Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Monday, 27 June 2011 10:52

എല്ലാം കൊടുത്തു കഴിയുമ്പോള്‍

Written by  ഫാ. ജോസഫ്‌ നെച്ചിക്കാട്ട്‌
Rate this item
(0 votes)

സമര്‍പ്പണം സമ്പൂര്‍ണമാകുമ്പോള്‍ നേട്ടമായി മാറുന്നു. ഗോതമ്പുമണി മുഴുവനായി അഴുകിയെങ്കിലേ മുളയുണ്ടാകയുള്ളൂ. പകുതിമാത്രം അഴുകിയവയില്‍നിന്ന്‌ ഒരിക്കലും കരുത്തുറ്റ മുള പുറത്തുവരുകയില്ല. മുളയും പോകും, വിത്തും പോകും. അതിലും നല്ലത്‌ ആ പണിക്കു പോകാതിരിക്കുകയായിരുന്നില്ലേ? വിശ്വസിച്ചു സമര്‍പ്പിക്കുന്നവര്‍ക്ക്‌ ആ വിധവയ്‌ക്ക്‌ എന്നപോലെ തിരിച്ചുകിട്ടും.


ഇസ്രായേലിലെ കരുത്തനായ പ്രവാചകനായിരുന്നു ഏലിയാ- ഒമ്പതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ആഹാബു രാജാവിന്റെ കാലത്ത്‌ രംഗത്തുവന്ന ദൈവപുരുഷന്‍. ദൈവനിര്‍ദ്ദേശമനുസരിച്ച്‌ ഏലിയാ സീദോണിലെ സറഫാത്തില്‍ പോയി വസിക്കുകയാണ്‌. അവിടെവച്ചു കണ്ട ദരിദ്രയായ ഒരു വിധവയോട്‌ അവന്‍ പറഞ്ഞു: ``നീ എനിക്ക്‌ ഒരു അപ്പമുണ്ടാക്കിത്തരണം; പിന്നെ മഴ പെയ്യുവോളം നിന്റെ കലത്തിലെ മാവു തീരുകയോ കുടത്തിലെ എണ്ണ വറ്റുകയോ ചെയ്യുകയില്ല'' (1 രാജാ. 17:14).

തന്റെ പക്കല്‍ ആകെക്കൂടി ഉണ്ടായിരുന്ന മാവു കുഴച്ച്‌ അവള്‍ ഏലിയായ്‌ക്ക്‌ ഒരു അപ്പം ചുട്ടുകൊടുത്തു. ഏലിയാ പറഞ്ഞതുപോലെ അവള്‍ പിന്നെയും പിന്നെയും അപ്പം ചുട്ടു-കലത്തിലെ മാവു തീര്‍ന്നില്ല, കുടത്തിലെ എണ്ണ വറ്റിയതുമില്ല. തന്റെ ഇല്ലായ്‌മയില്‍നിന്നാണ്‌ അവള്‍ അതു കൊടുക്കുവാന്‍ തയാറായത്‌. ദൈവപുരുഷനെ വിശ്വസിച്ച്‌. രണ്ടു ചെമ്പുകാശുമാത്രം ഭണ്‌ഡാരത്തിലിട്ട വിധവ നല്‍കിയത്‌ തനിക്കുള്ളതു മുഴുവനായിരുന്നു- ഒന്നും ബാക്കിവയ്‌ക്കാതെ. അതാണ്‌ ദൈവം വിലമതിച്ചത്‌, മറ്റാരുടേതിനെയുംകാള്‍ കൂടുതലായി. അവള്‍ക്ക്‌ കര്‍ത്താവിന്റെ അകമഴിഞ്ഞ അഭിനന്ദനമുണ്ടായി-അനുഗ്രഹവും.

എങ്കിലും, അങ്ങനെ ഇട്ടതുകൊണ്ടുമാത്രം മുമ്പന്തിയിലെത്തിക്കൊള്ളണമെന്നില്ല. ``മുമ്പന്മാരാകുന്ന പിമ്പന്മാരും പിമ്പന്മാരാകുന്ന മുമ്പന്മാരും ഉണ്ടാകും (മത്താ.19:30). കായേന്റെ ബലിയില്‍ കര്‍ത്താവു കനിഞ്ഞില്ലല്ലോ (ഉല്‍പ. 4:5)

ഏറ്റവും നല്ലതു മുഴുവനായി കര്‍ത്താവിനു കൊടുക്കുവാന്‍ കഴിയുമോ? ഇനിയൊന്നും ബാക്കിയില്ലാതെ, ``എല്ലാം പൂര്‍ത്തിയായി'' എന്നു പറയുമാറ്‌. കുറച്ചു മറച്ചുവച്ച്‌ ബാക്കിമാത്രം കൊടുത്ത അനനിയാസും സഫീറയും പിന്തള്ളപ്പെട്ടെന്നു മാത്രമല്ല, ശിക്ഷിക്കപ്പെടുകയും ചെയ്‌തില്ലേ? (അപ്പ.പ്രവര്‍ത്തനങ്ങള്‍ 5:5).

യേശുവിനെ കണ്ട സക്കേവൂസ്‌ എല്ലാം മറന്നു- തന്നെത്തന്നെ മറന്നു, പരിസരം മറന്നു. ഇതുവരെ താന്‍ തട്ടിപ്പറിച്ചെടുത്തത്‌, വെട്ടിപ്പിടിച്ചെടുത്തത്‌, ജീവനുതുല്യം കാത്തുസൂക്ഷിച്ചത്‌ ഒക്കെ കൈവിട്ടു കൊടുക്കുകയാണ്‌. ``എന്റെ വസ്‌തുവില്‍ പകുതി'' അവന്‍ വിളിച്ചു പറഞ്ഞു. ``ദരിദ്രര്‍ക്ക്‌. വഞ്ചിച്ചെടുത്തതൊക്കെ നാലിരട്ടിയായി മടക്കി'' കൊടുക്കുന്നു. ഇനി ഒന്നും വേണ്ട. പക്ഷേ, സക്കേവൂസ്‌ ഇനിമേല്‍ ദരിദ്രനല്ല. അവന്‍ മാത്രമല്ല അവന്റെ കുടുംബം മുഴുവന്‍ രക്ഷയെന്ന മഹാദാനം നേടിയെടുത്തു (ലൂക്കാ 19:9).

വിട്ടുതുറന്നു കൊടുത്തെങ്കിലേ നേടാനാകയുള്ളൂ. അവിടെയാണ്‌ ധനികനായ യുവാവിനു പിശകു പറ്റിയത്‌. കല്‌പിക്കപ്പെട്ടതൊക്കെ അവന്‍ പാലിച്ചു (ലൂക്കാ 18:21). പക്ഷേ, അതിനപ്പുറം കടക്കുവാന്‍ അവന്‍ തയാറായില്ല. യേശു സ്‌നേഹപൂര്‍വം കടാക്ഷിച്ചതായി സുവിശേഷം സാക്ഷ്യപ്പെടുത്തിയ ചുരുക്കം ചില വ്യക്തികളിലൊരുവനായിരുന്നു അയാള്‍ (മര്‍ക്കോ 10:21). പക്ഷേ, പറഞ്ഞിട്ടു വിശേഷമില്ല, അവിടുത്തെ ഗുരൂപദേശം സ്വീകരിക്കുന്നതില്‍ അവന്‍ പരാജയപ്പെട്ടു-അവന്‍ ഒന്നും നേടിയില്ല.

മാറ്റിവയ്‌ക്കുന്നിടത്തു സംശയമുണ്ട്‌. `അതു കിട്ടിയില്ലെങ്കില്‍ ഇതെങ്കിലുമുണ്ടാകണം.' അവസാനം അതുമില്ല, ഇതുമില്ല എന്ന നിലവരും- അനനിയാസിനും സഫീറായ്‌ക്കുമെന്നപോലെ.
സംശയം വളരും. അത്‌ അനാവരണം ചെയ്യുന്നത്‌ അവിശ്വാസമാണ്‌. അവിടെ ദൈവമുണ്ടാകയില്ല. വിശ്വാസപൂര്‍വം എല്ലാം നഷ്‌ടപ്പെടുത്തിയ തോബിയാസിനു കാഴ്‌ച തിരിച്ചുകിട്ടി (തോബിത്ത്‌ 11:14). എല്ലാം കൈവിട്ട ജോബിന്‌ ആടുകളും കാളകളും മക്കളും തിരിച്ചുകിട്ടി (ജോബ്‌ 42:10). നാം കൊടുക്കുന്നതേ, നഷ്‌ടപ്പെടുത്തിയതേ ബാക്കിയുണ്ടാവുകയുള്ളൂ. ഞാന്‍ ചിലവാക്കിയതും കൈവിട്ടുപോന്നതും എനിക്ക്‌ നഷ്‌ടപ്പെട്ടവതന്നെ. ഞാന്‍ നല്‍കിയതുമാത്രമേ എന്റെ കൈവശമുള്ളൂ- സമ്പാദ്യമായിട്ട്‌, സമ്മാനമായിട്ട്‌.

യേശുവിന്റെ നാമത്തെപ്രതി എല്ലാം ഉപേക്ഷിക്കുന്നവനാണ്‌ നൂറിരട്ടിയായി തിരികെ കിട്ടുക. സ്വന്തം ജീവന്‍ നശിപ്പിക്കുന്നവനാണ്‌ അതു നേടുക (മത്താ.10:39). എന്നുവച്ചാല്‍, തന്റേതായി ഒന്നും ബാക്കിവയ്‌ക്കാതെ സമ്പൂര്‍ണമായി സമഗ്രമായി സമര്‍പ്പിക്കുന്നവന്‍, അവസാനമായി തന്റെ ജീവന്‍പോലും നല്‍കുന്നവന്‍.

സമര്‍പ്പണം സമ്പൂര്‍ണമാകുമ്പോള്‍ നേട്ടമായി മാറുന്നു. ഗോതമ്പുമണി മുഴുവനായി അഴുകിയെങ്കിലേ മുളയുണ്ടാകയുള്ളൂ. പകുതിമാത്രം അഴുകിയവയില്‍നിന്ന്‌ ഒരിക്കലും കരുത്തുറ്റ മുള പുറത്തുവരുകയില്ല. മുളയും പോകും, വിത്തും പോകും. അതിലും നല്ലത്‌ ആ പണിക്കു പോകാതിരിക്കുകയായിരുന്നില്ലേ? ഒന്നെങ്കിലുമുണ്ടാകുമായിരുന്നു. അതാണ്‌ 20,000 പടയാളികളുമായി തനിക്കെതിരെ വന്നവനെ 10,000 കൊണ്ടു നേരിട്ടു പരാജയപ്പെടുന്നവനെക്കുറിച്ച്‌ യേശുവിന്‌ പറയുവാനുള്ളത്‌ (ലൂക്കാ 14:31). അവന്റെ പതിനായിരവും പോയി, രാജ്യവും പോയി, എല്ലാം പോയി.
ഒരു താലന്തു കുഴിച്ചുവച്ച ആ വിശ്വാസിക്ക്‌ താലന്തും പോയി, അവനും പോയി. വിശ്വസിച്ചു സമര്‍പ്പിക്കുന്നവര്‍ക്ക്‌ ആ വിധവയ്‌ക്ക്‌ എന്നപോലെ തിരിച്ചുകിട്ടും. മൊളോക്കോയിലെ കുഷ്‌ഠരോഗികള്‍ക്കുവേണ്ടി തന്നെത്തന്നെ മുഴുവനായി സമര്‍പ്പിച്ച ഡാമിയനാണ്‌ വിശുദ്ധനായത്‌.

ദൈവം തന്നെത്തന്നെ മുഴുവനായി നമുക്കു നല്‍കിയതാണ്‌ മനുഷ്യാവതാരം. അതിന്റെ പൂര്‍ണതയിലാണ്‌ കുരിശിലെ യേശു, ``എന്റെ ദൈവമേ എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ കൈവിട്ടു'' എന്നു വിലപിക്കുന്നത്‌. ദൈവം യേശുവിനെ പൂര്‍ണമായും മനുഷ്യര്‍ക്കു കൈവിട്ടുകൊടുക്കുകയായിരുന്നു. അതിന്റെ ആവര്‍ത്തനമാണ്‌ ഓരോ വി. കുര്‍ബാനയും. ``നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടാനിരിക്കുന്ന എന്റെ ശരീരം.'' ബലിയിലൂടെയേ കൂദാശ സാധിതമാകയുള്ളൂ, എന്നു വിളിച്ചു പറയുന്ന ഫുള്‍ട്ടന്‍ ഷീന്‍ എത്തിനില്‍ക്കുന്നതും ഇവിടെത്തന്നെയാണ്‌.

ആംഗ്ലിക്കന്‍ സഭാംഗവും മെത്തഡിസ്റ്റു സഭാസ്ഥാപകനുമായ ജോണ്‍ വെസ്‌ലിയുടെ (1703-1791) വാക്കുകളും സ്‌മര്‍ത്തവ്യമാണ്‌: `യേശുവിനെ അനുകരിച്ചുകൊണ്ട്‌ തനിക്കുള്ളതു മുഴുവന്‍ കൈവിട്ടു കൊടുക്കുവാന്‍ ഓരോ ക്രൈസ്‌തവനും തയാറാകണം.' അങ്ങനെ വിട്ടുകൊടുത്തെങ്കിലേ അവനു ഗുരുവിന്റെ യഥാര്‍ത്ഥ ശിഷ്യനായിരിക്കാന്‍ സാധിക്കുകയുള്ളൂ-നേടാനാവുകയുള്ളൂ, ആ വിധവയെപ്പോലെ, യേശുവിനെ പ്രാപിച്ച സക്കേവൂസിനെപ്പോലെ.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.