പ്രേഷിതവര്‍ഷാചരണത്തിന്റെ ഉദ്‌ഘാടനത്തിന് മൗണ്ട് സെന്റ് തോമസില്‍ നിന്നും പുറപ്പെട്ട സീറോ മലബാര്‍ സംഘത്തോടൊപ്പം യാത്ര ചെയ്‌ത, സണ്‍ഡേ ശാലോം സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് സാബു ജോസ് തയാറാക്കിയ യാത്രാകുറിപ്പ്.
2011 ആഗസ്റ്റ് 21, ഞായറാഴ്‌ച; സമയം: രാവിലെ 8.30 സ്ഥലം: കാക്കനാട് മൗണ്ട് സെന്റ് തോമസ്. മൗണ്ട് സെന്റ് തോമസിന്റെ തിരുമുറ്റത്ത് `ഗ്രീന്‍ലാന്‍ഡ്' ബസ്. ഓരോരോ മെത്രാന്മാര്‍ ബസിനുള്ളിലേക്ക്... മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കൂടാതെ മുപ്പതോളം മെത്രാന്മാര്‍.
കൂടാതെ ചാന്‍സിലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍, ഫാ. ജോസ് ചെറിയമ്പാട്ട് എം.എസ്.റ്റി, എല്‍.ആര്‍.സി ഡയറക്‌ടര്‍ ഫാ. സെബാസ്റ്റ്യന്‍ നടുത്തേടം, മാര്‍ ബോസ്‌കോ പുത്തൂരിന്റെ സെക്രട്ടറി ഫാ. അനീഷ്, സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോസ് പാലക്കീല്‍ എന്നിവരും. സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ വലിയൊരു സംഭവത്തിന് നേതൃത്വം നല്‍കാനും സാക്ഷ്യം വഹിക്കുവാനുയിരുന്നു ഈ യാത്ര.
മൗണ്ട് സെന്റ് തോമസിന്റെ പ്രധാന കവാടം കടക്കുംമുമ്പ് പ്രാര്‍ത്ഥന ആരംഭിച്ചു. ജപമാലയ്‌ക്ക് നേതൃത്വം നല്‍കിയത് താമരശേരി മെത്രാന്‍ മാര്‍ റെമീജിയസ് ഇഞ്ചനാനിക്കലും പാലാ മുന്‍ മെത്രാന്‍ മാര്‍ ജോസഫ് പ ള്ളിക്കാപറമ്പിലും. ജപമാല കഴിഞ്ഞപ്പോള്‍ മാതൃസ്‌തുതിയുടെ ഒരു ഗാനത്തിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്‍കി.
വരാപ്പുഴയില്‍ നിന്ന് ബിജ്‌നോര്‍ രൂപതാമെത്രാന്‍ മാര്‍ ജോണ്‍ വടക്കേല്‍ ബസില്‍ കയറി.
യാത്ര കൊടുങ്ങല്ലൂരിലേക്ക് ആയതിനാല്‍ മെത്രാന്മാരുടെയും വൈദികരുടെയും ചര്‍ച്ചയും സംഭാഷണവും കൊടുങ്ങല്ലൂരിനെക്കുറിച്ചും മാര്‍തോമാശ്ലീഹായെക്കുറിച്ചുമായിരുന്നു.
കൊടുങ്ങല്ലൂര്‍ പള്ളി കൂടാതെ പുരാതന പ്രസിദ്ധമായ കൂടല്‍മാണിക്യം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം, ചേരമന്‍ ജുമാമസ്‌ജിദ് എന്നിവ മതസൗഹാര്‍ദ്ദത്തിന്റെ ശാന്തിതീരങ്ങളായി ഇവിടെ സ്ഥി തിചെയ്യുന്നു.
ഭാരതത്തിലെ മാര്‍തോമാ നസ്രാണികളുടെ ശ്ലൈ ഹിക ഉത്തരവാദിത്വം തദ്ദേശീയ മെത്രാനായ മാര്‍ ജോസഫ് കരിയാറ്റി മെത്രാപ്പോലീത്തായ്‌ക്ക് ലഭിച്ചപ്പോള്‍ ആസ്ഥാനം കൊടുങ്ങല്ലൂരായിരുന്നു. ഭാരതത്തിലെ ക്രൈസ്‌തവസഭയുടെ ഭാരതകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂര്‍ അതിരൂപത, ലത്തീന്‍ ഹയരാര്‍ക്കിയുടെ 1886 ലെ സ്ഥാപനംവരെ നിലവിലുണ്ടായിരുന്നു. ലത്തീന്‍ ഹയരാര്‍ക്കിയുടെ സ്ഥാപനത്തോടെ കേരളത്തിലെ കൊടുങ്ങല്ലൂര്‍ രൂപതയുടെ നാമം ഗോവന്‍ അതിരൂപതയ്‌ക്ക് നല്‍കി. ഇന്നും ഗോവയുടെ മെത്രാപ്പോലീത്തയ്‌ക്ക് കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന സ്ഥാനികനാമം കൂടിയുണ്ട്. കൊടുങ്ങല്ലൂരില്‍ മാര്‍തോമാ ശ്ലീഹാ രൂപംകൊടുത്ത വിശ്വാസ സമൂഹത്തിന്റെ പിന്‍തുടര്‍ച്ച ഇന്ന് കൊടുങ്ങല്ലൂരിലുള്ള ഏക സുറിയാനി ഇടവകയായ സെന്റ് മേരീസ് പള്ളിക്കാണ്. ആദ്യ ക്രൈസ്‌തവസമൂഹം രൂപംകൊടുത്ത പള്ളിയുടെ സ്ഥാനം പുനര്‍നിര്‍ണയം ചെയ്‌ത് പുനഃപ്രതിഷ്‌ഠ ചെയ്‌തതാണ് ഇന്ന് നിലവിലുള്ള ഇരിങ്ങാലക്കുട രൂപതയിലെ കൊടുങ്ങല്ലൂര്‍ പള്ളി.
`ശൃംഗപുരം' ജംഗ്‌ഷനില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ പോളി കണ്ണൂക്കാടനും രൂപതയിലെ വൈദികരും ചേര്‍ന്ന് മെത്രാന്‍സംഘ ത്തെ സ്വീകരിച്ചു.
ദേവാലയമുറ്റത്തെ കല്‍ക്കുരിശിലെ ചെരാത് ആയിരങ്ങളെ സാക്ഷിനിര്‍ത്തി തെളിയിച്ചാണ് പ്രേഷിതവര്‍ഷാചരണ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സെന്റ് മേരീസ് പള്ളി വികാരി റവ. ഡോ. ആന്റോ കരിപ്പായി മേജര്‍ ആര്‍ച്ച്‌ബിഷപ്പിന് ദീപം കൈമാറി. അഭിവന്ദ്യ പിതാക്കന്മാര്‍ പന്ത്രണ്ട് ശിഷ്യന്മാരുടെ തിരുശേഷിപ്പുകള്‍ ചുംബിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ തുടര്‍ന്ന് ദിവ്യബലി. ഇടയില്‍ സന്ദേശം.
ആര്‍ച്ചുബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജെയിംസ് വടക്കേല്‍, മാര്‍ വിജയാനന്ദ് നെടുമ്പുറം എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പൊതുസമ്മേളനത്തില്‍ ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ സ്വാഗതം ആശംസിച്ചു. രൂപതയിലെ വിവിധ സംഘടനാഗ്രൂപ്പുകള്‍ പൂക്കള്‍ നല്‍കി, പങ്കെടുക്കുന്നവരെ സ്വാഗതം ചെയ്‌തു. സഭാതല ഉദ്‌ഘാടനം കൊടുങ്ങല്ലൂരില്‍ നടക്കുന്നതിന്റെ സന്തോഷവും അഭിമാനവും മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകടിപ്പിച്ചു.
ഈ കാലഘട്ടത്തില്‍ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും കുറവുണ്ട്. ഉപവാസവും പ്രാര്‍ത്ഥനയും ശക്തമാക്കാന്‍ മാര്‍ ആലഞ്ചേരി ആഹ്വാനം ചെയ്‌തു. ക്ലാരിസ്റ്റ് സന്യാസസഭയിലെ സഹോദരിമാര്‍ പല മാസങ്ങള്‍ ഉപവസിച്ച് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായിട്ടാണ് അല്‍ ഫോന്‍സാമ്മ വിശുദ്ധയായതെന്ന് പറഞ്ഞപ്പോള്‍ സമ്മേളനനഗരി കരഘോഷം മുഴക്കി.
അതിനാല്‍ മറ്റ് സന്യാസസഭകളിലെ അംഗങ്ങള്‍ക്കുമാത്രമല്ല, സീറോ മലബാര്‍ സഭ മുഴുവന്‍ ഒരു ഉപവാസത്തിന്റെ പാരമ്പര്യം സൃഷ്‌ടിക്കണമെ ന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു. പ്രാര്‍ത്ഥനയുടെ യും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റേതുമായ ജീ വിതശൈലി നമ്മുടെ ജീവിതങ്ങളിലേക്ക് സ്വീകരിക്കണം.
പരസ്‌പരസഹകരണത്തോടെയാണ് നാം പ്രേഷിതവര്‍ഷം ആചരിക്കുന്നത്. മാതൃസഭയിലെ എല്ലാ രൂപതകളും മിഷന്‍രൂപതകളെ സഹായസഹകരണങ്ങള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇരിഞ്ഞാലക്കുട രൂപതയില്‍ നടപ്പാക്കുന്ന പദ്ധതികളെക്കുരിച്ച് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞപ്പോള്‍ എല്ലാ ബിഷപ് മാരും കയ്യടിച്ചുവെന്ന് പറഞ്ഞശേഷം ഒരു രഹസ്യവും മേജര്‍ ആര്‍ച്ചുബിഷപ് പറഞ്ഞു. ``സാധാരണ മെത്രാന്മാര്‍ സിനഡില്‍ കയ്യടിക്കാറില്ല'' എന്നായിരുന്നു അത്. മിഷന്‍ രൂപതകളിലെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ 50 ലക്ഷം രൂപ ശേഖരിച്ചതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
തുടര്‍ന്ന് പ്രേഷിതവര്‍ഷപ്രാര്‍ത്ഥന ഇരിഞ്ഞാലക്കുട രൂപതയുടെ പ്രഥമ അധ്യക്ഷന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ ചൊല്ലിക്കൊടുത്തു. സമൂഹം പ്രാര്‍ത്ഥനാപൂര്‍വം ഏറ്റുചൊല്ലി. പ്രേഷിതവര്‍ഷ കമ്മിറ്റി കണ്‍വീനറും ഉജ്ജൈന്‍ മെത്രാനുമായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ അധ്യക്ഷനായിരുന്നു. പ്രേഷിതവര്‍ഷാചരണത്തിന്റെ പ്രസക്തിയെന്തെന്ന് വിശദീകരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അനുഗ്രഹവചനങ്ങള്‍. സീറോ മലബാര്‍ സഭയിലെ പത്തു മിഷന്‍ രൂപതകളിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന സമഗ്ര കുടുംബക്ഷേമ പദ്ധതിയുടെ സഹായവാഗ്‌ദാനപത്രിക മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ആ ന്‍ഡ്രൂസ് താഴത്തിന് കൈമാറി. ഇരിങ്ങാലക്കുട രൂപത അരക്കോടി രൂപയാണ് മാര്‍ പഴയാറ്റിലിന്റെ നാമധേയത്തിലുള്ള ഈ പദ്ധതിക്കായി നല്‍കുന്നത്. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പാലാട്ടി വാഗ്‌ദാനപത്രിക വായിച്ചു. വാഗ്‌ദാനപത്രിക മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രേഷിതവര്‍ഷാചരണ കമ്മിറ്റി കണ്‍വീനര്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന് നല്‍കി നിര്‍വഹിച്ചു.
സി.എം.ഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ് പന്തംപ്ലാംതൊട്ടിയില്‍, എഫ്.സി.സി അല്‍വേര്‍ണിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെല്ലോ, പ്രിസ്‌ബിറ്ററന്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയ് പാല്യേക്കര, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് ജെ. കാളന്‍ എന്നിവര്‍ പ്രസംഗിച്ചു. 12.20 ന് ആരംഭിച്ച പൊതുസമ്മേളനം 1.45 ആയപ്പോഴേക്കും സമാപിച്ചു.
പ്രേഷിത വര്‍ഷാചരണത്തിന് എത്തിച്ചേര്‍ന്ന എല്ലാ മെത്രാന്മാര്‍ക്കും ഒപ്പിടാന്‍ വലിയ ഫ്‌ളെക്‌സ് ബോ ര്‍ഡ് ക്രമീകരിച്ചിരുന്നു. സെന്റ് തോമസില്‍ എത്തിയ മെത്രാന്മാരുടെ ഫോട്ടോയും വിലാസവും ഫ് ളെക്‌സില്‍ തയാറാക്കിയിരുന്നു. ഓരോരുത്തരായി വന്ന് മാര്‍ക്കറെടുത്ത് ഒപ്പിടുമ്പോള്‍, തമാശകള്‍ പ ലതും കേള്‍ക്കാമായിരുന്നു.
``ഇനി അഴിക്കോട് മാര്‍തോമാ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക്'' - അറിയിപ്പ് ലഭിച്ചു. ചേരമാന്‍ ജുമാ മസ്‌ജിദ് സന്ദര്‍ശിച്ചശേഷമാണ് അഴിക്കോട് എത്തുന്നതെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ വിശദീകരിച്ചു. മസ്‌ജിദിനുള്ളില്‍ കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കാറില്‍ നേരത്തെ എത്തി, അവിടുത്തെ മുസ്ലീം സുഹൃത്തുക്കളുമായി പരിചയം പുതുക്കി.
``കാലു കഴുകി വേണം മസ്‌ജിദിനുള്ളില്‍ കടക്കാന്‍, രാഷ്‌ട്രപതി കലാം വന്നപ്പോള്‍ അങ്ങനെയായിരുന്നു'' ഊണു കഴിക്കുമ്പോള്‍ മാര്‍ പോളി കണ്ണൂക്കാടനോട് സംഘാടകരിലെ ഒരു വൈദികന്‍ വന്ന് പറഞ്ഞു. വെള്ളവും മറ്റു ക്രമീകരണങ്ങളുമെല്ലാം അവര്‍ ഒരുക്കിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്‌ജിദ് അങ്കണത്തിലേക്ക് വരിവരിയായി മെത്രാന്മാര്‍ പ്രവേശിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ സ്‌നേഹോജ്ജ്വല നിമിഷങ്ങള്‍ക്ക് സാക്ഷിയായി. മറക്കാനാകാത്ത ഒരു കൂടിക്കാഴ്‌ച- അതിഥികള്‍ക്കും ആതിഥേയര്‍ക്കും കണ്ടുനിന്നവര്‍ക്കും. മേജര്‍ ആര്‍ച്ചുബിഷപ്പ് അടക്കം 31 മെത്രാന്മാരാണ് ഉണ്ടായിരുന്നത്.
പേപ്പല്‍ പതാക വച്ച കാറില്‍ മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം മേജര്‍ ആര്‍ച്ച്‌ബിഷപ്പ് എത്തിയപ്പോള്‍, ബൊക്ക നല്‍കി ഡോ. പി. എ. മുഹമ്മദ് സ യ്യിദി സ്വീകരിച്ചു. എല്ലാവരുമൊന്നിച്ച് മസ്‌ജിദിനു മുമ്പില്‍ ഫോട്ടോയെടുത്തു.
അതിവിശുദ്ധ സ്ഥലമായി കരുതുന്ന സ്ഥലത്തുവച്ച് ജുമാ മസ്‌ജിദ് കമ്മിറ്റി പ്രസിഡന്റ് ഡോ. പി. എ. മുഹമ്മദ് സയ്യിദ് ഹൃദയസ്‌പര്‍ശിയായി മെത്രാന്മാരെ സ്വാ ഗതം ചെയ്‌തു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ മുസ്ലീങ്ങളും ക്രൈസ്‌തവരും തമ്മിലുള്ള ചരിത്രപരമായ അടുപ്പത്തെക്കുറിച്ചും സ്‌നേഹബന്ധങ്ങളെക്കുറിച്ചും വിശദീകരിച്ചു.
മേജര്‍ ആര്‍ച്ചുബിഷപ് ലഘുപ്രഭാഷണം നടത്തി. മോസ്‌ക് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദവും സംതൃപ്‌തിയും മേജര്‍ ആര്‍ച്ചുബിഷപ് പ്രകടിപ്പിച്ചു.
സന്ദര്‍ശനത്തിന്റെ ഓര്‍മയ്‌ക്കായി മോസ്‌കിന്റെ അതിവിശുദ്ധ സ്ഥലത്തുവച്ച് ആശംസകളോടെ പേരെഴുതി ഒപ്പിട്ട ബൈബിള്‍ മേജര്‍ ആര്‍ച്ചുബിഷപ്പില്‍നിന്ന് ഡോ. പി. എ. മുഹമ്മദ് സയ്യിദും ഇമാം വി. എം. സുലൈമാന്‍ മൗലവിയും ചേര്‍ന്ന് ഏറ്റുവാങ്ങി. ഇവര്‍ ആശംസകള്‍ എഴുതിയ ഖുറാന്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന് കൈമാറി. മതസൗഹാര്‍ദ്ദചരിത്രത്തിലെ നിര്‍ണായകമായ ഒരു സംഭവമായി ഈ കൂടിക്കാഴ്‌ച മാറി.
അഴിക്കോട്ടെ മാര്‍തോമാ പൊന്തിഫിക്കല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ ചെല്ലുമ്പോള്‍ സമയം അല്‌പം വൈകിയിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും മറ്റ് സഭാപിതാക്കന്മാരെയും സി. എം.ഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍, തൃശൂര്‍ ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. പോള്‍ അച്ചാണ്ടി, പൊന്തിഫിക്കല്‍ തീര്‍ത്ഥകേന്ദ്രം റെക്‌ടര്‍ ഫാ. ജെ. ബി. പുത്തൂര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. പൂര്‍ണകുംഭം നല്‍കിയാണ് മേജര്‍ ആര്‍ച്ചുബിഷപ്പിനെ വരവേറ്റത്.
മാര്‍തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കത്തിന് മേജര്‍ ആര്‍ച്ചുബിഷപ് നേതൃത്വം നല്‍കി. തിരുശേഷിപ്പ് പേടകം ആഘോഷമായി എഴുന്നള്ളിച്ച് പ്രദക്ഷിണം നടന്നു. കുരിശ്, തിരികള്‍, കുടകള്‍, കൊടികള്‍, മിഷന്‍ പ്രദേശങ്ങളെ പ്രതിനിധീകരിച്ചുള്ള നൃത്തങ്ങള്‍, കോല്‍ക്കളി-പരിചമുട്ട്-മാര്‍ഗംകളിക്കാര്‍, മാലാഖക്കുഞ്ഞുങ്ങള്‍, സന്യസ്‌തര്‍, വൈദികര്‍, മെത്രാന്മാര്‍ എന്നീ ക്രമത്തിലായിരുന്നു പ്രദക്ഷിണം.
ആഴത്തിലുള്ള പ്രേഷിതവേലക്ക് നേതൃത്വം ന ല്‍കിയ വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും സി.എം.ഐ സന്യാസ സഭയുടെയും മഹനീയ പ്രവര്‍ത്തനങ്ങളെ മേജര്‍ ആര്‍ച്ചുബിഷപ് പ്രശംസിച്ചു. ദൈവത്തിനും ദൈവജനത്തിനും കൂടുതല്‍ സമര്‍പ്പിത സേവനങ്ങള്‍ നല്‍കാന്‍ സി.എം.ഐ സഭയ്‌ക്ക് കഴിയുമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് ആശംസിച്ചു. അവിടെ നിര്‍മിക്കാനുദ്ദേശിക്കുന്ന തീര്‍ത്ഥാടക കേന്ദ്രസമുച്ചയത്തിന്റെ ശില പിതാവ് ആശീര്‍വദിച്ചു.
സി.എം.ഐ സഭയുടെ വികാരി ജനറാള്‍ ഫാ. ജോര്‍ജ് താഞ്ചന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനും മറ്റ് മെത്രാന്മാര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. മാര്‍തോമാലയത്തിലെ പരിപാടികള്‍ക്ക് ഫാ. ജോണ്‍ എടപ്പിള്ളി, ഫാ. പോള്‍സണ്‍ പാല്യേക്കര, ഫാ. ജോസ് ചുകാന്‍, ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ജോണ്‍ പാല്യേക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സി.എം.ഐ ആശ്രമത്തില്‍ സ്‌നേഹവിരുന്ന്. ആലഞ്ചേരിപിതാവ്, ബോട്ട്‌ജെട്ടിയില്‍ പോയി കായലിന്റെ ഭംഗി ആസ്വദിക്കാനും സമയം കണ്ടെത്തി.
5.10 മടക്കയാത്രയുടെ ആരംഭം. യാത്രയുടെ മുഖ്യസംഘാടകരായ മാര്‍ ബോസ്‌കോ പുത്തൂര്‍ എല്ലാവരെയും യാത്ര ചെയ്യുന്ന ഗ്രീന്‍ലാന്‍ഡ് ബസിലേക്ക് ആനയിച്ചു. നന്ദി പറഞ്ഞ് ആദ്യം മേജര്‍ ആര്‍ച്ചുബിഷപ് ബസില്‍ കയറി. പുറകെ ബിഷപ്പുമാര്‍.. എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ച് ബസിനടുത്ത് മാര്‍ പോളി കണ്ണൂക്കാടന്‍. മടക്കയാത്ര. മുന്നില്‍ അകമ്പടിയായി പോലിസ് ജീപ്പ് പോലിസ് സംഘം, കൊടുങ്ങല്ലൂര്‍ ജം ഗ്‌ഷനിലേക്ക് തിരിയുംവരെ ഉണ്ടായിരുന്നു.
മടക്കയാത്രയില്‍ മെത്രാന്മാര്‍ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കും ധ്യാനത്തിനുമായി സമയം ചിലവഴിച്ചു. 6.38 കഴിഞ്ഞപ്പോഴേക്കും ബസ് മൗണ്ട് സെന്റ് തോമസ് കവാടത്തിലേക്ക് പ്രവേശിച്ചു. അപ്പോള്‍ മാര്‍ റെമിജിയൂസിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന ആരംഭിച്ചു. വാഹനത്തില്‍നിന്ന് ഇറങ്ങുമ്പോള്‍, അഭിവന്ദ്യ പിതാക്കന്മാര്‍ മാര്‍തോമാശ്ലീഹായ്‌ക്ക് വന്ദനം അര്‍പ്പിച്ച് ദൈവത്തെ സ്‌തുതിച്ചു.
ഇനി രൂപതകളില്‍, മിഷന്‍ കേന്ദ്രങ്ങളില്‍ പ്രേഷിതപദ്ധതികള്‍ കൂടുതല്‍ കരുത്തോടെ, കൃപയില്‍ ആശ്രയിച്ച് നടപ്പാക്കണമെന്ന ദൃഢനിശ്ചയം എല്ലാവര്‍ക്കുമുണ്ടായിരുന്നു.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.