? വാലന്റൈന്‍സ് ഡേ എന്ന പേരില്‍ ഇന്ന് നടക്കുന്ന ആഘോഷങ്ങളെ എങ്ങനെ കാണുന്നു.
ഇന്നത്തെ ആഘോഷങ്ങള്‍ തീര്‍ത്തും തെറ്റാണ്. യുവജനങ്ങള്‍ ഈ ദിനത്തെ ഒരു യൂറോപ്യന്‍ സ്റ്റൈല്‍ ആഘോഷമാക്കിയിരിക്കുന്നു. ധാര്‍മികതയുടെ അതിര്‍വരമ്പുകളാണ് ഇവിടെ ലംഘിക്കപ്പെ ടുന്നത്. വൈവാഹികജീവിതത്തില്‍ മാത്രമുണ്ടാകേണ്ട ലൈംഗികതയും ജീവിതവിശുദ്ധിയും തകര്‍ത്തെറിയാന്‍ ഈ ദിനം ആഹ്വാനം ചെയ്യുന്നു. മതവും വിശ്വാസവും ഒന്നിനും തടസമല്ലെന്നും പ്രണയവും പണവുമാണ് ജീവിതത്തിന്റെ സര്‍വവുമെന്ന് ആധുനിക യുവതയെ ഓര്‍മ്മിപ്പിക്കുകയാണ് ഇത്തരം ചടങ്ങുകളിലൂടെ. പാര്‍ട്ടികളും ആഘോഷങ്ങളും കാര്‍ഡുകളും ഗിഫ്റ്റുകളുമൊക്കെ ഇതിന്റെ പേരില്‍ രൂപപ്പെടുന്നു. വിശ്വാസരാഹിത്യവും സംഭവിക്കുന്നു. 2010 ല്‍ ഒരു ബില്യണ്‍ കാര്‍ഡുകളാണ് ലോകമെങ്ങും അയയ്ക്കപ്പെട്ടത്. മദ്യവും മയക്കുമരുന്ന് പോലുള്ള തിന്മകള്‍ക്ക് കണക്കില്ല. സനാതനമൂല്യങ്ങളെ കാറ്റില്‍ പറത്തുന്ന ഇത്തരം ആഘോഷങ്ങള്‍ ഈ വൈകിയ വേളയിലെങ്കിലും നിരോധിക്കാന്‍ കഴിയേണ്ടിയിരിക്കുന്നു.
? വാലന്റൈന്‍ ദിനം എങ്ങനെയാണ് ആരംഭിച്ചത്
ക്രിസ്തുവിലുള്ള വിശ്വാസം അഭംഗുരം കാത്തുസൂക്ഷിച്ച ഒരു റോമന്‍ വൈദികനാണ് വാലന്റൈന്‍. ഏതാണ്ട് 14 വാലന്റൈന്‍മാരുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് പുരാതന റോമന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സഭയില്‍ ഫെബ്രുവരി 14 നാണ് ഈ തിരുനാള്‍ ആഘോഷിച്ചത്. ക്ലാവുദിയൂസ് രണ്ടാമന്റെ ഭരണകാലത്ത് കൂടുതല്‍ മെച്ചപ്പെട്ട സൈന്യസേവനം ചെറുപ്പക്കാരില്‍ നിന്ന് ലഭിക്കുന്നതിനായി ചക്രവര്‍ത്തി വിവാഹം നിരോധിച്ചു. എന്നാല്‍ വാലന്റൈന്‍ ഈ കല്‍പ്പന ലംഘിക്കുകയും വിവാഹം എന്ന കൂദാശ രഹസ്യമായി പരികര്‍മം ചെയ്യുകയും ചെയ്തു. ഇതിന്റെ ഫലമായി ചക്രവര്‍ത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. അദ്ദേഹത്തെ കല്ലെറിയുകയും ചമ്മട്ടിയടിക്ക് വിധേയനാക്കുകയും ചെയ്തു. തെറ്റ് തിരുത്തുവാന്‍ പല ശിക്ഷണനടപടികള്‍ക്കും അദ്ദേഹത്തെ വിധേയനാക്കി. പക്ഷേ യേശുവിലുള്ള വിശ്വാസത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തില്‍ നിന്നും വ്യതിചലിപ്പിക്കുവാന്‍ ചക്രവര്‍ത്തിയുടെ പീഡനങ്ങള്‍ക്ക് കഴിഞ്ഞില്ല. അവസാനം അദ്ദേഹത്തെ ഫഌമിനിയന്‍ ഗെയ്റ്റിന് പുറത്തുകൊണ്ടുപോയി ശിരഛേദം ചെയ്തു. എഡി 270 ഫെബ്രുവരി 14നായിരുന്നു ഇത് സംഭവിച്ചത്. ജൂലിയസ് ഒന്നാമന്‍ പാപ്പ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ശിരച്ഛേദം ചെയ്ത സ്ഥലത്ത് ഒരു ദേവാലയം സ്ഥാപിക്കുകയും ഇന്ന് അത് പോര്‍ട്ടോഡെല്‍ പോപ്പോളോ എന്ന് അറിയപ്പെടുകയും ചെയ്യുന്നു. തന്റെ ശിരച്ഛേദനത്തിന് മുമ്പ് ജയിലറുടെ അന്ധയും ബധിരയുമായ മകളെ അദ്ദേഹം സുഖപ്പെടുത്തിയിരുന്നു. 20-ാം നൂറ്റാണ്ട് വരെ ഒരു ചരിത്രരേഖയിലും 'വിശുദ്ധ വാലന്റൈന്‍ കമിതാക്കളുടെ മധ്യസ്ഥന്‍' എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓര്‍ക്കണം.
റോമിലുള്ള സാന്തമരിയ ബസിലിക്കയില്‍ റോസാപ്പൂവ് കൊണ്ട് കിരീടം ചാര്‍ത്തി അദ്ദേഹത്തിന്റെ തലയോട് പൂജ്യവണക്കത്തിന് സ്ഥാപിച്ചിട്ടുണ്ട്. 1856 ല്‍ ഗ്രിഗറി 16-ാമന്‍ മാര്‍പാപ്പ വാലന്റൈയിന്റെ ശരീരാവശിഷ്ടങ്ങള്‍ ഒരു പേടകത്തിലാക്കി അയര്‍ലണ്ടിലെ ഡബഌനിലെ കര്‍മലീത്ത ദേവാലയത്തിലേക്ക് കൈമാറി. എല്ലാവര്‍ഷവും ഫെബ്രുവരി 14ന് ആ തിരുശേഷിപ്പ് പ്രധാന അള്‍ത്താരയിലേക്ക് കൊണ്ടുവരികയും വിശ്വാസികളെ പരസ്യവണക്കത്തിന് അനുവദിക്കുകയും ചെയ്യുന്നു. അന്ന് നടക്കുന്ന ആഘോഷപൂര്‍വമായ ദിവ്യബലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുകയും വളരെ പ്രത്യേകമായി പരസ്പരം വിവാഹം കഴിക്കാന്‍ പോകുന്ന യുവതീയുവാക്കളെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ലോകത്തിലെ മറ്റ് പല ദേവാലയങ്ങളിലും വിശുദ്ധന്റെ തിരുശേഷിപ്പ് ഭാഗങ്ങള്‍ ഉള്ളതായി വിശ്വസിക്കുന്നു.
1382ല്‍ ജോഫ്‌റി ചോസര്‍ തന്റെ 'പാര്‍ലമെന്റ് ഓഫ് ഫൗള്‍സ്' എന്ന പുസ്തകത്തില്‍ വിശുദ്ധ വാലന്റൈനിന്റെ തിരുനാളും റൊമാന്റിക് സ്‌നേഹവും തമ്മില്‍ ബന്ധിപ്പിച്ചതായി കാണുന്നു. എ.ഡി 1400 ല്‍ പാരീസില്‍ സ്‌നേഹത്തിന് വേണ്ടി ഒരു കോടതി സ്ഥാപിക്കപ്പെട്ടു. വിവാഹം, വിവാഹമോചനം, വന്ധ്യത, കുടുംബകലഹം തുടങ്ങിയ കേസുകള്‍ ഈ കോടതിയില്‍ തീര്‍പ്പുകല്പിക്കപ്പെടുന്നതായി ചരിത്രരേഖകളില്‍ കാണാം. വാസ്തവത്തില്‍ വിശുദ്ധ വാലന്റൈനിന്റെ രക്തസാക്ഷിത്വം സമൂഹത്തില്‍ ഉയര്‍ന്ന തിന്മക്കെതിരെയായിരുന്നു. ദൈവികനിയമങ്ങളെ, സഭയുടെ വിശ്വാസസംഹിതകളെ, അധികാരികള്‍ തച്ചുടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ പ്രവാചകശബ്ദമായി മാറിയ ആളാണ് വിശുദ്ധ വാലന്റൈന്‍. സ്വന്തം ജീവിതം സംരക്ഷിക്കുന്നതിന് പകരം തിന്മക്കെതിരെ, നീതി നടപ്പാക്കി കിട്ടുവാന്‍, തന്റെ പൗരോഹിത്യജീവിതം മാറ്റിവെച്ചത് വഴി അദ്ദേഹം സഭയുടെ വിശ്വാസസംരക്ഷകനായി മാറി. ഒരു പ്രലോഭനത്തിനും അദ്ദേഹത്തെ കീഴടക്കാനായില്ല.
? ഇത്തരം തെറ്റായ ആഘോഷങ്ങളില്‍ ചെന്ന് പെടാതിരിക്കാന്‍ എന്താണ് മാര്‍ഗനിര്‍ദേശങ്ങള്‍.
നമ്മുടെ യുവജനങ്ങള്‍ വിശുദ്ധ വാലന്റൈന്‍ ആരെന്ന് അറിയണം. അദ്ദേഹം എന്തിനുവേണ്ടിയാണ് രക്തസാക്ഷിയായതെന്നും തിരിച്ചറിയണം. സഭയുടെ രക്തസാക്ഷികള്‍ പകര്‍ന്നുതന്ന ക്രിസ്തുവിലുള്ള വിശാസം, സഭയോടുള്ള സ്‌നേഹം, കൂദാശകളോടുള്ള ഭക്തി എന്നിവ നിത്യജീവിതത്തില്‍ കാത്തുസൂക്ഷിക്കുവാന്‍ കഴിയണം. ഇന്ന് നാം ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ജീവിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം നമ്മുടെ മാതാപിതാക്കന്മാരും പൂര്‍വികരും വിശുദ്ധരും ധീരരക്തസാക്ഷികളും ഒക്കെയാണെന്ന് നാം മനസിലാക്കണം. ആധുനികശൈലികളും രീതികളും ഒക്കെ വിശ്വാസത്തില്‍ നിന്നും സഭാഗാത്രത്തില്‍നിന്നും വേര്‍പെടുത്തുന്നുണ്ടോ എന്ന് നാം പരിശോധിക്കണം. സഭാനിയമങ്ങള്‍ ലംഘിക്കുന്നുണ്ടെങ്കില്‍ അവ തിരുത്തി മാതൃകാപരമായ ജീവിതമായിരിക്കണം അവര്‍ക്ക് മാര്‍ഗനിര്‍ദേശമായി നല്‍കേണ്ടത്. എന്തിനെയും പെരുപ്പിച്ചുകാണിക്കുന്ന മാധ്യമശൃംഖലയ്ക്ക് കടിഞ്ഞാണിടണം. വിശുദ്ധര്‍ നമ്മുടെ മാതൃകയാണ്. അവരെ അനുകരിക്കാന്‍ നാം പഠിപ്പിക്കണം. അവരുടെ വിശ്വാസതീക്ഷ്ണത നാം ആര്‍ജിക്കുകയും യുവജനങ്ങള്‍ക്ക് മാതൃകയാവുകയും വേണം. ഇന്ന് നാം ജീവിക്കുന്ന സാഹചര്യങ്ങളില്‍ ക്രിസ്തുവിന്റെ ധീരരക്തസാക്ഷികളും സഭയുടെ വിശ്വസ്ത സന്താനങ്ങളുമായി നാം മാറണം. അതാണ് ക്രിസ്ത്യാനികളുടെ ജീവിതം. ആയിരിക്കുന്ന സാഹചര്യത്തില്‍ അവന് സാക്ഷികളാവുക. വിശുദ്ധ വാലന്റൈനിന്റെ മാധ്യസ്ഥം നമുക്ക് തേടാം. ഓരോ യുവാവിനെയും യുവതിയെയും ഇന്നത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ച് യേശുവിലേക്ക് കൊണ്ടുവരണമേ എന്ന് പ്രാര്‍ത്ഥിക്കാം.
(ഫാ.ടോം ജി.വടക്കേക്കര: കെസിവൈഎം, ജീസസ് യൂത്ത് എന്നീ സംഘടനകളുടെ പാലക്കാട് രൂപതാ ഡയറക്ടറാണ്. കഞ്ചിക്കോട്, കണ്ണത്ര, തച്ചനടി, ക ല്യാണ്‍ രൂപതയില്‍ ഡോംബിവാലി, ഖോലോളി, പെന്‍ എന്നീ ഇടവകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.)
Friday, 10 February 2012 14:53
വാലന്റൈനും യുവജന ആഘോഷങ്ങളും
Written by ആന്‍സണ്‍ വല്യാറ പാലക്കാട്
Read 794 times
Published in
അഭിമുഖം
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.