നാഗലാന്റിലും മണിപ്പൂരിലും തീവ്രവാദികളുടെ വധശ്രമങ്ങളില്‍നിന്നു അത്ഭുതകരമായി രക്ഷപ്പെട്ട ആലക്കോട് സ്വദേശിയും നാഗലാന്റിലെ ഡീമാപ്പൂര്‍ ഡോണ്‍ബോസ്‌കോ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. മാനുവല്‍ പൈകട എസ്.ഡി.ബി സംസാരിക്കുന്നു.
ഭാരതത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ നാഗലാന്റ്, മണിപ്പൂര്‍, ആസാം തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം ചെയ്യുന്ന മിഷനറിമാരുടെ ജീവനും സ്വത്തിനും ഒരു സുരക്ഷിതത്വവുമില്ല. മിഷനറിമാരെ, ശത്രുക്കളെപ്പോലെയാണ് പലരും കാണുന്നത്. ഭീകരത മുഖമുദ്രയാക്കിയ തീവ്രവാദികളുടെ നിറതോക്കിനു മുമ്പിലാണ് മിഷനറിമാര്‍ പലപ്പോഴും. നാഗലാന്റിലെ ഡീമാപ്പൂര്‍ ഡോണ്‍ബോസ്‌കോ സ്‌കൂള്‍ പ്രിന്‍സിപ്പലായ ഫാ. മാനുവല്‍ പൈകട എസ്.ഡി.ബിയ്‌ക്ക് നടുക്കുന്ന ഓര്‍മ്മകള്‍ നിരവധിയാണ്.
വിദൂര നാടുകളില്‍നിന്നും ആസാം മലനിരകളിലെ ഗോത്രജനവിഭാഗങ്ങള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്യാനെത്തിയ നിരവധി മിഷനറിമാര്‍ ചിന്തിയ രക്തവും സമര്‍പ്പിച്ച ജീവനുമാണ് ഇന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ശക്തമായ ക്രൈസ്‌തവ സാന്നിധ്യത്തിന് പിന്നില്‍. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഗ്രാമവികസനം, തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍, അഗതിമന്ദിരങ്ങള്‍ തുടങ്ങി ജനങ്ങളുടെ എല്ലാ സേവനമേഖലകളിലും ക്രൈസ്‌തവ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് സഭയുടെ തലപ്പത്തുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനമേഖലകളിലും തദ്ദേശീയര്‍ ധാരാളം പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിക്കുന്ന ഫാ. മാനുവല്‍ പൈകട, സലേഷ്യന്‍ മിഷനറി വൈദികനായി സമര്‍പ്പിത ജീവിതം നയിക്കാനായതില്‍ ദൈവത്തിന് നന്ദി പറയുന്നു.
``ആദ്യവധശ്രമത്തില്‍നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 2001 ജനുവരി 21 വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ തിരുനാള്‍ ദിനം. ഞാന്‍ പ്രിന്‍സിപ്പലായ സ്‌കൂളില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും വൈദികരും ബ്രദേഴ്‌സും കന്യാസ്‌ത്രീകളും തദ്ദേശീയരായ കുറെ രക്ഷിതാക്കളും എത്തിയിരുന്നു. തങ്ങളുടെ സ്‌കൂളില്‍ ആറ് വൈദികരാണ് ഉണ്ടായിരുന്നത്. ഇംഫാലിലെ ഞങ്ങളുടെ സ്ഥാപനത്തിലെ വൈദികരെ നോട്ടമിട്ട മൂന്നംഗ തീവ്രവാദിസംഘം എ.കെ. 47 നിറത്തോക്കുകളുമായി അപ്പോള്‍ സ്‌കൂളില്‍ എത്തി. ഇവരുടെ വരവും സംശയകരമായ പെരുമാറ്റവും വൈദികരില്‍ സംശയം ജനിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ വൈദികരെ തിരക്കിയെങ്കിലും സ്ഥലത്തില്ല എന്ന് മറുപടി നല്‍കി അവരെ തല്‍ക്കാലം മടക്കിയയ്‌ക്കാന്‍ കഴിഞ്ഞു.
അപകടഭീഷണി മനസിലാക്കിയ സഭാധികൃതര്‍ ഭീഷണിയുള്ള വൈദികരെ പെട്ടെന്ന് സ്ഥലത്തുനിന്നു മാറ്റി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും വ്യാപാര-വ്യവസായ സ്ഥാപനങ്ങളില്‍ നിന്നൊക്കെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക തീവ്രവാദഗ്രൂപ്പുകളുടെ രീതിയാണ്.
ആദ്യശ്രമം പരാജയപ്പെട്ട അക്രമകാരികള്‍ ഫെബ്രുവരി രണ്ടിന് ഇംഫാലിനടുത്ത് മറ്റൊരു ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ അതിക്രമിച്ചു കടന്നു. കാലടി സ്വദേശിയായ ഫാ. ടോമി മഞ്ഞോലി എന്ന വൈദികന്റെ നേരെ വെടിയുതിര്‍ത്തു. വയറു തുളച്ച് വെടിയുണ്ട മറുഭാഗത്തുകൂടി പുറത്തുപോയി. പെട്ടെന്ന് ഫാ. ടോമിയെ ആശുപത്രിയിലെത്തിച്ച് വിദഗ്‌ധ ചികിത്സ നല്‍കി. 21 കുപ്പി രക്തം നല്‍കി. ശരീരത്തില്‍ ആന്തരാവയവങ്ങള്‍ പലഭാഗത്തും മുറിഞ്ഞിരുന്നു. വയറിനുള്ളില്‍ വെടിയുണ്ടയേറ്റ് പല ഭാഗങ്ങളിലും കരിഞ്ഞിരുന്നു. തലനാരിഴയ്‌ക്കാണ് ഫാ. ടോമി രക്ഷപ്പെട്ടത്. രാത്രി വൈകിയും ഉള്‍നാടുകളിലുമൊക്കെയാണെങ്കില്‍ ചികിത്സ നല്‍കാനോ പരിക്കേറ്റവരെ രക്ഷിക്കാനോ പോലും പലപ്പോഴും കഴിയാറില്ല.
2001 മെയ് 15 ന് അങ്കമാലി സ്വദേശി ഫാ. ഷൈജുവിനെ സ്‌കൂളിനടുത്തുള്ള താമസസ്ഥലത്തുനിന്ന് ബലമായി പിടിച്ചിറക്കി സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. കൈകള്‍ രണ്ടും പിന്നില്‍ ബന്ധിച്ച് വെടിവച്ച് കൊല്ലുകയുണ്ടായി. നിരന്തരമായ ഭീഷണിയെ തുടര്‍ന്ന് ഞങ്ങളുടെ സ്‌കൂളിലെ വൈദികരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സഭാനേതൃത്വം തീരുമാനിച്ചു. 90-കാരനായ വിദേശ സലേഷ്യന്‍ മിഷനറി വൈദികന്‍ താമസം മാറ്റാന്‍ കൂട്ടാക്കിയില്ല. നിരന്തരമായ പ്രാര്‍ത്ഥനയില്‍ മുഴുകി അദ്ദേഹം അവിടെ താമസിച്ചു. മറ്റുള്ളവര്‍ അവിടെനിന്നും മാറി. ഭീഷണിമൂലം പലപ്പോഴും വേഷം മാറിയായിരുന്നു യാത്ര. പണത്തിനുവേണ്ടിയുള്ള കൊള്ളയില്‍ കൈയില്‍ കിട്ടുന്നതെന്തും കൊണ്ടുപോകുകയാണ് പതിവ്. തീവ്രവാദികള്‍ കൊള്ളയടിച്ചുണ്ടാക്കുന്ന പണം പലപ്പോഴും ധൂര്‍ത്തടിച്ചു നശിപ്പിക്കുകയാണ് ചെയ്യുന്നത്. തീവ്രവാദിനേതാക്കള്‍ മിക്കവാറും രഹസ്യകേന്ദ്രങ്ങളില്‍ സുരക്ഷിതരായി കഴിയുകയായിരിക്കും. കേന്ദ്രസര്‍ക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി നല്‍കുന്ന വലിയ സാമ്പത്തിക സഹായങ്ങളില്‍ വലിയ പങ്കും ഉദ്യോഗസ്ഥരുടെയും തീവ്രവാദികളുടെയും പക്കലാണെത്തുന്നതെന്ന് പരക്കെ പരാതിയുണ്ട്. അപകടഭീഷണി വര്‍ധിക്കുകയും പലതവണ വധശ്രമത്തില്‍നിന്ന് ഭാഗ്യത്തിന് രക്ഷപ്പെടുകയും ചെയ്‌തതോടെ സഭാധികൃതര്‍ പ്രശ്‌നത്തെ ഗൗരവത്തിലെടുക്കുകയുണ്ടായി. ഭീഷണി പ്രദേശത്തുനിന്നും ആസാമിലെ സഭയുടെ നൊവിഷ്യേറ്റ് ഭവനിലേക്ക് സ്ഥലം മാറ്റി.
അവിടെ 15 ബ്രദേഴ്‌സ് പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. മണിപ്പൂരികളല്ലാത്തവരെ കൊല്ലുമെന്ന ഭീഷണിയുമായി അതിക്രമിച്ചു കടന്ന ആയുധധാരികളായ തീവ്രവാദികള്‍ മലയാളി വൈദികന്‍ ഫാ. റാഫായേല്‍ പാലിയേക്കര, ബ്ര. ഷിനു, ബീഹാര്‍ സ്വദേശി ഫാ. ക്രിസ്റ്റോ ആന്‍ഡ്‌റിയാസ് എന്നിവരെ വെടിവെച്ചു കൊല്ലുകയുണ്ടായി.
തീവ്രവാദ ഭീഷണിക്കു മുന്‍പില്‍ മിഷനറിമാര്‍ മുട്ടുമടക്കില്ലെന്ന തിരിച്ചറിവാകാം ഇപ്പോള്‍ അക്രമഭീഷണിയില്‍ കുറവുണ്ടായിട്ടുണ്ട്. സലേഷ്യന്‍ സഭയുടെ സ്വര്‍ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമാതാവിന്റെ സഹായം തേടിയ നിരന്തരമായ പ്രാര്‍ത്ഥന ലോകമെങ്ങും നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മിഷനറിമാര്‍ക്കായി ഉയരുന്നുണ്ട്. മണ്‍മറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഗോത്രഭാഷകള്‍, സംസ്‌കാരം, പുരാവസ്‌തുക്കള്‍ ഇവയൊക്കെ സംരക്ഷിക്കാനും ഗോത്രഭാഷകള്‍ക്ക് ലിപിയുണ്ടാക്കുകയും നിഘണ്ടു ഉണ്ടാക്കുകയും മറ്റും ചെയ്‌ത് തങ്ങളുടെ പൂര്‍വിക സംസ്‌കാരത്തില്‍ അഭിമാനമുള്ളവരാക്കി മാറ്റാന്‍ സലേഷ്യന്‍ വൈദികര്‍ വലിയ സംഭാവന നല്‍കുന്നുണ്ട്. ജനങ്ങളെ സാക്ഷരരാക്കാനും പുതിയ ശാസ്‌ത്ര-സാങ്കേതിക വളര്‍ച്ചയുടെ ഗുണഭോക്താക്കളാക്കാനും മിഷനറിമാര്‍ ഇന്നും ശ്രമിച്ചുവരുന്നുണ്ട്. ഗോത്രജന വിഭാഗങ്ങളില്‍ നിന്നുള്ള കഴിവും സന്നദ്ധതയുമുള്ള നിരവധി യുവതീയുവാക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്കയച്ച് ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കാന്‍ സലേഷ്യന്‍ സഭാസ്ഥാപനങ്ങള്‍ സഹായിക്കുന്നുണ്ട്.
തലശേരി അതിരൂപതയിലെ ആലക്കോട് മണക്കടവ് ഇടവകാംഗമാണ് ഫാ. മാനുവല്‍ പൈകട. തലശേരി അതിരൂപത വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റും കുടിയേറ്റ മേഖലയില്‍ നാല് പതിറ്റാണ്ടോളം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്‌തിരുന്ന പരേതനായ മാണിക്കുട്ടി പൈകടയുടെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് ഫാ. മാനുവല്‍ പൈകട. കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ വികസനമെത്താത്ത മണക്കടവിനടുത്ത് കാര്യക്കയത്തുനിന്നും ദിവസവും രാവിലെയും വൈകുന്നേരവും 12 കിലോമീറ്റര്‍ ദൂരം നടന്ന് ആലക്കോട്ടെത്തിയായിരുന്നു സ്‌കൂള്‍പഠനം നടത്തിയിരുന്നത്.
പുലര്‍ച്ചെ നാലുമണിക്ക് ഉണര്‍ന്ന് പഠനത്തിനുശേഷം പൊതിച്ചോറുമായി ഏഴുമണിയോടെ വീട്ടില്‍ നിന്നിറങ്ങിയാല്‍ രാത്രി വൈകിമാത്രം വീട്ടിലെത്താന്‍ കഴിയുമായിരുന്നുള്ളൂ. അന്നത്തെ ജീവിതസാഹചര്യങ്ങളിലെ അപര്യാപ്‌തതയും വിഷമതകളും സമര്‍പ്പിത ജീവിതത്തില്‍ കരുത്തേകുന്നു. അവധിയുള്ള ഞായറാഴ്‌ചകളില്‍ മിഷന്‍ലീഗ് പ്രവര്‍ത്തനത്തിനും സഭാകാര്യങ്ങള്‍ക്കും നീക്കിവയ്‌ക്കുകയായിരുന്നു. എത്ര ക്ഷീണിച്ചും വൈകിയും എത്തിയാലും പ്രാര്‍ത്ഥനകള്‍ മുടക്കാന്‍ ഇടയാക്കാതെ ശ്രദ്ധിച്ചിരുന്ന മാതാപിതാക്കളുടെ മാതൃകയും ദൈവവിളിയുടെ പാതയിലേക്കുള്ള വഴി തുറന്നു. ഏതു ഭീഷണിയിലും ദൈവമാതാവിന്റെ സംരക്ഷണവും സഹായവും ഉണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.