21-ാമത്തെ വയസില്‍ ബൈക്കപകടത്തില്‍പ്പെട്ട് മരണമടഞ്ഞ ഏകമകനെക്കുറിച്ചുള്ള ഓര്‍മകളും അതിന്റെ പിന്നിലുള്ള ദൈവിക പദ്ധതികളുമാണ് ആ അമ്മ പങ്കുവയ്ക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് എറണാകുളത്തുവച്ച് ബൈക്കും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഞങ്ങളുടെ ഏകമകന്‍ ദൈവസന്നിധിയിലേക്ക് യാത്രയായി.
ഭൂകമ്പത്താല്‍ തകര്‍ക്കപ്പെട്ട ഭവനംപോലെയായി ഒരു രാത്രികൊണ്ട് ഞങ്ങളുടെ ജീവിതം. ഇരുപത്തൊന്ന് വര്‍ഷത്തെ പ്രതീക്ഷകളും സ്വപ്നങ്ങളും മോഹങ്ങളുമാണ് ഒറ്റ രാത്രികൊണ്ട് തകര്‍ന്നടിഞ്ഞത്. മകന് അപകടമുണ്ടായി എന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് തിരിച്ചപ്പോള്‍ വലിയ ദുരന്തവാര്‍ത്തയാണ് കാത്തിരിക്കുന്നതെന്ന ചിന്ത ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.
''പള്‍സ് റേറ്റ് സീറോ, ഹാര്‍ട്ട് ബീറ്റ് സീറോ'' - ഡോക്ടറുടെ വാക്കുകളുടെ പൊരുള്‍ മനസിലാക്കുവാന്‍ മനസ് വിസമ്മതിച്ചു. എവിടെ വേണമെങ്കിലും കൊണ്ടുപോകാം. എന്തുവേണമെങ്കിലും ചെയ്യാമെന്നു പറഞ്ഞപ്പോള്‍, ചെയ്യാനുള്ളതെല്ലാം ചെയ്തു എന്നായിരുന്നു ഡോക്ടറുടെ മറുപടി.
ഒടുവില്‍ മരണം സ്ഥിരീകരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞെങ്കിലും പിന്നീട് മനസിനൊരു മരവിപ്പായിരുന്നു. അവനല്ല അതു സംഭവിച്ചതെന്ന തോന്നല്‍. മമ്മീ എന്നു വിളിച്ച് അവന്‍ എപ്പോള്‍ വേണമെങ്കിലും ഓടിവന്നേക്കാം എന്നൊരു വിചാരം. പക്ഷേ, ദിവസങ്ങള്‍ കഴിയുന്തോറും സത്യത്തിന്റെ ഭീകരമുഖം കൂടുതല്‍ തെളിവോടെ മുന്നില്‍നിന്നു. അവനെ ഇനിയൊരിക്കലും ഈ ലോകത്തില്‍വച്ച് കാണുകയില്ലെന്നും ആ സ്വരം ഇനിയൊരിക്കലും കേള്‍ക്കുകയില്ലെന്നുമുള്ള തിരിച്ചറിവിനു മുന്നില്‍ തളര്‍ന്നു. ഇനി എന്തിന് ജീവിക്കണമെന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനിന്ന ദിവസങ്ങള്‍. പക്ഷേ, പ്രാര്‍ത്ഥനയോടും ആശ്വാസവാക്കുകളോടുംകൂടെ ഞങ്ങള്‍ക്ക് താങ്ങായിനിന്ന ബന്ധുക്കളെയും സ്‌നേഹിതരെയും കുറിച്ചോര്‍ത്ത് ദൈവത്തിനു നന്ദി പറയാതിരിക്കാനായില്ല.
ഒച്ചപ്പാടും ബഹളവുമായി, ശകാരങ്ങളില്‍ ഒട്ടും പരിഭവമില്ലാ തെ കളിയും ചിരിയും തമാശകളുമായി നടന്നിരുന്ന മകന്റെ നന്മ മുഴുവനായും മനസിലാക്കിയത് അവന്റെ വേര്‍പാടിനുശേഷമാണ്.
അവനെ അവസാനമായി കാണുവാന്‍ ഒഴുകിയെത്തിയ പുരുഷാരത്തിന്റെ മുക്കാല്‍ പങ്കും അവനുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നവരാണെന്ന അറിവ് ഞങ്ങള്‍ക്ക് പുതുതായിരുന്നു. പ്രായഭേദമില്ലാതെ, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, ഉള്ളവനും ഇല്ലാത്തവനുമെന്ന വ്യത്യാസമില്ലാതെയുള്ള ആ സൗഹൃദക്കടലിന്റെ ആഴവും പരപ്പും ഞങ്ങളെ അത്ഭുതപ്പെടുത്തി. ഞങ്ങളെ നേരില്‍ക്കണ്ട് ആശ്വസിപ്പിക്കുവാനും അവന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുവാനുമായി എത്തിയവരുടെ വാക്കുകളിലൂടെ അവന്‍ ഞങ്ങള്‍ക്കു മുന്നില്‍ വളര്‍ന്നു വലുതായി, പടര്‍ന്നു പന്തലിച്ച് ഒരു നന്മമരമായി നിന്നു. ആ സ്‌നേഹത്തണലില്‍ വിശ്രമിക്കാനും ആശ്വാസം കണ്ടെത്താനും സര്‍വേശ്വരന്‍ ഞങ്ങളെ അ നുവദിച്ചില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ മനമുരുകി കരഞ്ഞു.
പിന്നീട് പലപ്പോഴും ഞാന്‍ ദൈവവുമായി കലഹിച്ചു, പരാതി പറഞ്ഞു, ചോദ്യങ്ങള്‍ ചോദിച്ചു. എന്തിന് ഇരുപത്തൊന്ന് വര്‍ ഷംമാത്രം വളര്‍ത്തുവാന്‍വേണ്ടി ഒരു മകനെ തന്നു? ഇത്ര കഠിന ശിക്ഷ തരുവാന്‍ തക്കവിധം ഞാന്‍ എന്തു തെറ്റു ചെയ്തു? എന്നോട് ഒരു വാക്കുപോലും പറയാതെ, അവന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍പോലും സമയം തരാതെ എന്തിന് അവനെ രാത്രിയില്‍ വിളിച്ചുകൊണ്ടുപോയി? അന്ന് പകല്‍ ഞാനവന്റെ അടുത്തെത്തിയിട്ടും കാണാന്‍ എന്തേ എന്നെ അനുവദിച്ചില്ല?
ഇപ്പോള്‍, എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി തമ്പുരാന്‍ എനിക്കു തന്നു. ജ്ഞാനത്തിന്റെ പുസ്തകത്തില്‍ പറയുന്നു: ''തിന്മ അവന്റെ വിവേകത്തെ മാറ്റിമറിക്കാതെ, വഞ്ചന മനസിനെ പ്രലോഭിപ്പിക്കാതെ, അവന്‍ സംവഹിക്കപ്പെട്ടു. തിന്മയുടെ വശീകരണ ശക്തിയില്‍ നന്മയ്ക്കു മങ്ങലേല്ക്കുന്നു; ഭ്രമിപ്പിക്കുന്ന മോഹങ്ങള്‍ നിഷ്‌കളങ്ക ഹൃദയത്തെ വഴിതെറ്റിക്കുന്നു'' (ജ്ഞാനം 4:11-12).
അതെ, അവന്‍ കര്‍ത്താവിനു പ്രിയപ്പെട്ടവനാകയാല്‍ തിന്മയുടെ മധ്യത്തില്‍നിന്ന് കര്‍ത്താവ് അവനെ വേഗം രക്ഷിച്ചു.
തന്റെ ഏകജാതന്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് നിശബ്ദം കണ്ണീരൊഴുക്കി നോക്കിനിന്ന പരിശുദ്ധ അമ്മയുടെ സഹനം എന്റെ സഹനത്തെക്കാള്‍ എത്ര വലുതാണെന്ന് ഞാന്‍ അറിയുന്നു. ''പിതാവേ, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ'' എന്നു പറഞ്ഞ് കുരിശുമരണത്തോളം അനുസരണം കാട്ടിയ ഈശോയുടെ സഹനത്തിനു മുന്നില്‍ എന്റെ സഹനം എത്ര ചെറുതാണെന്നും ഞാന്‍ അറിയുന്നു.
ഇനി എനിക്കു പരാതികളില്ല, ചോദ്യങ്ങളും. 'തമ്പുരാനേ, അവിടുത്തെ ഹിതമനുസരിച്ചു ജീവിക്കാനുള്ള കൃപ ഞങ്ങള്‍ക്കു തരേണമേ' എന്നൊരു പ്രാര്‍ത്ഥനമാത്രം.
Read 1717 times
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.