പശ്ചിമബംഗാള്‍ സ്വദേശികളായ അനുരൂപ് ഭട്ടാചാര്യയും ഭാര്യ സാഗരികയും യൂറോപ്യന്‍ രാജ്യമായ നോര്‍വെയില്‍ എത്തിയിട്ട് കഷ്ടിച്ച് ഒരു വര്‍ഷമേ ആയിരുന്നുള്ളൂ. തലസ്ഥാനമായ ഒസ്‌ലോ നഗരത്തില്‍നിന്ന് 500 കിലോമീറ്റര്‍ ദൂരത്തുള്ള 'സ്റ്റാര്‍വെന്‍ജര്‍' എന്ന പട്ടണത്തിലാണ് ഇവര്‍ വസിച്ചിരുന്നത്. ഈ ഇന്ത്യന്‍ ദമ്പതികള്‍, മക്കളായ മൂന്നു വയസുകാരന്‍ അഭിജ്ഞാന്‍, ഒരു വയസുകാരി ഐശ്വര്യ എന്നിവരുടെ ജീവിതം നരകതുല്യമാക്കിക്കൊണ്ട് എട്ടുമാസം മുമ്പ് നോര്‍വെയിലെ ശിശുക്ഷേമസമിതി രംഗത്തുവന്നു. ''കുഞ്ഞുങ്ങളെ വേണ്ടവിധം വളര്‍ത്തുവാന്‍ അറിയാത്ത ഈ അച്ഛനമ്മമാരില്‍നിന്നും അവരെ രക്ഷിക്കേണ്ടത് പൊതുജനതാല്‍പര്യമായതിനാല്‍ അവരെ സര്‍ക്കാര്‍ നടത്തുന്ന സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി താമസിപ്പിക്കണം'' എന്നായിരുന്നു കല്‍പ്പന.
അനുരൂപ് ഭട്ടാചാര്യ ഒരു നിരക്ഷരകുക്ഷിയോ മാനസികരോഗിയോ ഒന്നുമല്ല. അഭ്യസ്തവിദ്യനായ ഒരു ഭൗമശാസ്ത്രജ്ഞന്‍! എന്താണ് അനുരൂപ്-സാഗരികമാര്‍ ചെയ്ത കുറ്റങ്ങള്‍? മൂന്നു വയസും ഒരു വയസുമുള്ള കുട്ടികളെ മാതാപിതാക്കള്‍ കൂട്ടത്തില്‍ കിടത്തി ഉറക്കുന്നു, അവര്‍ക്കു പ്രത്യേകം കിടക്ക നല്‍കുന്നില്ല, കുഞ്ഞിന്റെ അടിവസ്ത്രങ്ങള്‍ മാറ്റുന്നത് മേശപ്പുറത്തു കിടത്തിയാണ്, കുട്ടി ഉരുണ്ടു താഴേക്കു വീഴാന്‍ സാധ്യതയുണ്ട്, ഒരു വയസുകാരിയെ അമ്മ മടിയില്‍ കിടത്തുന്നു, വേണ്ട രീതിയില്‍ മുലയൂട്ടാന്‍ അറിയില്ല'' ഇങ്ങനെ നീണ്ടുപോകുന്നു കുറ്റാരോപണങ്ങള്‍. ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ ആ വീട്ടില്‍ പല തവണ സന്ദര്‍ശനം നടത്തി, ഇന്ത്യന്‍ ദമ്പതികള്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതും ഭക്ഷണം നല്‍കുന്നതും ഒക്കെ നിരീക്ഷിക്കുവാന്‍. അതിനു ശേഷമാണത്രേ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍നിന്നും വേര്‍പെടുത്തുവാന്‍ തീരുമാനമെടുത്തത്. ശിശുക്ഷേമസമിതിയുടെ തീരുമാനത്തിനെതിരെ നോര്‍വെയിലെ സകല കോടതികളിലും ആ മാതാപിതാക്കള്‍ കേസുമായി അലഞ്ഞുവെങ്കിലും അതൊക്കെ നിഷ്ഫലമായി. ''കുട്ടികള്‍ക്കു 18 വയസാകുമ്പോള്‍ വിട്ടുതരാം'' എന്നായിരുന്നു ഉന്നത നീതിപീഠത്തിന്റെ വിധി. അതുവരെ, വര്‍ഷത്തില്‍ മൂന്നു തവണ മാതാപിതാക്കള്‍ക്ക് ശിശുക്ഷേമ കേന്ദ്രത്തില്‍ പോയി അവരെ സന്ദര്‍ശിക്കാം. ഓരോ സന്ദര്‍ശനവും ഒരു മണിക്കൂറില്‍ കൂടുതല്‍ നീണ്ടുപോകാന്‍ പാടില്ല- ഇതായിരുന്നു വ്യവസ്ഥകള്‍.
അനുരൂപ് ഭട്ടാചാര്യയുടെ മാതാപിതാക്കള്‍ കല്‍ക്കത്തയില്‍നിന്നും ഡല്‍ഹിയിലെത്തി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ മുതലായ നേതാക്കളെ കണ്ടു സങ്കടമുണര്‍ത്തിച്ചു. ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് നോര്‍വീജിയന്‍ അധികൃതര്‍ അല്പം അയഞ്ഞു. ''കുഞ്ഞുങ്ങളെ വളര്‍ത്തുവാന്‍ അറിയാവുന്ന'' ഭട്ടാചാര്യയുടെ മൂത്ത സഹോദരന്‍ നോര്‍വെയില്‍ വന്നു താമസിക്കണമെന്നും അദ്ദേഹത്തിന്റെ
ചുമതലയില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുവാനായി വിട്ടുകൊടുക്കാമെന്നും ശിശുക്ഷേമ സമിതിക്കാര്‍ സമ്മതിച്ചതായി (എന്തൊരു ഔദാര്യം!) ഇന്ത്യയിലെ നോര്‍വീജിയന്‍ അംബാസിഡര്‍ നമ്മുടെ വിദേശകാര്യമന്ത്രിക്ക് ഉറപ്പു നല്‍കി, പ്രശ്‌നം രമ്യമായി പരിഹരിച്ചുവത്രേ.
ഇതിനു സമാനമായ മറ്റു പല സംഭവങ്ങളും നോര്‍വെയില്‍ മുമ്പും ഉണ്ടായിട്ടുള്ളതായി അറിയുന്നു. മലയാള ദിനപ്പത്രങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ തമസ്‌ക്കരിക്കുകയാണ് ചെയ്യുന്നത്.
യൂറോപ്യന്‍മാരുടെയും ഭാരതീയരുടെയും സാംസ്‌കാരികമായ വ്യത്യാസങ്ങള്‍ ഒരു പരിധിവരെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമായിത്തീരുന്നുണ്ടാവാം. എങ്കിലും ഒരു സന്ദേശം അവശേഷിക്കുന്നു- ഇന്നത്തെ യുവതലമുറക്കാരായ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളെ വേണ്ടവിധം പരിചരിക്കുവാനുള്ള അറിവോ പരിശീലനമോ ഉണ്ടോ? മുതിര്‍ന്നവരുടെ സാന്നിധ്യമില്ലാത്ത യൂറോ-അമേരിക്കന്‍ കുടിയേറ്റക്കാരായ മലയാളികളുടെ കുടുംബങ്ങളില്‍ ''നോര്‍വെ'' സംഭവംപോലെ വല്ലതുമൊക്കെ ഇനിയും ആവര്‍ത്തിക്കുമോ? ഉണ്ടാവില്ല എന്നു പ്രത്യാശിക്കാം.
(ഹിന്ദു ദിനപ്പത്രത്തോട് കടപ്പാട്)








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.