മാനന്തവാടി: കത്തോലിക്കരുടെ വിശ്വാസജീവിതം ആദ്യന്തം വൈദികരുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണെന്നും കര്‍ത്താവിന്റെ ശുശ്രൂഷാപൗരോഹിത്യത്തില്‍ പങ്കുപറ്റുന്ന അവര്‍ വഴിയാണ് നമ്മുടെ വിശ്വാസജീവിതം ഫലമണിയുന്നതെന്നും മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം വൈദികവിദ്യാര്‍ഥി അനുസ്മരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
ഈ കാലത്ത് വൈദിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം കുറയുകയും മാതാപിതാക്കള്‍ അതിന് തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ യൂറോപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ നമ്മുടെ നാട്ടിലും പുരോഹിതസാന്നിധ്യം വിരളമായി തീരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ നിയമം മൂലം 2015 മുതല്‍ ഡിഗ്രി പഠനത്തിന് ശേഷമേ കുട്ടികളെ മേജര്‍ സെമിനാരിയില്‍ സ്വീകരിക്കുകയുള്ളൂ. ഇതുമൂലം മൂന്ന് വര്‍ഷത്തേക്കുള്ള വൈദികവിദ്യാര്‍ഥികളുടെ ചെലവുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.
അതിനായി സൗകര്യമുള്ള ഇടവകകള്‍ തോറും വൈദികവിദ്യാര്‍ഥികളുടെ ഡിഗ്രി പഠനത്തിന് സൗകര്യമൊരുക്കണമെന്ന് സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. അതുവഴി അവര്‍ക്ക് ഇടവക ജീവിതങ്ങളുമായി അടുത്ത് ഇടപെടുന്നതിനും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും കഴിയുന്നു. കൂടാതെ അവരുടെ ലഭ്യമായ സേവനങ്ങള്‍ ഇടവകകള്‍ക്ക് ലഭിക്കുകയും ചെയ്യും.
അതുവഴി അജപാലനപരിചയം ലഭ്യമാവുകയും ചെയ്യുന്നു. പഴയ കാലത്തില്‍ നിന്ന് വിഭിന്നമായി ഇന്ന് അണുകുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഇങ്ങനെ ലഭിക്കുന്ന ജീവിത പരിശീലനം വളരെ പ്രയോജനപ്പെടുമെന്നും സര്‍ക്കുലര്‍ പറയുന്നു. ഫെബ്രുവരി 26ന് വൈദികവിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പൊതുസംഭാവന സമാഹരണം വിജയിപ്പിക്കണമെന്നും ബിഷപ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.