കോടതി വ്യവഹാരങ്ങള്‍ നടക്കുമ്പോഴും തോട്ടത്തില്‍ കീടനാശിനി തളിക്കല്‍ തുടര്‍ന്നു. തൊഴിലാളികളില്‍ ഭൂരിഭാഗവും രോഗികളാകുകയായിരുന്നു. രോഗത്തെക്കുറിച്ച് പഠിക്കാന്‍ വന്ന പല ഉദ്യോഗസ്ഥരും രോഗകാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്നാണ് സ്ഥാപിച്ചത്. പക്ഷേ അവര്‍ ആ പ്രദേശത്ത് നിന്ന് വെള്ളം കുടിക്കാന്‍ പോലും തയാറായില്ല.
എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത സംഭവം എന്റെ സഹോദരന്‍ ആര്‍.കെ. പിള്ളയുടെ ദാരുണ മരണമാണ്. എന്‍ഡോസള്‍ഫാന്‍ കലര്‍ന്ന കിണറ്റിലെ വെള്ളം കുടിച്ചതിനെ തുടര്‍ന്നുണ്ടായ അസുഖമായിരുന്നു മരണകാരണം. 1993 ലാണ് സംഭവം. കാസര്‍ കോട് ജില്ലയിലെ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലുങ്കാലിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. എനിക്ക് കൃഷി അസിസ്റ്റന്റായും ഭര്‍ത്താവ് കരുണാകരന് ജില്ലാ കൃഷി ഓഫിസിലുമായിരുന്നു ജോലി. മരണമടഞ്ഞ എന്റെ സഹോദരന്‍ ഗോവ യൂണിവേഴ്‌സിറ്റിയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്റെ വീടിന്റെ നിര്‍മാണത്തിന് സഹായിക്കാനാണ് അദ്ദേഹം വന്നത്.
പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ രണ്ടായിരത്തോളം ഏക്കര്‍ കശുമാവ് കൃഷിയുണ്ട്. വര്‍ഷത്തില്‍ രണ്ടുതവണ ഇവിടെ എന്‍ഡോസള്‍ഫാന്‍ തളിക്കും. എന്റെ വീടും ഈ തോട്ടത്തിന് സമീപമായിരുന്നു. ഹെലികോപ്ടറില്‍ എന്‍ഡോസള്‍ഫാ ന്‍ പൂമഴപോലെ വര്‍ഷിക്കുമ്പോള്‍ സമീപപ്രദേശങ്ങളിലുള്ള കൃഷിയിടങ്ങളിലും കിണറുകളിലും വീടിന്റെ മുകളിലും ഒക്കെ വിഷം വീഴും. തുടക്കത്തില്‍ ആരും ഇതിലൊന്നും വേണ്ട ഗൗരവം എടുത്തില്ലെങ്കിലും പിന്നീട് മിക്ക വീടുകളിലും രോഗികളുടെ എണ്ണം കൂടിക്കൂടി വന്നു.
ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ ധിച്ചിട്ടും എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതമാണ് കാരണമെന്ന് ഡോക്ടര്‍മാരാരും സമ്മതിക്കുന്നുണ്ടായിരുന്നില്ല. അവര്‍ പറഞ്ഞ മരുന്നുകള്‍ സമയാസമയങ്ങളില്‍ കഴിച്ചിട്ടും എന്റെ സഹോദരനെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. തുടക്കത്തില്‍ ശ്വാസംമുട്ടല്‍, കണ്ണിന് കാഴ്ചക്കുറവ്, ശരീരത്തില്‍ നീര്, പനി ഇതൊക്കെയായായിരുന്നു രോഗലക്ഷണം. എന്റെ സഹോദരനും ഇതേ അനുഭവമുണ്ടായി. ഇതിനിടെ ഡിപ്പാര്‍ട്ടുമെന്റില്‍ പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊക്കെ ഞാന്‍ ഇക്കാര്യം കാണിച്ച് പരാതി അയച്ചു. പക്ഷേ, പ്രതികരണമൊന്നും ഉണ്ടായില്ല.
സഹോദരന്റെ മരണത്തെത്തുടര്‍ന്നാണ് എന്‍ഡോസള്‍ഫാനെതിരെയുള്ള പോരാട്ടത്തിന് ഞാന്‍ ശക്തി കൂട്ടിയത്. പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും പരിഹാരം ലഭിക്കാതായപ്പോള്‍ ഞാന്‍ കോടതിയെ സമീപിച്ചു. കേസും പോരാട്ടവുമായി വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടെ എന്നെ സ്ഥലംമാറ്റുന്നതിനും ശ്രമമുണ്ടായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായി നിന്ന് സര്‍ക്കാരിനെതിരെ നിയമയുദ്ധം നടത്തുന്നത് ആര്‍ക്കും അത്ര പിടിച്ചില്ല. ഭീഷണികളും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമവും നടന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള എന്റെ ഹര്‍ജി 2005 ല്‍ കോടതി സ്വീകരിക്കുകയും എന്റെ തീരുമാനത്തിന് അനുകൂലമായ വിധി ഉണ്ടാകുകയും ചെയ്തു.
കോടതി വ്യവഹാരങ്ങള്‍ നടക്കുമ്പോഴും തോട്ടത്തില്‍ കീടനാശിനി തളിക്കല്‍ തുടര്‍ന്നുകൊണ്ടിരുന്നു. തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും രോഗികളാകുകയായിരുന്നു. രോഗത്തെക്കുറിച്ച് പഠിക്കാന്‍ വന്ന പല ഉദ്യോഗസ്ഥരും രോഗകാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്നും മറ്റെന്തെങ്കിലും ആകാമെന്നുമാണ് സ്ഥാപിച്ചത്. പക്ഷേ അവര്‍ ആ പ്രദേശത്ത് നിന്നും വെള്ളം കുടിക്കാന്‍ പോലും തയാറായില്ല. കുഞ്ഞുങ്ങളുടെയും ഗര്‍ഭിണികളുടെയും അവസ്ഥ പരമ ദയനീയമായിരുന്നു. രോഗികളും അംഗവൈകല്യം ബാധിച്ച കുട്ടികളുമായിരുന്നു ഏറെയും.
2005-ല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ട് കോടതിവിധി വന്നതോടെയാണ് സമരത്തിന് വിരാമമായത്. അപ്പോഴേക്കും നൂറുകണക്കിനാളുകള്‍ രോഗികളാകുകയും അനേ കം പേര്‍ മരിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ പഞ്ചായത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ അംഗവൈകല്യം ബാധിച്ച അനേകം കുട്ടികളെ കാ ണാന്‍ സാധിക്കും. കീടനാശിനി തളിക്കല്‍ നിര്‍ത്തിയെങ്കിലും മൂന്ന് ഗോഡൗണുകളില്‍ ടണ്‍ കണക്കിന് കീടനാശിനി ഇപ്പോഴും സ്റ്റോ ക്കുണ്ട്. ഇത് നിര്‍വീര്യമാക്കിയിട്ടില്ല.
എന്‍ഡോസള്‍ഫാനെതിരെയുള്ള പോരാട്ടത്തില്‍ ഒട്ടേറെ ത്യാഗം സഹിക്കേണ്ടി വന്നു. എന്റെ ഒരു കാല്‍ അപകടത്തില്‍ പൂര്‍ണമാ യും തകര്‍ന്നു.
നിങ്ങളെപ്പോലെ ഞാനും ഒരു സാധാരണ സ്ത്രീയാണ്. സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹമാണ് ഈ പോരാട്ടത്തിനുള്ള എന്റെ ശക്തിസ്രോതസ്. സഹോദരന്‍ മരണമടഞ്ഞതിലും എനിക്ക് അപകടത്തില്‍ പരിക്കേറ്റതിലും എനിക്ക് ആശങ്കയോ ദുഃഖമോ ഇല്ല. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിലൂടെ ആയിരങ്ങള്‍ക്ക് ആശ്വാസമായല്ലോ. അതാണ് എന്നെ സന്തോഷിപ്പിക്കുന്നത്.
(എന്‍ഡോസള്‍ഫാനെതിരെ പോരാട്ടം നടത്തിയവരില്‍ മുന്‍നിര പോരാളിയാണ് ലീ ലാകുമാരിയമ്മ. എന്‍ഡോസള്‍ഫാനെതിരെ വിധിയും സമ്പാദിച്ചു. ഇന്ത്യാ വിഷന്‍ നല്‍ കിയ ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് കൂടാ തെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.)
Friday, 10 February 2012 11:34
ആ ഓര്‍മകളാണ് എന്നെ നയിക്കുന്നത് Featured
Written by ലീലാകുമാരിയമ്മ
Read 832 times
Published in
അനുഭവം
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.