മാതാപിതാക്കള്‍ക്ക് എത്ര കുട്ടികളാകാം, എപ്പോഴാകാം തുടങ്ങിയവ സര്‍ക്കാരും അധികാര കേന്ദ്രങ്ങളുമാണോ നിശ്ചയിക്കേണ്ടത്? കേരളത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച വുമണ്‍സ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്കാ സഭയും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും ഒരു പോലെ പറയുന്നു.
രണ്ടു കുട്ടികള്‍ മാത്രമേ പാടുള്ളൂ എന്ന ബില്‍ നിര്‍ദ്ദേശം കേരളം പോലുള്ള സംസ്ഥാനത്തെ ജനന നിയന്ത്രണം വീണ്ടും വഷളാക്കും. കാരണം ഇപ്പോള്‍ത്തന്നെ കേരളത്തിന്റെ ശരാശരി ജനനനിരക്ക് അഖിലേന്ത്യാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. അടിച്ചേല്‍പ്പിക്കുന്ന നിര്‍ബന്ധിത ജനന നിയന്ത്രണം ജനസംഖ്യ-ലിംഗ അനുപാതം തകരാറിലാക്കും. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ചെറുപ്പത്തിലേതന്നെ വീട്ടില്‍നിന്നും ശരിയായ സാമൂഹ്യ പരിശീലനം ലഭിക്കുന്നു.
വലിയ കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികള്‍ക്കും സംഘടനാ നേതാക്കള്‍ക്കും പതിനായിരം രൂപ പിഴയും മൂന്നുമാസത്തെ തടവും എന്ന നിബന്ധന വ്യക്തിജീവിതത്തെയും കുടുംബങ്ങളെയും അനാവശ്യമായി കേസില്‍ പെടുത്താനും ശല്യപ്പെടുത്താനും മാത്രം ഉപകരിക്കുന്ന നിബന്ധനയാണെന്നാണ് എന്റെ പക്ഷം. പോലിസും നിയമവും ഭരണാധികാരികളും തീരുമാനിക്കേണ്ടതല്ല കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ്. ഒരു നിയമത്തിനും കുടുംബങ്ങളെ ശക്തിപ്പെടുത്താന്‍ കഴിയുകയില്ല. സ്‌നേഹവും സഹനവുമാണ് ഏതു കുടുംബത്തിന്റെയും അടിത്തറ. നിയമങ്ങള്‍ മനുഷ്യനിര്‍മിതമായ നിബന്ധനകള്‍ മാത്രമാണ്. ബന്ധങ്ങളെ വളര്‍ത്താന്‍ ഉപകരിക്കുന്ന വിധമല്ലെങ്കില്‍ അവ സമൂഹത്തിന് വിനയായി മാറും. കുടുംബബന്ധങ്ങളില്‍ ഭരണകൂടത്തിന്റെ വര്‍ധിച്ച ഇടപെടലുണ്ടാകുന്നത് അപകടമാണ്. നാളെ വ്യക്തികളുടെ സ്വകാര്യകാര്യങ്ങളില്‍ സ്റ്റേറ്റിന് അതുവഴി കൂടുതല്‍ ഇടപെടാന്‍ സാധിക്കും. കേരളത്തില്‍ പ്രത്യുത്‌പാദന നിരക്ക് ഇത്രയും കുറഞ്ഞിരിക്കുന്ന അവസരത്തില്‍ ജനനനിയന്ത്രണത്തിന് നിയമ സാധുത നല്‍കുന്നത് കൂടുതല്‍ വിനയായി മാറും.
ബില്ലിലെ രണ്ടാമത്തെ പ്രമാദമായ വിഷയം ഗര്‍ഭഛിദ്രം അനുവദനീയമാണ് എന്നുള്ളതാണ്. ഇത് സര്‍ക്കാര്‍ തന്നെ കൊലപാതകത്തിന് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്. ഇതിന്റെ ഭാവി ഭവിഷ്യത്ത് വളരെ വലുതാണ്. ജീവന്‍ അമ്മയുടെ ഗര്‍ഭത്തില്‍ ഉരുവാകുന്നത് മുതല്‍ മനുഷ്യന്‍ ജീവനായിട്ടു തന്നെയാണ് കണക്കാക്കപ്പെടുന്നത്. ഉദരത്തിലെ ജനിക്കാനുള്ള ശിശുവിന്റെ അവകാശങ്ങളെക്കുറിച്ച് അന്താരാഷ്‌ട്ര തലത്തില്‍ ഇന്ന് അംഗീകൃതമായ നിയമങ്ങളും അനുശാസനങ്ങളുമുണ്ട്. ജീവന്‍ ദൈവദത്തമാണ്. അതിന്റെ സംരക്ഷകരാകാനാണ് ദൈവം മാതാപിതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. ജീവന്റെ കാവല്‍ക്കാര്‍ തന്നെ അതിനെ അപഹരിച്ചാല്‍ അതിനെക്കാള്‍ വലിയ പാതകം വേറെയില്ല. ഗര്‍ഭഛിദ്രം മൂലം ആണ്‍-പെണ്‍ അനുപാതത്തിലെ വ്യതിയാനം വലിയ സാമൂഹ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന സാഹചര്യം വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. അമ്മയുടെ ഉദരത്തില്‍ വച്ച് കൊല്ലുന്നത് കൂടുതല്‍ ഗൗരവമേറിയതാണ്. കാരണം കുഞ്ഞിന് പ്രതിരോധിക്കാനോ രക്ഷപ്പെടാനോ മാര്‍ഗമില്ലല്ലോ. അമ്മയുടെ ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമാണ് ഗര്‍ഭഛിദ്രം ഇന്ന് അനുവദിക്കപ്പെടുന്നത്. അബോര്‍ഷന് നിയമസാധുത നല്‍കുന്നത് ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കും. കേരളത്തെ സംബന്ധിച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാട്ടണം. കാരണം സ്‌ത്രീപീഡനങ്ങളുടെ വര്‍ധിച്ചുവരുന്ന കണക്കുകള്‍ പേടിപ്പെടുത്തുന്നതാണ്. കേരളത്തിലെ കത്തോലിക്കാ സഭയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഈ പ്രശ്‌നത്തെ ഏറ്റെടുത്തതും പ്രതിഷേധം അറിയിച്ചതും ഉചിതമാണ്. നാളത്തെ തലമുറയെ സംരക്ഷിക്കാനുള്ള നല്ല ഉദ്യമമാണിത്.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.