Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Saturday, 17 December 2011 12:41

വിശുദ്ധ ജെറാള്‍ഡ്‌ മജെല്ല Featured

Written by  ഫാ. പോള്‍ പഴങ്ങാട്ട്‌ CSSR
Rate this item
(4 votes)

കിണറ്റില്‍നിന്ന്‌ വെള്ളം കോരുന്ന സമയത്ത്‌ താക്കോല്‍ കിണറ്റില്‍ വീണുപോയി. അത്‌ വീണ്ടെടുക്കാന്‍ ഒരു മാര്‍ഗവും കണ്ടില്ല. ജെറാള്‍ഡ്‌ ഉടനെ പള്ളിയിലേക്കോടി. മാതാവിന്റെ കൈയിലിരുന്ന ഉണ്ണീശോയുടെ രൂപം കൊണ്ടുവന്ന്‌ ഒരു ചരടില്‍ കെട്ടി കിണറ്റിലേക്കിറക്കി തന്റെ താക്കോല്‍ എടുത്തുതരണമെന്ന്‌ പ്രാര്‍ത്ഥിച്ചു. അത്ഭുതമെന്നു പറയട്ടെ, ഉണ്ണീശോയുടെ രൂപം ഉയര്‍ത്തിയപ്പോള്‍ ആ കുഞ്ഞിളം കൈയില്‍ ബിഷപ്പിന്റെ മുറിയുടെ താക്കോലുണ്ടായിരുന്നു!

ലാളിത്യത്തിന്റെയും വിനയത്തിന്റെയും അഗാധമായ ദൈവസ്‌നേഹത്തിന്റെയും പരസ്‌നേഹത്തിന്റെയും ഉത്തമ ഉദാഹരണമാണ്‌ വിശുദ്ധ ജെറാള്‍ഡ്‌ മജ്ജെല്ല. 1926 ല്‍ ഇറ്റലിയിലെ മൂറോ എന്ന ചെറുപട്ടണത്തിലാണ്‌ അദ്ദേഹം ജനിച്ചത്‌. പ്രാര്‍ത്ഥനയും ത്യാഗപ്രവൃത്തികളും ഇത്രയേറെ ഇഷ്‌ടപ്പെട്ടിരുന്ന വ്യക്തികള്‍ വിരളമാണ്‌. ധാരാളം അത്ഭുതങ്ങള്‍ ഈ വിശുദ്ധനിലൂടെ ദൈവം ചെയ്‌തെങ്കിലും അതിലൊന്നും അഹങ്കരിക്കാതെ എല്ലാം ദൈവകൃപ എന്നുമാത്രം കരുതി പരിശുദ്ധ കന്യകാമറിയത്തെപ്പോലെ വിനീതനായി പ്രശസ്‌തിയില്‍നിന്ന്‌ ഓടിയൊളിച്ച വിശുദ്ധനാണ്‌ ജെറാള്‍ഡ്‌.

ജെറാള്‍ഡിന്റെ ജന്മസ്ഥലമായ മൂറോ പട്ടണത്തിന്റെ അതിര്‍ത്തിയിലെ ആപ്പിനൈന്‍ പര്‍വതനിരകളിലൊരിടത്ത്‌ `അനുഗ്രഹങ്ങളുടെ മാതാവ്‌' എന്നറിയപ്പെട്ടിരുന്ന ഒരു ഗ്രോട്ടോയുണ്ടായിരുന്നു. ആറു വയസായപ്പോള്‍ മുതല്‍ ജെറാള്‍ഡ്‌ അവിടെ വന്ന്‌ പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരിക്കല്‍ കാരുണ്യമാതാവ്‌ ജെറാള്‍ഡിനെ നോക്കി പുഞ്ചിരിച്ചു. മാതാവിന്റെ കൈയിലിരുന്ന പിഞ്ചുപൈതല്‍ ജെറാള്‍ഡിന്‌ മഞ്ഞുപോലെ വെണ്‍മയുള്ള ഒരപ്പം കൊടുത്തു. ജെറാള്‍ഡ്‌ വീട്ടിലെത്തിയ ഉടനെ മാതാവ്‌ തന്നെ നോക്കി പുഞ്ചിരിച്ചെന്നും ഉണ്ണീശോ തനിക്ക്‌ ഒരപ്പം നല്‍കിയെന്നും പറഞ്ഞു. അവര്‍ കരുതിയത്‌ ഏതോ വിശാലമനസ്‌കയായ സ്‌ത്രീ തന്റെ മകനോട്‌ അലിവുതോന്നി ഒരപ്പം നല്‍കിയതായിരിക്കാം എന്നാണ്‌.

പല ദിവസങ്ങളിലും ഇങ്ങനെ അപ്പവുമായി ജെറാള്‍ഡ്‌ വീട്ടില്‍ വന്നപ്പോള്‍ ഒരു ദിവസം അവന്റെ സഹോദരി അന്ന, ജെറാള്‍ഡ്‌ അറിയാതെ അവനെ പിന്തുടര്‍ന്നു. ജെറാള്‍ഡ്‌ പതിവുപോലെ ഗ്രോട്ടോയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കുറെ കഴിഞ്ഞപ്പോള്‍ അതാ മാതാവിന്റെ കൈയില്‍നിന്നും ഉണ്ണീശോ ഇറങ്ങിവരുന്നു! വെണ്മയുള്ള ഒരപ്പം ജെറാള്‍ഡിനു കൊടുക്കുന്നു! അത്ഭുതസ്‌തംബ്‌ധയായി നിന്ന അന്നയ്‌ക്ക്‌ താന്‍ കാണുന്നത്‌ സത്യമോ സ്വപ്‌നമോ എന്ന സംശയമായി. അവള്‍ ഓടി വീട്ടില്‍ച്ചെന്ന്‌ അമ്മയോട്‌ താന്‍ കണ്ട കാര്യം പറഞ്ഞപ്പോള്‍ ആ അമ്മ മുട്ടുകുത്തി ദൈവത്തിന്‌ നന്ദി പറഞ്ഞു. പത്തു വയസാകുമ്പോഴാണ്‌ അന്നൊക്കെ കുട്ടികള്‍ക്ക്‌ ആദ്യമായി പരിശുദ്ധ കുര്‍ബാന കൊടുക്കുന്നത്‌. പക്ഷേ, എട്ടു വയസായപ്പോഴേ ജെറാള്‍ഡിന്‌ കുര്‍ബാന സ്വീകരിക്കാന്‍ തിടുക്കമായി. ഒരിക്കല്‍ അമ്മയോടൊപ്പം ജെറാള്‍ഡും കുര്‍ബാന സ്വീകരിക്കുവാന്‍ മുട്ടുകുത്തി, നാക്കു നീട്ടി. പക്ഷേ, വികാരിയച്ചന്‍ കുഞ്ഞുജെറാള്‍ഡിന്‌ കുര്‍ബാന കൊടുത്തില്ല. അന്നുരാത്രി ദൈവം മിഖായേല്‍ മാലാഖ വഴി തനിക്ക്‌ കുര്‍ബാന തന്നു എന്ന്‌ പിന്നീട്‌ ജെറാള്‍ഡ്‌ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനോട്‌ പറയുകയുണ്ടായി.

ജെറാള്‍ഡിന്‌ 11 വയസുള്ളപ്പോള്‍ അപ്പന്‍ മരിച്ചു. അമ്മയെയും സഹോദരങ്ങളെയും പരിപാലിക്കാന്‍ ഒരു അയല്‍ക്കാരന്റെ സഹായിയായി ജോലി ചെയ്യാന്‍ തുടങ്ങി. തനിക്കു ലഭിച്ച തുച്ഛമായ വരുമാനത്തില്‍നിന്ന്‌ വീട്ടിലെ അത്യാവശ്യ കാര്യങ്ങള്‍ കഴിഞ്ഞ്‌ മിച്ചം വന്നത്‌ ജെറാള്‍ഡ്‌ പാവപ്പെട്ടവര്‍ക്കു നല്‍കി. കുറച്ചുനാള്‍ ഒരു ബിഷപ്പിന്റെ വേലക്കാരനായും ജോലി ചെയ്‌തു. ഒരിക്കല്‍ ബിഷപ്‌ പുറത്തുപോയപ്പോള്‍ മുറിയുടെ താക്കോല്‍ ജെറാള്‍ഡിനെ ഏല്‌പിച്ചു. ജെറാള്‍ഡ്‌ കിണറ്റില്‍നിന്ന്‌ വെള്ളം കോരുന്ന സമയത്ത്‌ താക്കോല്‍ കിണറ്റില്‍ വീണുപോയി. അത്‌ വീണ്ടെടുക്കാന്‍ ഒരു മാര്‍ഗവും കണ്ടില്ല. ജെറാള്‍ഡ്‌ ഉടനെ പള്ളിയിലേക്കോടി. മാതാവിന്റെ കൈയിലിരുന്ന ഉണ്ണീശോയുടെ രൂപം കൊണ്ടുവന്ന്‌ ഒരു ചരടില്‍ കെട്ടി കിണറ്റിലേക്കിറക്കി തന്റെ താക്കോല്‍ എടുത്തുതരണമെന്ന്‌ പ്രാര്‍ത്ഥിച്ചു. അത്ഭുതമെന്നു പറയട്ടെ, ഉണ്ണീശോയുടെ രൂപം ഉയര്‍ത്തിയപ്പോള്‍ ആ കുഞ്ഞിളം കൈയില്‍ ബിഷപ്പിന്റെ മുറിയുടെ താക്കോലുണ്ടായിരുന്നു!

സന്യാസജീവിതം നയിക്കാന്‍ ആഗ്രഹിച്ച ജെറാള്‍ഡ്‌ കപ്പൂച്ചിന്‍ സഭയില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും അനാരോഗ്യം കാരണം പ്രവേശനം നിഷേധിക്കപ്പെട്ടു. പിന്നീട്‌ മൂറോ പട്ടണത്തില്‍ ഇടവക ധ്യാനത്തിനായി വന്ന റിഡംപ്‌റ്ററിസ്റ്റ്‌ വൈദികരുടെ അടുക്കല്‍ തന്റെ അഭ്യര്‍ത്ഥന നടത്തി. അവരും ആദ്യം വിസമ്മതിച്ചെങ്കിലും ജെറാള്‍ഡിന്റെ തീക്ഷ്‌ണത കണ്ട്‌ ആശ്രമത്തിലേക്ക്‌ സ്വീകരിച്ചു. `അമ്മേ, ഞാനൊരു വിശുദ്ധനാകാന്‍ പോകുന്നു' എന്നൊരു കുറിപ്പ്‌ മേശപ്പുറത്തു വച്ചിട്ടാണ്‌ ജെറാള്‍ഡ്‌ ആശ്രമത്തിലേക്കു പോയത്‌. (സെമിനാരിയിലും മഠത്തിലും ചേരാന്‍ പോകുന്നവര്‍ ഈ ഉദ്ദേശത്തോടെ പോയിരുന്നെങ്കില്‍)

ഒരു സന്യാസിക്കോ വൈദികനോ വേണ്ട വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും മറ്റേതൊരു പണ്‌ഡിതനെക്കാളും ദൈവശാസ്‌ത്രം മനസിലാക്കി സന്യസ്‌തര്‍ക്കും വൈദികര്‍ക്കും ആവശ്യകമായ ആത്മീയോപദേശങ്ങള്‍ ജെറാള്‍ഡ്‌ നല്‍കുമായിരുന്നു. പാപികളുടെ അന്തഃരംഗം മനസിലാക്കുവാനുള്ള കഴിവും സംഭവിക്കുവാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുവാനുള്ള വരവും ദൈവം ജെറാള്‍ഡിനു നല്‍കിയിരുന്നു. ജെറാള്‍ഡിന്റെ പ്രാര്‍ത്ഥന വഴി പലരും മാറാരോഗങ്ങളില്‍നിന്നും പട്ടിണി മരണത്തില്‍നിന്നും രക്ഷപ്പെട്ടു. ``കൂടുതല്‍ കൂടുതല്‍ സഹനങ്ങള്‍ എനിക്കു തരണമേ'' എന്നു പ്രാര്‍ത്ഥിക്കാന്‍ ജെറാള്‍ഡിനെപ്പോലെയുള്ള വിശുദ്ധര്‍ക്കല്ലാതെ മറ്റാര്‍ക്കാണു സാധിക്കുക?

അനേകരുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചവന്‍ സ്വന്തം രോഗം മാറാന്‍ ഒരിക്കലും ദൈവത്തോട്‌ അപേക്ഷിച്ചില്ല. ക്ഷയരോഗബാധിതനായാണ്‌ ജെറാള്‍ഡ്‌ മരിച്ചത്‌. ഇതിനിടയില്‍ വലിയൊരു അപവാദത്തിന്റെ കുരിശും ജെറാള്‍ഡിന്‌ തോളിലേറ്റേണ്ടിവന്നു. ഒരു സ്‌ത്രീ ജെറാള്‍ഡിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി തന്റെ കുമ്പസാരക്കാരനോട്‌ മഠത്തിലെ ഒരു പെണ്‍കുട്ടിയുമായി ജെറാള്‍ഡിന്‌ ശാരീരിക ബന്ധമുണ്ടെന്ന്‌ പറഞ്ഞു.

ജെറാള്‍ഡ്‌ അംഗമായിരുന്ന റിഡംപ്‌റ്ററിസ്റ്റു സഭയുടെ സുപ്പീരിയര്‍ ജനറല്‍ വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരിയുടെ പക്കല്‍ പരാതി എത്തി. അദ്ദേഹം ജെറാള്‍ഡിന്‌ ഏറ്റവും വേദനാജനകമായൊരു ശിക്ഷ നല്‍കി. `ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പരിശുദ്ധ കുര്‍ബാന സ്വീകരിക്കരുത്‌്‌.' കുറെ മാസങ്ങള്‍ക്കുശേഷം ഗുരുതരമായ ഒരു രോഗത്താല്‍ കിടപ്പിലായപ്പോഴാണ്‌ ആ സ്‌ത്രീ, താന്‍ ജെറാള്‍ഡിന്‌ എതിരായി പറഞ്ഞ കാര്യങ്ങള്‍ കള്ളക്കഥകളായിരുന്നു എന്ന്‌ ഏറ്റുപറഞ്ഞത്‌. ഈ സത്യം അറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ദുഃഖിച്ചത്‌ വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരിയാണ്‌. `എല്ലാം ദൈവതിരുമനസ്‌' എന്നു പറഞ്ഞ്‌, നിസ്സംഗനായി, ആരോടും യാതൊരു വിരോധവുമില്ലാതെ, ആ സംഭവത്തെ കാണാന്‍ ജെറാള്‍ഡിന്‌ കഴിഞ്ഞു.

1755 ഒക്‌ടോബര്‍ 16 നാണ്‌ ജെറാള്‍ഡ്‌ മരിച്ചത്‌. ജെറാള്‍ഡ്‌ മജ്ജെല്ലാ ഇന്ന്‌ നല്ല കുമ്പസാരത്തിന്റെയും അമ്മമാരുടെയും മാധ്യസ്ഥനാണ്‌. ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും പ്രത്യേക സംരക്ഷണത്തിനായും കുഞ്ഞുങ്ങളുണ്ടാകുന്നതിന്‌ വേണ്ടിയും അനേകര്‍ ജെറാള്‍ഡിന്റെ മാധ്യസ്ഥം യാചിക്കുന്നു. യൂറോപ്പിലെ പല ദേവാലയങ്ങളിലും ജെറാള്‍ഡിന്റെ നാമത്തില്‍ ഒരു അള്‍ത്താരയെങ്കിലും ഉണ്ടായിരിക്കും. പല കത്തോലിക്കാ ആശുപത്രികളിലും പ്രസവവാര്‍ഡുകളില്‍ വിശുദ്ധ ജെറാള്‍ഡിന്റെ രൂപം സ്ഥാപിക്കാറുണ്ട്‌. ജെറാള്‍ഡ്‌ അന്ത്യവിശ്രമം കൊള്ളുന്ന മാറ്റര്‍ സോമിനി എന്ന സ്ഥലത്ത്‌ അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ബസിലിക്കായില്‍ ദിനംപ്രതി ധാരാളം തീര്‍ത്ഥാടകര്‍ വന്ന്‌ പ്രാര്‍ത്ഥിക്കുകയും കുമ്പസാരിക്കുകയും ചെയ്യുന്നു.

(വിശുദ്ധ ജെറാള്‍ഡ്‌ മജെല്ലായോടുള്ള പ്രാര്‍ത്ഥനയും മെഡലും ഈ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും: റിഡംപ്‌റ്ററിസ്റ്റ്‌ ഫാദേഴ്‌സ്‌, ഔര്‍ ലേഡി ഓഫ്‌ റോസറി ചര്‍ച്ച്‌, മാലോത്ത്‌, കോങ്ങൂര്‍പിള്ളി പി.ഒ., വരാപ്പുഴ - 685 518. ഫോണ്‍: 0484 - 2515970, 8547472375).

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.