1987 ജനുവരി ആറാം തിയതി പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചതു മുതല്‍ ഇന്നുവരെ ഒറീസയിലെ സൗറാജ്, സന്താള്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ സേവനം ചെയ്യുന്ന ഫാ. സെബാസ്റ്റ്യന്‍ തോട്ടുംകര സി.എം മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ പങ്കുവയ്‌ക്കുന്നു.
``മരണത്തെ മുന്നില്‍ കണ്ടായിരുന്നു ഞങ്ങളുടെ ആ യാത്ര. കൊടുംകാട്ടിലൂടെയുള്ള നടപ്പു തുടങ്ങിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു. കാല്‍പ്പാദങ്ങള്‍ പൊട്ടി രക്തം ഒലിക്കുന്നുണ്ട്. ഇരുകാലുകളിലും നീരുവന്ന് വീര്‍ത്തു. കൂരിരുട്ടിലൂടെ തപ്പിത്തടഞ്ഞു നീങ്ങുമ്പോള്‍ കൈയിലുള്ള ചെറിയ ടോര്‍ച്ച് തെളിക്കാന്‍പോലും ഭയമായിരുന്നു. കാട്ടുമൃഗങ്ങളുടെ അലര്‍ച്ച തൊട്ടടുത്തുനിന്നാണ് കേട്ടത്. ഒന്നുകില്‍ ക്രൂര മൃഗങ്ങള്‍. അല്ലെങ്കില്‍ ക്രൂരമനുഷ്യര്‍. ഏതായാലും മരണമാണ് മുന്നിലുള്ളത്.!''
മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ഫാ. സെബാസ്റ്റ്യന്‍ തോട്ടുംകര സി.എംന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 1987 ജനുവരി ആറാം തിയതി വൈദികജീവിതത്തിലേക്ക് പ്രവേശിച്ചതുമുതല്‍ ഇന്നുവരെ ഒറീസയിലെ സൗറാജ്, സന്താള്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയിലാണ് അച്ചന്‍ സേവനം ചെയ്യുന്നത്.
2008 ഡിസംബര്‍ 24.
ഒറീസയിലെ ശിവഗുഢ.
ന്യൂനപക്ഷമായ ക്രൈസ്‌തവരും ഭൂരിപക്ഷമായ ഹൈന്ദവരും തമ്മില്‍ അഭേദ്യമായ സ്‌നേഹബന്ധമാണ് പുലര്‍ത്തിയിരുന്നത്. ക്രൈസ്‌തവരുടെ ചടങ്ങുകളിലെല്ലാം ഹൈന്ദവര്‍ ഓടി എത്തും. രോഗികളും നിരാലംബരുമായ അക്രൈസ്‌തവരെ സഹായിക്കാന്‍ ക്രൈസ്‌തവര്‍ തെല്ലും മടിച്ചില്ല. എന്നാല്‍ കാര്യങ്ങളെല്ലാം മാറി മറിഞ്ഞത് പെട്ടെന്നാണ്. ലക്ഷ്‌മണാനന്ദ സ്വാമിയുടെ മരണത്തെത്തുടര്‍ന്ന് ഒറീസ ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം ദുരന്ത ഭൂമിയായി മാറി. ക്രിസ്‌ത്യാനിയാണെന്നറിഞ്ഞാല്‍ ജീവന്‍ നഷ്‌ടപ്പെട്ടതു തന്നെ. സഹായം സ്വീകരിച്ചവരും സഹായിച്ചവരും സംഹാരദൂതരായി മാറി.
എവിടെയും അക്രമവും കൊലപാതകങ്ങളുമാണ് അരങ്ങേറിയത്. സ്വാമി ലക്ഷ്‌മണാനന്ദയുടെ വസതിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഞാന്‍ താമസിച്ചിരുന്ന വിജയ ഹോസ്റ്റല്‍. അവിടേക്ക് അക്രമികള്‍ ബോംബെറിഞ്ഞു. പരിസരത്താകെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. പോലീസധികൃതരെ വിളിച്ച് പറഞ്ഞെങ്കിലും ആരും എത്തിയില്ല. 24 ന് ആരംഭിച്ച ആക്രമണം നേരിടാന്‍ പോലിസ് എത്തിയത് 28 ന് മാത്രമാണ് എന്നറിയുമ്പോള്‍ ക്രിസ്‌ത്യാനികള്‍ക്കെതിരെ നടന്ന ഈ സംഘടിത നീക്കത്തിന്റെ ഗൗരവം മനസിലാക്കാവുന്നതേയുള്ളൂ.
അക്രമത്തിന്റെ മുള്‍മുനയില്‍ നിന്ന് ജീവന്‍ മാത്രം കിട്ടിയാല്‍ മതിയെന്നായിരുന്നു പ്രാര്‍ത്ഥന. ഏതാനും വൈദികരോടും സിസ്റ്റേഴ്‌സിനോടുമൊപ്പം കൊടുംകാട്ടിലൂടെ ഞങ്ങള്‍ ഓടി. ഓരോ കിലോമീറ്റര്‍ പിന്നിടുമ്പോഴും ജപമണികളില്‍ മുറുകെപ്പിടിച്ചിരുന്നു. 40 കിലോമീറ്റമെങ്കിലും ഇങ്ങനെ പിന്നിട്ടിട്ടുണ്ടാവുമെന്നാണ് തോന്നുന്നത്. അങ്ങനെ ഒരു ക്രിസ്‌ത്യന്‍ ഗ്രാമത്തില്‍ അഭയം തേടി.''
ഒറീസയില്‍ ക്രിസ്‌ത്യാനികള്‍ ഏറ്റവും താഴെ തട്ടിലുള്ള ജനവിഭാഗമാണ്. ക്രിസ്‌ത്യാനികള്‍ക്കിടയില്‍ വിദ്യാഭ്യാസനിലവാരും ഉയരുന്നതും പ്രാകൃതരായി ജീവിക്കുന്ന താഴ്‌ന്ന വിഭാഗങ്ങള്‍ക്കിടയില്‍ ക്രൈസ്‌തവരായ പുരോഹിതരും സന്യാസിനികളും വഴി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുന്നതും മറ്റ് സമുദായങ്ങളെയും വിറളിപിടിപ്പിക്കുന്നു. വൈദികരും സിസ്റ്റേഴ്‌സുമാണ് താഴെക്കിടയിലുള്ള ക്രിസ്‌ത്യാനികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത്. അതുകൊണ്ടാണ് മതവര്‍ഗീയവാദികള്‍ വൈദികരെയും സന്യസ്‌തരെയും ആക്രമിക്കുന്നത്. രണ്ടാഴ്‌ചത്തെ ഒളിവുജീവിതത്തിനുശേഷം ഹൗസില്‍ തിരിച്ചെത്തിയപ്പോഴേക്കും രംഗം ഒരുവിധം ശാന്തമായിരുന്നു.''
ഇപ്പോള്‍ ബലേശ്വര്‍ രൂപതയിലെ ഹത്തിഗഡില്‍ വികാരിയായി സേവനമനുഷ്‌ഠിക്കുകയാണ് ഫാ. സെബാസ്റ്റ്യന്‍.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.