കേട്ടാല്‍ രക്തം പോലും മരവിച്ച് പോകുന്ന സംഭവങ്ങളാണ് 2007 ല്‍ കാണ്ടമാല്‍ പ്രദേശത്ത് വാദംഗി ഇടവകയില്‍ സേവനം അനുഷ്‌ഠിച്ചിരുന്ന ഫാ. ആന്‍ഡ്രൂ ചെട്ടിയാടന്‍ വി.സി പറഞ്ഞത്.
``ഒറീസയില്‍ ആറായിരം യൂണിറ്റുകളിലായി 150,000 കേഡറ്റുകള്‍ക്ക് ആര്‍.എസ്.എസ് പരിശീലനം നല്‍കിക്കഴിഞ്ഞുവത്രേ. അവരെക്കൊണ്ട് ക്രൈസ്‌തവ സമൂഹത്തെ ഉന്മൂലനം ചെയ്യിക്കാനുള്ള പ്രതിജ്ഞയും നേതൃത്വം എടുപ്പിച്ചു. പ്രതിജ്ഞയിലെ വാചകങ്ങള്‍ ഇങ്ങനെയാണ്. `എന്റെ ശരീരവും മനസും സമ്പത്തും കഴിവുകളും ക്രൈസ്‌തവരെ നിഷ്‌ക്കാസനം ചെയ്യുന്നതിന് വേണ്ടി മാത്രം വിനിയോഗിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഇപ്രകാരം ചെയ്യുന്നത് ദേശത്തോടുള്ള കടമയായി ഞാന്‍ മനസിലാക്കുന്നു.' ഈ രീതിയിലുള്ള പ്രതിജ്ഞയാണ് അവരോരുത്തരും എടുത്തത്. കൂടാതെ 391 സരസ്വതി ശിശുമന്ദിരങ്ങളിലായി 120,000 ത്തോളം വിദ്യാര്‍ത്ഥികള്‍, ഗോത്രവര്‍ഗ പ്രദേശങ്ങളില്‍ ഏകലവ്യ വിദ്യാലയങ്ങള്‍, വനവാസി കല്യാണ്‍ പരിഷത്ത്‌കാര്‍ എന്നിങ്ങനെ വിവിധ പ്രൊജക്‌റ്റുകളിലൂടെ ട്രൈബല്‍ സമൂഹത്തില്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള സംരംഭങ്ങള്‍ക്കും അവര്‍ കോപ്പ് കൂട്ടിക്കഴിഞ്ഞു... പറയുന്നത് 2007 കാലഘട്ടത്തില്‍ കാണ്ടമാല്‍ പ്രദേശത്ത് വാദംഗി ഇടവകയില്‍ സേവനം അനുഷ്‌ഠിച്ചിരുന്ന ഫാ. ആന്‍ഡ്രൂ ചെട്ടിയാടന്‍ വി.സി. അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ ആ നടുക്കുന്ന സംഭവങ്ങള്‍ തെളിയുകയാണ്. 
കാണ്ടമാലില്‍ സംഘ്‌പരിവാറിന്റെ നേതൃത്വത്തില്‍ `കുയി-കാലിയന്‍ സമാജ്' 2007 ഡിസംബര്‍ 25-26 തിയതികളില്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. അവരുടെ ലക്ഷ്യം ക്രൈസ്‌തവരുടെ ക്രിസ്‌മസ് ആഘോഷങ്ങള്‍ എങ്ങനെയും തടയുക എന്നതായിരുന്നു. കുയി-കാലിയന്‍ സമാജിന്റെ ആളുകള്‍ രഹസ്യ പട്രോളിങ്ങ് നടത്തി വിവരം നേതൃത്വത്തെ അറിയിച്ചുകൊണ്ടിരുന്നു.
ക്രൈസ്‌തവസമൂഹം ക്രിസ്‌തുവിന്റെ ജനനത്തിരുനാള്‍ ആഘോഷിക്കാന്‍ പാടില്ല എന്ന് 82 കാരനായ സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതി ആ സമയത്ത് ഓര്‍ഡറിട്ടിരുന്നു. ഇതിന്റെ ഭാഗമായി ക്രൈസ്‌തവരുടെ ദേവാലയങ്ങളോടൊപ്പം കോണ്‍വെന്റുകള്‍, ഡിസ്‌പന്‍സറികള്‍ എന്നുവേണ്ട മൈനര്‍ സെമിനാരി ഉള്‍പ്പെടെ 697 ക്രൈസ്‌തവ സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടു.
വിവിധ സ്ഥലങ്ങളിലായി അഞ്ഞൂറിലധികം വീടുകളും അഗ്നിക്ക് ഇരയായി. പോലിസോ മറ്റ് സായുധസേനകളോ എത്തിപ്പെടാതിരിക്കാന്‍ റോഡരികിലുള്ള നാലായിരത്തിലധികം വൃക്ഷങ്ങള്‍ വെട്ടിയിട്ട് റോഡു ഗതാഗതം തടസപ്പെടുത്തി. ഇതിന്റെ പേരില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു പെറ്റിക്കേസുപോലും ഇവരുടെ പേരില്‍ എടുത്തില്ല എന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പാദംഗി എന്ന പ്രദേശം ഹൈന്ദവ ഭൂരിപക്ഷമുള്ളതാണ്. എന്നാല്‍ അവിടെയുള്ള ക്രൈസ്‌തവരും ഹൈന്ദവരും സഹോദരങ്ങളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ട് ഇവിടെ ആക്രമണം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പാദംഗിയിലായിരുന്നു ഫാ. ആന്‍ഡ്രൂ ചെട്ടിയാടന്‍ സേവനം ചെയ്യുന്നത്. ഡിസംബര്‍ 26 ന് പാദംഗിയില്‍നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ ഗുട്ടിഗാലയില്‍ രോഷാകുലരായ ജനക്കൂട്ടം അക്രമാസക്തരായി തെരുവില്‍ ഇറങ്ങിയതായി ഫാ. ആന്‍ഡ്രുവിന് വിവരം കിട്ടി. എന്നാല്‍ അസ്വഭാവികമായി ഒന്നും അദ്ദേഹത്തിന് തോന്നിയില്ല. അതുകൊണ്ട് പ്രാര്‍ത്ഥനയ്‌ക്ക് ശേഷം 11 മണിക്ക് ഫാ. ആന്‍ഡ്രു ഉറങ്ങാന്‍ പോയി. ഒരു മണിക്കൂര്‍ കഴിഞ്ഞ് കാണും. അറുപതോളം വരുന്ന അക്രമിസംഘം മാരകായുധങ്ങളുമായി ഇരച്ച് വന്നു. അവര്‍ പള്ളി തല്ലിത്തകര്‍ത്തു. ഫാ. ആന്‍ഡ്രു ശബ്‌ദംകേട്ട് ഞെട്ടി ഉണര്‍ന്നു. പുറംവാതിലിലൂടെ രക്ഷപെടുക മാത്രമായിരുന്നു ആകെയുള്ള മാര്‍ഗം. അക്രമികളുടെ ലക്ഷ്യം വൈദികനെ പിടിക്കുക എന്നതായിരുന്നു. അവര്‍ അവിടെയെല്ലാം അച്ചനെ തിരഞ്ഞ് നടന്നു. കാണാതെ വന്നപ്പോള്‍ അവര്‍ കുറെ ചീത്തവിളിച്ച് തിരിച്ച് പോയി.
കാണ്ടമാല്‍ ശ്‌മശാന ഭൂമി
സ്വാമി ലക്ഷ്‌മണാനന്ദ കൊല്ലപ്പെട്ട വാര്‍ത്ത ഫാ. ആന്‍ഡ്രു അറിയുന്നത് അര്‍ദ്ധരാത്രി രണ്ടുമണിക്ക് റൈക്കായി ഇടവകയില്‍ വെച്ചാണ്. വിവരം അപ്പോള്‍ തന്നെ എല്ലാ വൈദികരോടും സിസ്റ്റേഴ്‌സിനോടും വിളിച്ചുപറഞ്ഞു. ആവശ്യമായ സുരക്ഷാസങ്കേതങ്ങള്‍ കണ്ടെത്താനുള്ള നിര്‍ദ്ദേശവും നല്‍കി. ഇനി എന്ത് വേണമെങ്കിലും സംഭവിക്കാം.
ഫാ. ആന്‍ഡ്രൂവും ഡീക്കന്‍ സുസാന്റേ കന്‍ഹാരോയും ഏതാനും സിസ്റ്റേഴ്‌സും കൂടി ഒരു ആംബുലന്‍സില്‍ പാദംഗിയില്‍നിന്ന് ബ്രഹാംപൂരിലെ വിജോയി ഭവനിലേക്ക് പോയി. ഇരുട്ട് പരന്ന് കിടന്ന വഴിയിലൂടെ പോകുമ്പോള്‍ ആരുടെയോ കരച്ചിലും ഉച്ചത്തിലുള്ള അട്ടഹാസവുമൊക്കെ ഉയര്‍ന്ന് കേള്‍ക്കാമായിരുന്നു. ജീവന്‍ ദൈവകരങ്ങളില്‍ ഏല്‌പിച്ചുകൊണ്ടുള്ള ആ യാത്രയുടെ സ്‌മരണകള്‍ അച്ചന്റെ ഓര്‍മ്മയില്‍ കൂടുതല്‍ തിളക്കത്തോടെ തെളിയുന്നു. പിറ്റേന്നറിഞ്ഞു, വൈദികരും സിസ്റ്റേഴ്‌സും ക്രിസ്‌ത്യാനികളും പ്രാണരക്ഷാര്‍ത്ഥം വനാന്തരങ്ങളില്‍ ഒളിച്ചിരിക്കുകയാണെന്ന്. അവര്‍ക്ക് ഭക്ഷണമോ കുടിക്കാന്‍ വെള്ളംപോലുമില്ലെന്നും. ഒന്നുകില്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക. ഇതായിരുന്നു സംഘ് പരിവാര്‍ ക്രൈസ്‌തവര്‍ക്ക് കൊടുത്ത നിര്‍ദ്ദേശം. ജീവനെപ്പേടിച്ച് ധാരാളം ആളുകള്‍ മതപരിവര്‍ത്തനത്തിന് വശംവദരായി.
എന്നാല്‍ പാദംഗി പ്രദേശത്തെ ന്യൂനപക്ഷ ക്രിസ്‌ത്യാനികള്‍ സംഘ്‌പരിവാറിന്റെ ഭീഷണികള്‍ക്ക് വഴങ്ങിയില്ല. അവിടെയുണ്ടായിരുന്ന ഒരു മതബോധകന്‍, വി.എച്ച്.പി പ്രവര്‍ത്തകരുടെ ഭീഷണി വെല്ലുവിളിച്ച് പുച്ഛിച്ച് തള്ളി. `വാളുകൊണ്ട് ഞങ്ങളുടെ തല പോകുന്നെങ്കില്‍ പോകട്ടെ. എങ്കിലും ക്രിസ്‌തീയ വിശ്വാസം ഉപേക്ഷിക്കാന്‍ ഞങ്ങള്‍ തയാറല്ല.''
മതബോധകരൊടൊപ്പം ഗ്രാമവാസികള്‍ ഒന്നടങ്കം അതേറ്റ് പറഞ്ഞപ്പോള്‍ അക്രമികള്‍ അത്ഭുതപ്പെട്ടു. ഇതുപോലെ മറ്റൊരു ഗ്രാമത്തിലെ ജനങ്ങളും സംഘപരിവാറിന്റെ ഭീഷണിയെ ചെറുത്ത് തോല്‍പ്പിച്ചതായി അറിയാന്‍ ഇടയായി. വിശ്വാസം വാനോളം വളരുവാനും പ്രതിസന്ധി ഘട്ടങ്ങളില്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് പോകുവാനുമുള്ള കൃപയ്‌ക്ക് വേണ്ടിയാണ് ഗ്രാമീണര്‍ പ്രാര്‍ത്ഥിക്കുന്നത്.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.