറ്റു പള്ളികളെ അപേക്ഷിച്ച് ഞങ്ങളുടെ പള്ളിക്ക് കാര്യമായ കേടുപാടുകളൊന്നും പറ്റിയിരുന്നില്ല. ജനാലകളും, വാതിലുകളും അടിച്ചു തകര്‍ത്തിരുന്നു. എങ്കിലും തീവെയ്‌പ് നടത്താത്തതിനാല്‍ പല സാധനങ്ങളും നശിച്ചിരുന്നില്ല.
കാണ്ടമാലില്‍ പീഡിപ്പിക്കപ്പെട്ടവരേയും, വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവരെയും ഓര്‍ക്കുമ്പോള്‍ ഞാന്‍ അനുഭവിച്ച വേദനകള്‍ എനിക്ക് വളരെ വലുതെന്ന് തോന്നുന്നില്ല. ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥികളായി അലയേണ്ടിവന്ന ക്രൈസ്‌തവര്‍ എക്കാലവും ഈ രാജ്യത്തിന്റെ മതേതര ചരിത്രത്തിനേറ്റ കറയായിരിക്കും.
കാണ്ടമാലില്‍ കൊല്ലപ്പെട്ട ഫാ.ബര്‍ണാഡ് ഞങ്ങളുടെ ട്രഷറര്‍ ആയിരുന്നു. വനത്തിലൊളിച്ച അദ്ദേഹം ഇടക്ക് ഫോണ്‍ ചെയ്‌ത് എന്റെ സുഖ വിവരങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു. കണക്കു പസ്‌തകങ്ങളും പള്ളിവക റെക്കോഡുകളും സുരക്ഷിതമാക്കാന്‍ അദ്ദേഹമാണ് മുന്‍ കയ്യെടുത്തത്. ഇടയ്‌ക്ക് പള്ളിയിലെത്തി കാര്യങ്ങള്‍ നിരീക്ഷിച്ച് മടങ്ങവേ അദ്ദേഹത്തെ രഹസ്യമായി പിന്തുടര്‍ന്ന അക്രമികളിലൊരാള്‍ ഈ വിവരം നല്‍കിയതിനെത്തുടര്‍ന്ന് അക്രമി സംഘം ബസില്‍ നിന്നും വലിച്ചിറക്കി അദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഫാ.ബര്‍ണാഡ് ക്രൂശിന്റെ വഴി തന്നെ തിരഞ്ഞെടുത്തു. ഒറീസക്കാരനായ അദ്ദേഹത്തിന് വേണമെങ്കില്‍ രക്ഷപ്പെടാന്‍ എത്രയോ എളുപ്പമായിരുന്നു. അരമറയുന്ന വസ്‌ത്രവും കഴുത്തില്‍ കൊന്തയും ധരിച്ച വിശ്വാസപ്പോരാളികളെ നിങ്ങള്‍ക്ക് എവിടെയും കണ്ടെത്താം.'' അദ്ദേഹം പൂര്‍ത്തിയാക്കി.
കാഞ്ഞിരപ്പള്ളി പുതിയിടം കുടുംബാംഗമായ ഫാ. മാത്യു ആറുമാസങ്ങള്‍ക്ക് ശേഷം കലാപ ഭൂമിയായ കാണ്ടമാലില്‍ തന്നെ മടങ്ങിയെത്തി. പഴയ ജോലികളില്‍ അദ്ദേഹം വ്യാപൃതനാകുകയും ചെയ്‌തു.
``ഞാന്‍ ജീവിക്കുന്നത് എന്റെ യേശുവിന് വേണ്ടിയാണ്. പ്രതിസന്ധികളാണ് ചുറ്റുമെന്ന് എനിക്കറിയാം. എങ്കിലും വിശ്വാസിക്ക് ഒരു മരണം മാത്രമല്ലേയുള്ളൂ. അത് കര്‍ത്താവിന് വേണ്ടിയാണെങ്കില്‍ അതെത്രയോ ഭാഗ്യമുള്ളതാകും.''എല്ലാവര്‍ക്കും പ്രത്യാശ പകരുന്നതാണ് ആ വാക്കുകള്‍.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.