കത്തോലിക്കാ സഭയുടെ സുവിശേഷവല്‍ക്കരണ പരിപാടികളും പദ്ധതികളുമെല്ലാംതന്നെ, പള്ളിക്കുള്ളില്‍ വന്നിരിക്കുന്നവരോടാണ് പ്രഘോഷിക്കപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളിലാണെങ്കില്‍, ഞായറാഴ്‌ചകളിലെങ്കിലും ക്രമമായി പള്ളിയില്‍ പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ ശതമാനം ഇരുപതില്‍ താഴെയാണ്. ഞായറാഴ്‌ച കുര്‍ബാനയില്‍ സംബന്ധിക്കുന്നവരില്‍ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് യുവജനങ്ങള്‍.
ഒരു ദേശത്ത് അപ്പനും മകനും കൂടി നിത്യവും ഭിക്ഷാടനം നടത്തിയിരുന്നു. വീടുകളില്‍ കയറിയിറങ്ങി ഭിക്ഷ യാചിച്ചു കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു അവര്‍ കാലയാപനം ചെയ്‌തിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അപ്പന്‍ മരിക്കാറായി. ഒരു ദിവസം അപ്പന്‍ മകനെ വിളിച്ചിരുത്തി പറഞ്ഞു:
``മകനേ, ഈ പൊതിക്കെട്ടു പിടിച്ചുകൊള്ളുക. ഇത് ആരും കൈവശപ്പെടുത്താതെ ഭദ്രമായി സൂക്ഷിക്കണം; അപ്പന്‍ നിനക്ക് സ്‌നേഹപൂര്‍വം തന്നതാണ് ഇതെന്ന കാര്യം മറക്കരുത്.''
ദിവസങ്ങള്‍ക്കകം അപ്പന്‍ മരിച്ചു; അപ്പന്റെ അന്തിമോപദേശം അനുസരിച്ച് മകന്‍ പൊതിക്കെട്ട് എപ്പോഴും ഭദ്രമായി കൈയില്‍ കൊണ്ടുനടന്നിരുന്നു. അപ്പനുമൊത്ത് പണ്ട് നടന്നിരുന്ന സ്ഥലങ്ങളില്‍ക്കൂടി മകന്‍ ഭിക്ഷാടനം തുടര്‍ന്നു. `നിന്റെ കൈയിലിരിക്കുന്ന പൊതിക്കെട്ട് എന്താണ്?' എന്നു പലരും ചോദിച്ചിരുന്നു. അപ്പോഴെല്ലാം അവന്റെ മറുപടി ഇങ്ങനെയായിരുന്നു: `ഇത് അപ്പന്‍ തന്നതാണ്; ഇത് ആരെയും കാണിക്കുകയില്ല; ആര്‍ക്കും കൊടുക്കുകയുമില്ല.'
ഒരു ദിവസം ജിജ്ഞാസുക്കളായ കുറെ ആളുകള്‍ ബാലന്റെ കൈയിലെ പൊതിക്കെട്ട് ബലമായി പിടിച്ചെടുത്ത് അഴിച്ചുനോക്കി. അവര്‍ എന്താണു കാണുന്നത്? അമൂല്യമായ അനേകം സ്വര്‍ണനാണയങ്ങള്‍! തന്റെ പിതാവ്, അവസാനകാലത്ത് മകനെ ഏല്‍പിച്ചത് ഇത്ര വലിയ നിക്ഷേപമാണെന്ന് ബാലന്‍പോലും അറിഞ്ഞിരുന്നില്ല. അന്നുമുതല്‍ അവന്‍ ഭിക്ഷ തെണ്ടല്‍ നിറുത്തി. സ്വര്‍ണനാണയങ്ങള്‍ വിറ്റുകിട്ടിയ പണംകൊണ്ട് സുഭിക്ഷമായി ജീവിതം ആരംഭിച്ചു!
ആത്മീയ ദാരിദ്ര്യം: കത്തോലിക്കാസഭയുടെ വിശ്വാസാനുഷ്‌ഠാനങ്ങളാകുന്ന നിക്ഷേപം കൈവശംവച്ച്, മന്ദവിശ്വാസികളും മന്ദഭക്തരുമായി ജീവിക്കുന്നവരും സഭാസൗധത്തിനു വെളിയില്‍ വസിക്കുന്നവരുമെല്ലാം സ്വര്‍ണനാണയങ്ങള്‍ പൊതിഞ്ഞുകെട്ടി, കൈയിലെടുത്ത് ഭിക്ഷ തെണ്ടി നടക്കുന്നവര്‍ക്കു തുല്യരാണ്. ഈശോ പറഞ്ഞ താലന്തുകളുടെ ഉപമ സ്‌മരണീയമാണ് (മത്താ. 25; ലൂക്കാ 19). ഈ ഉപമയില്‍, ഒരു താലന്ത് കിട്ടിയവനാണ് അതു കൊണ്ടുപോയി കുഴിച്ചുമൂടിയത്. എന്നാല്‍, ക്രിസ്‌തുമതത്തിന്റെ വിശ്വാസാനുഷ്‌ഠാനങ്ങളില്‍ നിന്ന് തെന്നിമാറിപ്പോകുന്നവര്‍ വാസ്‌തവത്തില്‍, അവര്‍ക്കു കിട്ടിയ അഞ്ചു താലന്തുകളും കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. ഇതു പരിതാപകരവും ആപത്‌ക്കരവുമല്ലേ?
മാര്‍ഗഭ്രഷ്‌ടരായവര്‍: ക്രൈസ്‌തവരുടെ അധിവാസ സ്ഥലങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന യൂറോപ്പ്, തെക്ക്-വടക്ക് അമേരിക്കകള്‍, ആസ്‌ത്രേലിയാ മുതലായ ഭൂഖണ്‌ഡങ്ങളില്‍ വസിക്കുന്നവരില്‍ ബഹുഭൂരിഭാഗവും ഇന്ന് വെറും നാമമാത്ര ക്രിസ്‌ത്യാനികളോ സഭയ്‌ക്കു പുറത്തുള്ളവരോ ആണ്. പ്രസ്‌തുത ഭൂഖണ്‌ഡങ്ങളില്‍ മുമ്പ് സൂചിപ്പിച്ചതുപോലെ, കത്തോലിക്കരെ വഴിതെറ്റിക്കുന്ന ഛിന്നസഭകളുടെ മുന്നേറ്റം ഒരു വശത്ത്; ക്രിസ്‌തുമത വിഭിന്നങ്ങളായ മറ്റു മതങ്ങളുടെ - ഇസ്ലാം, ബുദ്ധ, ഹിന്ദു - കടന്നുകയറ്റം മറുവശത്ത്. കത്തോലിക്കരില്‍ ഭൂരിപക്ഷവും മതാത്മകജീവിതത്തോട് താല്‌പര്യം കുറഞ്ഞിരിക്കുന്നു. ഇങ്ങനെയാണെങ്കിലും കത്തോലിക്കര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍, സഭാവിരുദ്ധശക്തികളുടെമേല്‍ പൂര്‍ണവിജയം നേടാന്‍ കഴിയും. ഈ ഉദ്ദേശ്യത്തോടെയാണ് മാര്‍പാപ്പയും ആഗോള കത്തോലിക്കാ സഭയും 2011-2012 വര്‍ഷം `തീവ്ര സുവിശേഷവല്‍ക്കരണ വര്‍ഷമായി' പ്രഖ്യാപിച്ചിരിക്കുന്നത്.
സുവാര്‍ത്താസംഘം അഥവാ ഗുഡ്‌ന്യൂസ് അസോസിയേഷന്‍: കത്തോലിക്കാ സഭയുടെ സുവിശേഷവല്‍ക്കരണ പരിപാടികളും പദ്ധതികളുമെല്ലാംതന്നെ, പള്ളിക്കുള്ളില്‍ വന്നിരിക്കുന്നവരോടാണ് പ്രഘോഷിക്കപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളിലാണെങ്കില്‍, ഞായറാഴ്‌ചകളിലെങ്കിലും ക്രമമായി പള്ളിയില്‍ പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ ശതമാനം ഇരുപതില്‍ താഴെയാണ്. (അകത്തോലിക്കരുടെ ശതമാനം ഇതിലും താഴെയാണ്.) ഞായറാഴ്‌ച കുര്‍ബാനയില്‍ സംബന്ധിക്കുന്നവരില്‍ ഒന്നോ രണ്ടോ ശതമാനം മാത്രമാണ്, യുവജനങ്ങള്‍.
ഈ പ്രതികൂല സാഹചര്യങ്ങളില്‍, കത്തോലിക്കാസഭ (എല്ലാ ക്രിസ്‌തുമത വിഭാഗങ്ങളും) അടിയന്തിരമായി നിര്‍വഹിക്കേണ്ട ഒരു കര്‍ത്തവ്യമുണ്ട് - വഴിതെറ്റിപ്പോയവരെ നേര്‍വഴിയിലേക്കു കൊണ്ടുവരിക എന്ന കര്‍ത്തവ്യം. ഈ ലക്ഷ്യം മുന്‍നിറുത്തി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതാണ് സുവാര്‍ത്താ സംഘം.
മാര്‍ഗഭ്രഷ്‌ടരെ സന്മാര്‍ഗത്തിലേക്ക്: ക്രിസ്‌തുമതത്തില്‍നിന്നു വ്യതിചലിച്ചുപോയവരെയും ക്രിസ്‌തുമതത്തിനു പുറത്തുള്ളവരെയും (അക്രൈസ്‌തവമതങ്ങളില്‍പ്പെട്ടവരെയും) നിര്‍മതസ്ഥരെയും നിരീശ്വരരെയുമെല്ലാം കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി തീക്ഷ്‌ണതാപൂര്‍വം പരിശ്രമിക്കുക, സഭയുടെ ദൈവദത്തമായ മഹത്‌കര്‍ത്തവ്യമാണ്. ലോകൈകരക്ഷകന്റെ തിരുവചനങ്ങള്‍ ശ്രവിച്ചാലും:
`ഈ തൊഴുത്തില്‍പ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്; അവരെയും ഞാന്‍ കൊണ്ടുവരണം. അവരും എന്റെ സ്വരം ശ്രവിക്കും; അങ്ങനെ അവരെല്ലാവരും ചേര്‍ന്ന്, ഒരു അജപാലകന്റെ കീഴില്‍ ഒരു അജഗണമായിത്തീരണം' (യോഹ.10:16). അങ്ങനെ സര്‍വജനതകളും ചേര്‍ന്ന് ഒരു അജഗണമായിത്തീരേണ്ടതാണെന്ന് യേശു വ്യക്തമാക്കുന്നു.
`സര്‍വമനുഷ്യര്‍ക്കും ജീവന്റെ നിറവ് (സമ്പൂര്‍ണജീവന്‍) നല്‍കാനാണ്, ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് സമാഗതനായിരിക്കുന്നത്' (യോഹ.10:10).
സക്കേവൂസ് എന്ന കരംപിരിവുകാരനോട് യേശു ചെയ്‌ത പ്രഖ്യാപനം വളരെ ശ്രദ്ധേയമാണ്. ആ കര്‍തൃപ്രഖ്യാപനത്തിന്റെ സന്ദര്‍ഭവും ചിന്തോദ്ദീപകമാണ്: ``യേശുവിനെ ഒരുനോക്കു കാണാനായി, സക്കേവൂസ് എന്ന ഹ്രസ്വകായന്‍ മൂമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തിന് മുകളില്‍ കയറിയിരുന്നു. സക്കേവൂസിനെ നോക്കി, യേശു പറഞ്ഞു:
``വേഗം ഇറങ്ങിവരൂ. ഇന്ന് എന്റെ അത്താഴം- എന്റെയും പന്ത്രണ്ടു ശിഷ്യന്മാരുടെയും അത്താഴം- നിന്റെ വീട്ടിലാണ്.' ഈ സക്കേവൂസും അബ്രാഹത്തിന്റെ പുത്രനാണ്, രക്ഷിക്കപ്പെട്ടവരുടെ ഗണത്തിലാണ്. ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് അവതരിച്ചതിന്റെ ഉദ്ദേശ്യമെന്താണ്? കാണാതെപോയവരെ, നാശത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്നവരെ, തേടിപ്പിടിച്ചു രക്ഷിക്കുവാനാണ്' (ലൂക്കാ 19:9). സാര്‍വജനീന രക്ഷകനായ ഈശോയുടെ രക്ഷാകരദൗത്യം തുടര്‍ന്നുകൊണ്ടുപോകേണ്ട കത്തോലിക്കാ സഭയുടെ ദിവ്യദൗത്യവും മറ്റൊന്നല്ല.
മറ്റൊരു സന്ദര്‍ഭത്തിലും: ലേവി എന്ന ഒരു കരംപിരിവുകാരന്‍-പില്‍ക്കാലത്തെ മത്തായി ശ്ലീഹാ-യേശുവിന്റെ ക്ഷണം സ്വീകരിച്ച്, ഒരു ക്രിസ്‌തുശിഷ്യനായശേഷം, യേശുവിനും ശിഷ്യന്മാര്‍ക്കും മറ്റ് കരംപിരിവുകാര്‍ക്കും ഒരു `ഡിന്നര്‍' നല്‍കി. `യേശു പാപികളോടൊത്ത് ഭക്ഷണം കഴിക്കുന്നു' എന്നു പറഞ്ഞ് ചിലര്‍ പിറുപിറുത്തപ്പോഴും യേശു ചെയ്‌ത പ്രഖ്യാപനം ശ്രദ്ധിക്കുക: `ആരോഗ്യവാന്മാര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം. മാന്യന്മാരെയും മഹാന്മാരെയും അന്വേഷിച്ചല്ല, ദൈവം സ്വര്‍ഗത്തില്‍നിന്ന്, ഭൂമിയിലേക്ക് അവതരിച്ചത്. ബലികളെക്കാള്‍ ശ്രേഷ്‌ഠമായത്, കാരുണ്യമാണ് എന്ന തിരുവചനം നിങ്ങള്‍ അനുസ്‌മരിക്കുവിന്‍' (മത്താ.9:12).
മൂന്ന് ഉപമകളില്‍ക്കൂടി: വഴിതെറ്റിപ്പോയവരെയും സമൂഹത്തിന്റെ പുറമ്പോക്കിലുള്ളവരെയും പതിതരെയും പാവപ്പെട്ടവരെയുമെല്ലാം തേടിപ്പിടിച്ച് ക്രിസ്‌തുവിന്റെ അജഗണമായ സഭയിലേക്ക് കൊണ്ടുവരണം എന്ന സുപ്രധാന തത്വം സുതരാം പഠിപ്പിക്കുന്നതിനായി, യേശു മൂന്ന് ഉപമകള്‍ വിശദീകരിച്ചു- കാണാതെപോയ ആട്, പിതൃഗൃഹം ഉപേക്ഷിച്ചുപോയ ധൂര്‍ത്തപുത്രന്‍, തനിക്കുണ്ടായിരുന്ന ഏകനാണയം കാണാതായപ്പോള്‍ സ്വഗൃഹം അടിച്ചുവാരി അതു കണ്ടുപിടിച്ച ദരിദ്രവനിത എന്നീ മൂന്ന് ഉപമകളും ലൂക്കാ സുവിശേഷകന്‍ സമാഹരിച്ച് സംഗ്രഹിച്ച് പതിനഞ്ചാം അധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു (ലൂക്കാ 15).
പാപി തിരിച്ചുവരുമ്പോള്‍: ദുര്‍മാര്‍ഗി പശ്ചാത്തപിച്ച് തിരിച്ചുവരുമ്പോള്‍ `സ്വര്‍ഗത്തില്‍ വലിയ സന്തോഷം ഉണ്ടാകും' എന്ന് ഈശോ പറയുന്നു. കാരണം, പാപി, ആത്മീയമായി മൃതനായിരുന്നു, നഷ്‌ടപ്പെട്ടവനായിരുന്നു. എങ്കിലും അവന്‍ പുനര്‍ജീവന്‍ പ്രാപിച്ചിരിക്കുന്നു; അവനെ കണ്ടുകിട്ടിയിരിക്കുന്നു (ലൂക്കാ 15). `പാപിയെ സത്‌പഥത്തിലേക്കു കൊണ്ടുവരുന്നവര്‍, ദൈവതിരുമുമ്പില്‍ സമൃദ്ധമായി സമ്മാനാര്‍ഹരാകും' എന്നതാണ് വ്യംഗ്യം (യാക്കോബ് 5:20).








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.