ഇന്ന് കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ വ്യഥകളെക്കുറിച്ച് പുറം ലോകത്താരും അറിയുന്നില്ല. ഒരു നഴ്‌സാണോ
കുടുംബം സുരക്ഷിതമായി എന്നാണ് പലരുടെയും ധാരണ....
ഇന്ന് പത്ര മാധ്യമങ്ങളില്‍ നഴ്‌സുമാരുടെ സമരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ധാരാളം കാണാം. മുദ്രാവാക്യവും പ്ലക്കാര്‍ഡുകളുമായി പൊരിവെയിലില്‍ ഇരുന്ന് അവകാശങ്ങള്‍ക്കായി അവര്‍ സമരം ചെയ്യുന്നു. മാനേജ്‌മെന്റും അവരുടെ ന്യായങ്ങള്‍ പരസ്യത്തിലൂടെ പൊതുജനങ്ങളോട് വിളിച്ച് പറയുന്നുണ്ട്. 'ശമ്പളങ്ങളും ആനുകൂല്യങ്ങളും സമയാസമയങ്ങളില്‍ നല്‍കിയിട്ടും ധിക്കാരപൂര്‍വ്വം നഴ്‌സ്മാര്‍ പെരുമാറുന്നു.' ഇതാണവരുടെ നിലപാട്. എന്നാല്‍ ഇതൊക്കെയും ഊതിവീര്‍പ്പിച്ച നുണകളാണെന്ന് നഴ്‌സ്മാരും വാദിക്കുന്നു. ശമ്പള വര്‍ദ്ധനവ്, ജോലിസമയം നിജപ്പെടുത്തുക തുടങ്ങിയ ഏതാനും ചില ആവശ്യങ്ങള്‍ മാത്രമാണ് സമരത്തിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഏതായാലും സമരങ്ങളും അവകാശങ്ങളും പിന്തുണയും ഇടപെടലുമെല്ലാം ദിനം തോറും വര്‍ദ്ധിക്കുവരുമ്പോഴും നഴ്‌സുമാര്‍ തുച്ഛശമ്പളവും കൈപറ്റി രാപ്പകലില്ലാതെ ജോലി ചെയ് തുകൊണ്ടിരിക്കുന്നു.
'അത്യന്താധുനിക സൗകര്യങ്ങളോടെ കോഴിക്കോട് ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന ഹോസ്പിറ്റലിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട്' എന്ന പത്രപരസ്യം കണ്ടാണ് ആറു വര്‍ഷത്തോളം നഴ്‌സായി ജോലി ചെയ്ത ഒരു വീട്ടമ്മ നഴ്‌സിംഗ് പോസ്റ്റിലേക്ക് അപേക്ഷിച്ചത്. ഇന്റര്‍വ്യൂവിന് വിളിച്ച അവരോട് ആശുപത്രി അധികൃതര്‍ ചെയ്യേണ്ട ഡ്യൂട്ടിയെന്തെന്നും മാസത്തില്‍ മൂന്നോഴ്ചയോളം നീളുന്ന നൈറ്റ് ഷിഫ്റ്റിനെക്കുറിച്ചും ധാരാളം സംസാരിച്ചു. അവസാനം നല്‍കുന്ന ശമ്പളത്തെക്കുറിച്ച് ഒറ്റവാക്കില്‍ പറഞ്ഞു. 'മാസം 3000 രൂപ.' അതു വളരെക്കൂടുതലെന്ന മട്ടിലായിരുന്നു അവരുടെ സംസാരം. ടൗണിലെ തുണിക്കടകളില്‍ സെയില്‍സ്‌ഗേളായി നില്‍ക്കുന്ന പെണ്‍കുട്ടിക്ക് പോലും ഇതിലേറെ ശമ്പളമുണ്ട്. വിറക് വെട്ടുകാരന്‍, കൂലിപ്പണിക്കാരന്‍, ബാര്‍ബര്‍, ഹോട്ടല്‍ തൊഴിലാളി ഇവര്‍ക്ക് പോലും ഇന്ന് ദിവസം 500 രൂപയ്ക്ക് മേല്‍ കൂലി ലഭിക്കുന്നു. അപ്പോഴാണ് രോഗികളുടെ ജീവന് വേണ്ടി ദിവസത്തിന്റെ മുക്കാല്‍ ഭാഗവും കാവല്‍ നില്‍ക്കുന്ന നഴ്‌സിന് വളരെ കുറഞ്ഞ ശമ്പളം ലഭിക്കുന്നതെന്നുള്ളത് അമ്പരപ്പുളവാക്കുന്ന യാഥാര്‍ഥ്യമാണ്. പല സ്ഥലത്തും നഴ്‌സുമാര്‍ സംഘടിക്കുകയും അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാനും തയ്യാറായത് തീരെ ഗതിമുട്ടിയപ്പോഴാണ്.
ഇന്ന് കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ വ്യഥകളെക്കുറിച്ച് പുറം ലോകത്താരും അറിയുന്നില്ല. ഒരു നഴ്‌സാണോ കുടുംബം സുരക്ഷിതമായി എന്നാണ് പലരുടെയും ധാരണ. വിദേശത്ത് ഉയര്‍ന്ന വേതനം ലഭിക്കുന്ന നഴ്‌സുമാരുടെ കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ടു എന്നത് ശരിയാണ്. എന്നാല്‍ കേരളത്തിലെ ആശുപത്രികളില്‍ മാസം 1500 രൂപാ മുതല്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ വേദനാജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പലപ്പോഴും ഡോക്ടര്‍മാരുടെയും രോഗികളുടെയും രൂക്ഷവിമര്‍ശനങ്ങള്‍ പരസ്യമായി അവര്‍ക്ക് കേള്‍ക്കേണ്ടി വരും.ഒപ്പം രോഗികള്‍ക്കൊപ്പമെത്തുന്നവരുടെ കയ്യാങ്കളിയും നേരിടേണ്ടി വരുന്നു.
ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയുടെ ബന്ധുക്കള്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെ കൈ തല്ലിയൊടിച്ചത് നാം മറന്നിട്ടുണ്ടാവില്ല. ആസിഡ് ഉള്ളില്‍ ചെന്ന് അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രോഗിയെ പരിചരിക്കാന്‍ ഏഴുപേരാണ് അയാളുടെ നാട്ടില്‍ നിന്നും വന്നത്. അയാളെ പ്രവേശിപ്പിച്ച ഏഴാം വാര്‍ഡില്‍ ഗുരുതരാവസ്ഥയില്‍ മറ്റ് ആറുപേരുണ്ട്. കൂടാതെ പുതുതായി എത്തിയ നിരവധി രോഗികളും. അതുകൊണ്ട് ആസിഡ് ഉള്ളില്‍ച്ചെന്ന രോഗിയോട് മറ്റ് രോഗികളേക്കാള്‍ കൂടുതല്‍ പരിഗണന കാട്ടാന്‍ നഴ്‌സിന് കഴിഞ്ഞില്ല. വേണ്ടത്ര നഴ്‌സിംഗ്‌കെയര്‍ രോഗിക്ക് ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഡ്യൂട്ടി നഴ്‌സിന്റെ കോളറിന് കുത്തിപ്പിടിച്ച് രോഗിയെ കൊണ്ടുവന്നവര്‍ മര്‍ദിക്കാന്‍ ഒരുമ്പെട്ടത്. ഭയചകിതയായി ഓടിയ നഴ്‌സിന്റെ പിന്നാലെയെത്തിയ അക്രമികള്‍ അവരുടെ കൈ തല്ലിയൊടിച്ചു. ഇതുപോലുള്ള സംഭവങ്ങള്‍ മിക്കവാറും ആശുപത്രികളില്‍ അരങ്ങേറാറുണ്ട്. സമയത്ത് മരുന്ന് ലഭിക്കാതിരുന്നാലും കൂടുതല്‍ സമയം ഒരു രോഗിയെ പരിചരിച്ചാലും മറ്റ് രോഗികളുടെയല്ലാം നീരസം നഴ്‌സിന് ഏറ്റ് വാങ്ങേണ്ടി വരുന്നു. പലതും കാണാത്തതായി നടിച്ച് അവര്‍ രോഗികളെ പരിചരിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്നു. നൈറ്റ് ഷിഫ്റ്റുകളില്‍ ജോലിക്ക് പോകുന്ന കുടുംബിനികളായ നഴ്‌സുമാരുടെ സ്വകാര്യ ദുഃഖം പറയാതിരിക്കുകയാണ് ഭേദം. ചെറിയ കുട്ടികളെ പരിചയക്കാരെ ഏല്‍പിച്ചു പോകുന്ന അമ്മയായ നഴ്‌സുമാരുടെ ഉള്ള് ചുട്ട് പൊള്ളുന്നുണ്ടാകും. അവര്‍ തങ്ങളുടെ ദുഃഖം മറ ച്ച്‌വെച്ച് രോഗികളുടെ സൗഖ്യത്തിനായി ചുണ്ടില്‍ ചിരി വിരിയിക്കുന്നു. ഉറക്കമിളച്ച് ജോലി ചെയ്ത് തളര്‍ന്ന് വീട്ടിലെത്തിയാലും വീട്ടുജോലിയും കുട്ടികളുടെ പഠനഭാരവുമാണ് അവരെ വേട്ടയാടുന്നത്.
മറ്റു ജോലികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും വളരെ കുറവ് ലഭിക്കുന്ന മേഖലയാണ് നഴ്‌സിംഗ്. ജോലിക്കയറ്റത്തിനുള്ള സാധ്യത വിരളം. പിന്നെ ഔദാര്യം പോലെ ലഭിക്കുന്ന തുച്ഛ വേതനവും.
നഴ്‌സുമാരുടെ ദുരിത ജീവിതം സുപ്രീം കോടതിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധയിലെത്തിയത് ഈ അടുത്ത കാലത്താണെന്ന് ഓര്‍ക്കണം. ഇതുവരെ നഴ്‌സ് എന്നാല്‍ തരക്കേടില്ലാത്ത ജോലി എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ തൊഴില്‍ ചൂഷണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ നഴ്‌സുമാരാണെന്ന സത്യം അമ്പരപ്പോടെയാണ് കോടതി വീക്ഷിച്ചത്.
ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ നഴ്‌സായിരുന്നു മലയാളിയായ ആന്‍സി. മാതാവിന് കാന്‍സര്‍ രോഗം മൂര്‍ഛിച്ചതിനാല്‍ അവധി വേണമെന്ന് അവള്‍ ഹോസ്പിറ്റല്‍ അധികൃതരോട് അപേക്ഷിച്ചു. എന്നാല്‍ അവധി നല്‍കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. എങ്കില്‍ ജോലി ഉപേക്ഷിച്ച് അമ്മയെ ശുശ്രൂഷിക്കാന്‍ അനുവദിക്കണമെന്ന് ആന്‍സി അപേക്ഷിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ വിട്ട് തരില്ല എന്ന നിലപാടില്‍ അധികൃതര്‍ ഉറച്ച് നിന്നു. ഇതേത്തുടര്‍ന്നാണ് അവള്‍ കോടതിയെ സമീപിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ആയിരക്കണക്കിന് നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞ് വെച്ചിരിക്കുന്നത് അ തോടെ കണ്ടെത്തി. തുടര്‍ന്നാണ് അടിമവേലയ്ക്ക് തുല്യമായ ഈ ജോലിയുടെ പ്രതിസന്ധികളെക്കുറിച്ച് സാമൂഹ്യപ്രശ്‌നം എന്ന മട്ടില്‍ ഗവണ്മെന്റ് നിരീക്ഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കുന്നത്.
സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന പല കുടുംബങ്ങളിലെയും കുട്ടികള്‍ നഴ്‌സിംഗ് ജോലി ലഭിക്കുമ്പോള്‍ കടബാധ്യതയ്ക്ക് പരിഹാരമാകുമെന്ന് വീട്ടുകാര്‍ പ്രതീക്ഷിക്കും. മാതാപിതാക്കള്‍ മുടക്കിയ പണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന ചൂഷണവും പ്രയാസവുമൊന്നും കുട്ടികളും വീട്ടില്‍ അറിയിക്കാറില്ല. അവരുടെ മനസില്‍ തിരിച്ചടയ്‌ക്കേണ്ട ഭാരിച്ച തുകയെക്കുറിച്ചുള്ള ചിന്തയാ കും. കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരാകട്ടെ ജോലി, ഭക്ഷണം. താമസസൗകര്യം, ലീവ് തുടങ്ങിയ കാര്യങ്ങളിലെല്ലാം ഒട്ടേറെ ക്ലേശിക്കുന്നുണ്ട്. അസമയത്ത് ഡ്യട്ടി കഴിഞ്ഞ് അകലെയുള്ള താമസസ്ഥലത്തേത്ത് ഒറ്റയ്ക്ക് പോകുമ്പോള്‍ പ്രാര്‍ത്ഥനമാത്രമാകും മിക്കപേര്‍ക്കും തുണ. സാമൂഹ്യവിരുദ്ധരുടെ അക്രമം നഴ്‌സിന് നേരെയുണ്ടായാലും മാനേജ്‌മെന്റുകള്‍ കണ്ടില്ലെന്ന് നടിക്കാനാകും ഉപദേശിക്കുക. എന്നാല്‍ ഡോക്ടര്‍മാരുടെയും മറ്റും നേരെ നടക്കുന്ന അക്രമങ്ങളെ അവര്‍ ശക്തമായി പ്രതിരോധിക്കുകയും ചെയ്യും. വര്‍ഷത്തി ല്‍ കഷ്ടിച്ച് 15 ദിവസം ലീവ്, ഏഴുദിവസത്തെ മെഡിക്കല്‍ ലീവ് ഇതൊക്കെയാണ് മിക്കവാറും നഴ്‌സുമാര്‍ക്കുള്ള അവധി. അഞ്ച് ഞായറാഴ്ച വരുന്ന മാസങ്ങളില്‍ പോലും നാല് ഞായറാഴ്ച മാത്രമാണ് മിക്ക ഹോസ്പിറ്റലുകളിലും നഴ്‌സുമാര്‍ക്ക് അവ ധി അനുവദിക്കാറുള്ളത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞാല്‍ മിക്കവാറും അടുത്ത ദിവസത്തെ ഓഫ് സ്ഥാപനങ്ങള്‍ നല്‍കാറില്ല. ഉറക്കക്കുറവ് മൂലമുണ്ടാകുന്ന വിവിധ രോഗങ്ങളും തുടര്‍ച്ചയായി നടന്നും സ്റ്റെപ്പുകള്‍ കയറിയും കാലിനുണ്ടാകുന്ന രോഗങ്ങളും ചെറുപ്പത്തിലേ നഴ്‌സുമാരെ പിടികൂടുന്നു.
തൊഴിലവസരങ്ങളില്ലാതിരുന്ന കേരളം സാമ്പത്തിക സുരക്ഷിതത്വം ആര്‍ജിച്ചത് കേരളത്തിലെ നഴ്‌സുമാരുടെ വിദേശങ്ങളിലേക്കുള്ള കുടിയേറ്റം മൂലമാണ്. ഇതൊക്കെ അറിയാമായിരുന്നിട്ടും ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കുന്നത് കേരളത്തിലാണത്രേ.
ആശുപത്രി മാനേജ്‌മെന്റിനും ഇക്കാര്യത്തില്‍ അവരുടേതായ ചില ന്യായങ്ങളുണ്ട്. ഏകീകൃത ശമ്പളം നല്‍കണമെന്ന് നിര്‍ബന്ധിക്കുന്നവര്‍ സൂപ്പര്‍ സ്‌പെഷ്യാലാറ്റി ഹോസ്പിറ്റലുകള്‍ക്ക് തുല്യമായി സാധാരണ ഹോസ്പിറ്റലുകളെ കാണരുതെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഒരു ബ്രഹ്മാണ്ഡഹോസ്പിറ്റലില്‍ രോഗിക്ക് നല്‍കുന്ന ശസ്ത്രക്രിയയും പരിശോധനാ സംവിധാനത്തിനുമായി രണ്ടേകാല്‍ ലക്ഷം രൂപാ ഫീസ് വാങ്ങുന്നു എന്ന് കണക്കാക്കുക. ഏതാണ്ട് ഇതേ സംവിധാനമുള്ള സാധാരണ ഹോസ്പിറ്റലില്‍ ബില്‍ തുക കേവലം 25,000 മാത്രമായിരിക്കും. ഉയര്‍ന്ന ശ മ്പളം നഴ്‌സ്മാര്‍ക്ക് നല്‍കണമെങ്കില്‍ പാവപ്പെട്ട രോഗികളെ ഇനിയും ഞെക്കിപ്പിഴിയേണ്ടി വരുമെന്നാണ് ഒരു ഇടത്തരം ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് മതിയായ സംരക്ഷണം ലഭിക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു ന്യായം. വൈദ്യുതിച്ചാര്‍ജ് കുറയ്ക്കുന്നതിനൊപ്പം ആശുപത്രി ഉപകരണങ്ങള്‍, മരുന്ന്, തുടങ്ങിയവയിലുള്ള നികുതിയും കസ്റ്റംസ് ഡ്യൂട്ടിയും കുറച്ചാല്‍ അതില്‍ നിന്നുള്ള ലാഭം ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കാന്‍ കഴിയുമത്രേ. വേതനം മെച്ചപ്പെടുത്താന്‍ പല സ്ഥാപനങ്ങളും ഇപ്പോള്‍ തയ്യാറാകുന്നുണ്ടെങ്കിലും കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് നഴ്‌സുമാരുടെ പരാതി. ഉള്ളവര്‍ തന്നെ എല്ലാക്കാര്യങ്ങളും ചെയ്യണം. ഡ്യൂട്ടി നഴ്‌സുമാരുടെ എണ്ണം കുറച്ച് പത്തും പന്ത്രണ്ടും മണിക്കൂര്‍ സമയം നീട്ടി ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ അതൊരു ശമ്പളവര്‍ദ്ധനവായി കാണാന്‍ കഴിയുമോ? ആര്‍ക്ക് ആരോട് നീതി പുലര്‍ത്താന്‍ കഴിയും? നഴ്‌സ്മാരുടെ ജീവിതനിലവാരവും സുരക്ഷിതത്വും ഉറപ്പ് വരുത്തുന്ന പരിഹാരമാര്‍ഗത്തിന് നമ്മുടെ കത്തോലിക്കാ ആതുരലയങ്ങളെങ്കിലും അടിയന്തിരമായി പരിഹാരം കാണണം. ഇനിയും വൈകരുത്...
നഴ്‌സും തലവേദനയും
നഴ്‌സിംഗ് സൂപ്രണ്ട് യു.പി സ്‌കൂള്‍ കുട്ടികളുടെ സെമിനാറില്‍ പഠിപ്പിച്ചു.
''നിങ്ങള്‍ക്കറിയാമോ പത്തില്‍ നാല് പേ ര്‍ തലവേദന മൂലം വിഷമിക്കുകയാണ്''
വികൃതിയായ ഉണ്ണിക്കുട്ടന് സംശയം.
''അപ്പോള്‍ സിസ്റ്ററേ... ബാക്കിയുള്ള ആറുപേര്‍ തലവേദന വരുമ്പോള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുവാണോ?''
Friday, 17 February 2012 11:50
നഴ്‌സുമാരുടെ സമരം ഓര്‍മിപ്പിക്കുന്നത്.... Featured
Written by ജയ്‌മോന്‍ കുമരകം
Read 148 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.