ലോകാവസാനത്തില്‍ സര്‍വ സംഹാരിയായ അഗ്നിവര്‍ഷം ഉണ്ടാകും. അപ്പോള്‍ ഈ ലോകത്തെയും ഇതിലടങ്ങിയ മാളികഗോപുരങ്ങള്‍, നാടുനഗരികള്‍, പര്‍വതങ്ങള്‍, ജീവജാലങ്ങള്‍ എന്നുവേണ്ട ലോകത്തിലുള്ളവയെല്ലാം നശിച്ചു നാമാവശേഷമാകും. അപ്പോള്‍ സകലത്തെയും ചുട്ടു ദഹിപ്പിക്കുന്ന ആ അഗ്നിക്കും ശുദ്ധീകരണസ്ഥലത്തിലെ അഗ്നിയോടു സാമ്യമുണ്ടായിരിക്കുകയില്ല. ഇപ്പോള്‍ പറഞ്ഞ അഗ്നിയെക്കാളും ശുദ്ധീകരണ സ്ഥലത്തിലെ അഗ്നി കഠിനതരമായിരിക്കുന്നു എന്നതു സത്യമാണെന്നു പറയാനല്ലാതെ അതിന്റെ കാഠിന്യത്തെ വിസ്‌മരിച്ചു കാണിക്കുക മനുഷ്യശക്തിയെ കവിഞ്ഞ പ്രവൃത്തിയാകുന്നു.
മാറ്റുകുറഞ്ഞ പൊന്നു മൂശയില്‍ ശുദ്ധിയാക്കുന്നതുപോലെ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ തീയാല്‍ ശുദ്ധീകരിക്കപ്പെട്ട് മോക്ഷഭാഗ്യം പ്രാപിക്കുന്നു എന്ന സത്യം വേദപാരംഗതന്മാര്‍ ഏകസ്വരത്തില്‍ പഠിപ്പിക്കുന്നു. ശരീരത്തെ വിട്ടു പിരിയുന്ന ആത്മാവ് എപ്രകാരം തീയില്‍ സങ്കടമനുഭവിക്കുമെന്ന ചോദ്യത്തിന് ദൈവത്തിന്റെ അനന്ത ശക്തിയാല്‍ അത്ഭുതമായി അതിന്‍വണ്ണം സംഭവിക്കുന്നു എന്നാണ്‌് വിശുദ്ധ ആഗ്‌സ്‌തീനോസിന്റെ ഉത്തരം. ആത്മാക്കളെ ചുട്ടു ദഹിപ്പിക്കാതെ അവരെ ശുദ്ധമാക്കുന്ന ഈ അഗ്നി എത്ര വലിയ വേദന ഉളവാക്കുന്നുവെന്ന് അല്‌പനേരം ധ്യാനിക്കുന്നത് നന്നായിരിക്കും.
തീ കൊണ്ടുണ്ടാകുന്ന വേദന മറ്റെല്ലാ വേദനകളെക്കാള്‍ കാഠിന്യമുള്ളതെന്നു കൊച്ചുകുട്ടികള്‍ക്കുവരെ അറിയാം. ഈ ലോകത്തിലുള്ള അഗ്നി ഇത്ര ഭയങ്കരമായ വേദന വരുത്തുന്നുവെങ്കില്‍ ശുദ്ധീകരണ സ്ഥലത്തിലെ അഗ്നി എങ്ങനെയുള്ളതായിരിക്കും? കല്‌പാറകളെയും ഇരുമ്പ് മുതലായ കടുത്ത ലോഹങ്ങളെയും വൈരക്കല്ലുകളെപ്പോലും ഉരുക്കത്തക്ക ശക്തി അഗ്നിക്കുണ്ട്. എങ്കിലും ഈ അഗ്നി ശുദ്ധീകരണസ്ഥലത്തിലെ അഗ്നിയോടു തുലനപ്പെടുത്തിയാല്‍ വെറും നിസാരം.
നബുക്കദ്‌നേസര്‍ രാജാവ് നിഷ്‌കളങ്കരായ മൂന്നു ബാലന്മാരെ ചുട്ടു ദഹിപ്പിക്കാന്‍ വേണ്ടി ഒരു അഗ്നികുണ്‌ഠമുണ്ടാക്കി. തീയുടെ ജ്വാല ക്രമാതീതമായി വര്‍ധിപ്പിക്കണമെന്നു കല്‌പിച്ചു. ഉഗ്രമായി എരിഞ്ഞ ഈ അഗ്നിയും ശുദ്ധീകരണസ്ഥലത്തിലെ അഗ്നിക്കു തുല്യമാണോ? ഒരിക്കലുമല്ല. സോദോം, ഗൊമോറാ എന്നീ നഗരവാസികളുടെ പാപംമൂലം ദൈവം കോപിച്ച് ഈ നഗരങ്ങളെ നശിപ്പിക്കുവാനായി ഒരു തീമഴ പെയ്യിച്ചു. അതിനാല്‍ ആ നാടൊക്കെയും അഗ്നിയാല്‍ ദഹിച്ചു നാമാവശേഷമായി.
ഈ അഗ്നിയും ശുദ്ധീകരണസ്ഥലത്തിലെ തീയും തുല്യമെന്നു പറയാമോ? ലോകാവസാനത്തില്‍ സര്‍വസംഹാരിയായ അഗ്നിവര്‍ഷം ഉണ്ടാകും. അപ്പോള്‍ ഈ ലോകത്തെയും ഇതിലടങ്ങിയ മാളികഗോപുരങ്ങള്‍, നാടുനഗരികള്‍, പര്‍വതങ്ങള്‍, ജീവജാലങ്ങള്‍ എന്നുവേണ്ട ലോകത്തിലുള്ളവയെല്ലാം നശിച്ചു നാമാവശേഷമാകും. അപ്പോള്‍ സകലത്തെയും ചുട്ടു ദഹിപ്പിക്കുന്ന ആ അഗ്നിക്കും ശുദ്ധീകരണസ്ഥലത്തിലെ അഗ്നിയോടു സാമ്യമുണ്ടായിരിക്കുകയില്ല. ഇപ്പോള്‍ പറഞ്ഞ അഗ്നിയെക്കാളും ശുദ്ധീകരണ സ്ഥലത്തിലെ അഗ്നി കഠിനതരമായിരിക്കുന്നു എന്നതു സത്യമാണെന്നു പറയാനല്ലാതെ അതിന്റെ കാഠിന്യത്തെകുറച്ച് കാണിക്കുക മനുഷ്യശക്തിയെ കവിഞ്ഞ പ്രവൃത്തിയാണ്.
എന്തുകൊണ്ടെന്നാല്‍, ദൈവത്തിന്റെ ലക്ഷണങ്ങളെ ശരിയായി ഗ്രഹിക്കുന്നതിനു മനുഷ്യനു പ്രാപ്‌തിപോരാ. അളവില്ലാത്ത അവിടുത്തെ നീതിക്കൊത്ത ദണ്‌ഡനമായിട്ടാണ് ഈ അഗ്നി ഉണ്ടായിരിക്കുന്നത്. അവിടുത്തെ അളവറ്റ പരിശുദ്ധതയ്‌ക്കു തക്കവണ്ണം ആത്മാക്കളെ ഈ തീകൊണ്ടു ശുദ്ധീകരിക്കാനും ആവശ്യമാണ്. അതിനാല്‍ അതിന്റെ കാഠിന്യവും അളവും അറുതിയില്ലാതെയും ഇടവിടാതെയും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ എല്ലാ പ്രകാരത്തിലും സങ്കടപ്പെടുത്തുന്നു. ആയതുകൊണ്ട് ശുദ്ധീകരണ സ്ഥലത്തില്‍ ദൈവസ്‌നേഹവും ശരണവുമില്ലാഞ്ഞാല്‍ അവിടം ഒരു നരകമെന്നുതന്നെ പറയാം.
പുണ്യവാന്മാര്‍ പോലും ഇപ്രകാരമുള്ള അഗ്നിയെ വിചാരിക്കുമ്പോള്‍ ഭയന്നു വിറച്ച്, കഠിന തപസു ചെയ്‌തു വരുന്ന സ്ഥിതിക്ക്, പാപികളായിരിക്കുന്ന നാം അതിനെ ഭയപ്പെടാതിരിക്കുന്നതെങ്ങനെ? ഈ തീ, സര്‍വേശ്വരന്റെ നീതിക്കു തക്കപോലെയാണ് ആത്മാക്കളെ ദുഃഖിപ്പിക്കുന്നത്. ഓരോരുത്തനും അവനവന്‍ ചെയ്‌ത പാപങ്ങളുടെ കാഠിന്യത്തിനും എണ്ണത്തിനും തക്കപോലെയുള്ള ശിക്ഷ അനുഭവിക്കുന്നു.
ഒന്നുരണ്ടു പാപങ്ങള്‍ക്കും നൂറും ആയിരവും പാപങ്ങള്‍ക്കും മടികൊണ്ടുണ്ടായ മനസറിവോടും ചെയ്‌ത പാപങ്ങള്‍ക്കും ശിക്ഷയായി അനുഭവിക്കുന്ന വേദന, ഒരേ തീയില്‍ നിന്നു പുറപ്പെട്ടാലും ഉഗ്രതകൊണ്ടു വ്യത്യസ്‌തമായിരിക്കും. സര്‍വനീതി സ്വരൂപിയായിരിക്കുന്ന ദൈവം ഏതു പുണ്യങ്ങള്‍ക്കും സമ്മാനം നല്‍കുന്നതുപോലെ ഏതേതു പാപങ്ങള്‍ക്കും തക്ക ശിക്ഷ കല്‌പിക്കാതിരിക്കയില്ല. അതുകൊണ്ട് കണക്കില്ലാതെയും ഭയമില്ലാതെയും പാപം ചെയ്യുന്നവര്‍ക്ക് എന്തു സംഭവിക്കുമെന്നു ആലോചിക്കണം. ഇതു കൂടാതെയും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ ശരീരത്തോടുകൂടി ജീവിക്കുന്നില്ലെങ്കിലും, ശരീരംകൊണ്ടും ഈ ശരീരത്തിന്റെ പല അവയവങ്ങള്‍കൊണ്ടും പാപം ചെയ്‌തതു നിമിത്തം അതാതവയവങ്ങളില്‍ പീഡകള്‍ അനുഭവിക്കുന്നതുപോലെ അവര്‍ക്ക് അനുഭവപ്പെട്ട് വളരെ കഷ്‌ടപ്പെടുമെന്നും വേദശാസ്‌ത്രികള്‍ പറയുന്നു.
കള്ളം, അപഖ്യാതി മുതലായ പാപങ്ങള്‍ക്കുവേണ്ടി നാവ് തീയില്‍ വേകുന്നതുപോലെയും ഇല്ലാത്ത വര്‍ത്തമാനങ്ങളും ശൃംഗാരഗാനങ്ങളും സന്തോഷത്തോടുകൂടെ കേട്ടുവന്ന പാപങ്ങള്‍ക്കായി ചെവിയില്‍ തീ പാഞ്ഞു കയറുന്നതുപോലെയും മോഷണം, അടിപിടി, കലഹം മുതലായവ നടത്തിയതിനെക്കുറിച്ച് കൈകള്‍ തീയില്‍ കിടക്കുന്നതുപോലെയും ദുഷ്‌ടവിചാരങ്ങള്‍ക്കുവേണ്ടി തലച്ചോറു പുകയുന്നതുപോലെയും ഭോജനപ്രിയത്തിനായി കുടലെല്ലാം വെന്തുരുകുന്നതുപോലെയും ഉള്ള അനുഭവം ആത്മാവില്‍ ഉണ്ടാകുമത്രെ.
ഇത് ആലോചിക്കുന്ന പക്ഷം, സംഭ്രമിച്ച് `ഇവ എങ്ങനെ സഹിക്കും' എന്നു പറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ ഭയം നിഷ്‌പ്രയോജനമാകാതിരിപ്പാന്‍ താഴെ പറയുന്ന കാര്യം കേട്ടുകൊള്ളുക. ഒരു മുനിക്ക് ശക്തിമത്തായ പൈശാചിക പരീക്ഷകള്‍ നേരിട്ടു. അപ്പോള്‍ നരകാഗ്നിയുടെ ചൂടു സഹിപ്പാന്‍ ശക്തിയുണ്ടോ ഇല്ലയോ എന്നു പരീക്ഷിക്കുന്നതിനായി രണ്ടു കാലുകളെയും തീയില്‍വെച്ചു വേദന സഹിക്കുന്നതില്‍ അതിധൈര്യം പ്രദര്‍ശിപ്പിച്ചിട്ടും അല്‌പനേരത്തിനുള്ളില്‍ പാദം തീയില്‍നിന്നു മാറ്റേണ്ടി വന്നു. എങ്കിലും അദ്ദേഹം പിശാചിന്റെ പരീക്ഷകളെ തള്ളി പുണ്യാത്മാവായി ജീവിച്ചു.
ക്രിസ്‌ത്യാനികളേ, ശുദ്ധീകരണ സ്ഥലത്തിലുള്ള തീ നരകാഗ്നിക്ക് സമമായിരിക്കയില്‍ അതിന്റെ ഘോരത സഹിക്കാമോ എന്നു പരീക്ഷിക്കാന്‍ വേണ്ടി ഈ മുനിയെപ്പോലെ പരീക്ഷിച്ചു നോക്കുവിന്‍. സഹിപ്പാന്‍ പാടില്ലെങ്കില്‍ ഈ തീയില്‍ വീഴാതിരിക്കാന്‍ തക്കവണ്ണം നടക്കേണ്ടതല്ലേ?
കച്ചവടക്കാരന്‍ കടം വാങ്ങിക്കുന്നതിനു മുമ്പേ അതു വീട്ടുവാന്‍ വകയുണ്ടോ ഇല്ലയോ എന്ന് വിചാരിക്കുന്നു. അപ്രകാരം ചെയ്യാതെ കടത്തിനുമേല്‍ കടം കൂട്ടിയാല്‍ അവന്‍ നിശേഷം നശിച്ചു പോകുമെന്ന് ഉറപ്പാണ്. ഇപ്രകാരം തന്നെ നിങ്ങളും ഏതെങ്കിലും പാപം ചെയ്യാന്‍ പോകുന്നതിനു മുമ്പായി ആ പാപത്തിനു ശുദ്ധീകരണ സ്ഥലത്തില്‍ വീട്ടേണ്ട പ്രായശ്ചിത്ത കടത്തെപ്പറ്റി വിചാരിക്കേണ്ടതാകുന്നു. ഈ വിചാരമില്ലായ്‌മയാലാണ് നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ വളരെ വേദനക്കു വട്ടം കൂട്ടുന്നതും നിത്യ നരകത്തില്‍ പോകുന്നതിനുള്ള കടുത്ത പാപത്തില്‍ നിങ്ങളെത്തന്നെ ഉള്‍പ്പെടുത്തുന്നതും.
നിങ്ങളുടെ ബന്ധുക്കളോ വേറെ ആരെങ്കിലുമോ തീയില്‍ വീണാല്‍ എത്ര ജാഗ്രതയോടും പ്രയാസത്തോടും കൂടി അവരെ അതില്‍ നിന്നും എടുത്തു രക്ഷിക്കുന്നതിനു ശ്രമിക്കും. എന്നാല്‍ ഈ ഭൂമിയിലെ തീയേക്കാള്‍ ആയിരം മടങ്ങു ഘോരമായി ജ്വലിക്കുന്ന ബെസ്‌പുര്‍ക്കാനായിലെ തീയില്‍ കിടന്ന് അനേകം ആത്മാക്കള്‍ വേദനിക്കുന്നു. നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കളുടെ ആത്മാക്കളും ഈ കൂട്ടത്തിലുണ്ടാകാം.
(ശുദ്ധീകരാത്മാക്കളുടെ വണക്കമാസ പുസ്‌തകത്തില്‍ നിന്ന്). പ്രസാധനം : സെന്റ് ജോസഫ്‌സ് പ്രസ്, മാന്നാനം.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.