എകെസിസി വനിതാവേദി പാലാ രൂപത ചെയര്‍പേഴ്‌സണ്‍ മാഗി ജോസ് മേനാംപറമ്പില്‍ സംസാരിക്കുന്നു
? ചെറിയ പെണ്‍കുട്ടികള്‍ക്കുപോലും സുരക്ഷിതത്വം നഷ്ടപ്പെടുന്ന അവസ്ഥയാണല്ലോ ഇന്നുള്ളത്? എന്താണിതിന് പരിഹാരം
= ചെറിയ പെണ്‍കുട്ടികള്‍ക്കുപോലും യാതൊരു സുരക്ഷിതത്വവും ഇല്ല എന്നത് ഇന്ന് യാഥാര്‍ഥ്യമാണ്. നമ്മുടെ പൂര്‍വികര്‍ പകര്‍ന്നുതന്ന മൂല്യങ്ങളുടെ അമൂല്യശേഖരം വിദേശസംസ്‌കാരമാകുന്ന മുക്കുപണ്ടങ്ങളുമായി നാം വെച്ചുമാറി. മാധ്യമങ്ങളുടെ അമിതസ്വാധീനം സമൂഹത്തിന്റെ ചിന്താഗതിയില്‍ കാതലായ മാറ്റവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സാഹചര്യങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷി ബുദ്ധിപൂര്‍വം, യുക്തിസഹജമായ രീതിയില്‍ പ്രവര്‍ത്തനനിരതരാക്കുവാന്‍ വേണ്ട കാര്യശേഷി മാതാപിതാക്കന്മാര്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടിയിരിക്കുന്നു. സ്ത്രീത്വത്തെ മാന്യതയോടുകൂടി കാണുന്നതിനുള്ള പരിശീലനം സമൂഹത്തിലെ എല്ലാ വിഭാഗത്തിനും നല്‍കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം അരക്ഷിതാവസ്ഥയായിരിക്കും സ്ത്രീകള്‍ക്കുണ്ടാ
വുക.
? അഭയം നല്‍കേണ്ടവര്‍ പോലും അതുമറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യമാണല്ലോ ഇന്നത്തേ ത്. അധ്യാപകനും സ്‌നേഹം ഭാവിക്കുന്ന അയല്‍ക്കാരനും എല്ലാം കുട്ടികളെ ദുരുപയോഗിക്കുന്ന വാര്‍ത്തകള്‍ വ്യാപകമാകുന്നു.
= ശരിയാണ്. കുട്ടികളെ ദുരുപയോഗിക്കുന്നത് ഇന്ന് ലോകത്തില്‍ വളരെയേറെ വര്‍ധിച്ചുവരുന്നു. സ്വന്തം പിതാവുമുതല്‍ ബന്ധുക്കളും അയല്‍വാസികളും അപരിചിതരും വരെ ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഇളംപ്രായത്തിലുള്ള കുഞ്ഞിനെപ്പോലും കാമത്തോടെ കാണുന്ന വാസന മൃഗീയമാണെന്ന് പോലും പറയാനാവില്ല. കാരണം മൃഗങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യാറില്ല. സുരക്ഷ ഉറപ്പാക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് പറ്റുന്ന പാളിച്ച നിഷേധിക്കാനാവില്ല. അന്യനായ വ്യക്തിയെ അമിതമായി വിശ്വസിച്ച് കുട്ടികളെ ഏല്പിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. പലപ്പോഴും മാതാപിതാക്കന്മാരുടെ കണ്ണെത്തുന്ന സാഹചര്യങ്ങളില്‍ തന്നെയാണ് കുട്ടികള്‍ പീഡനത്തിനിരയാകുന്നത്.
? ഇത്തരത്തിലുള്ള അപകടത്തില്‍നിന്ന് രക്ഷ നേടുന്നതിനുള്ള നിര്‍ദേശങ്ങള്‍.
= തെറ്റായതും മോശപ്പെട്ടതുമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ മാതാപിതാക്കള്‍ തന്നെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. അവരെ പ്രാര്‍ത്ഥനാമനോഭാവമുളളവരും സല്‍സ്വഭാവികളുമായി വളര്‍ത്തണം. പലപ്പോഴും മാതാപിതാക്കളും അധ്യാപകരും ഒരു പരിധിവരെ ഇക്കാര്യത്തില്‍ പരാജയപ്പെടുന്നതായി കാണാം. അതുകൊണ്ടൊക്കെയാകണം മാതാപിതാക്കളോടുള്ള വിശ്വാസ്യത കുട്ടികളിലും നഷ്ടപ്പെടുന്നതായി കണ്ടിട്ടുണ്ട്. മുതിര്‍ന്നവര്‍ പറയുന്നത് സ്വീകരിക്കാനുള്ള മനോഭാവം കുട്ടികള്‍ക്ക് ഉണ്ടാകണം. പ്രായത്തില്‍ മുതിര്‍ന്നവരുടെ നല്ല ഉപദേശങ്ങളെ നല്ല മനോഭാവത്തോടെ തന്നെ സ്വീകരിക്കാന്‍ കുട്ടികളോട് പറയണം. ഇന്ന് പലപ്പോഴും അറിവില്‍ ബഹുദൂരം മുന്നിലുള്ള കുട്ടികള്‍ മുതിര്‍ന്നവരുടെ അറിവില്ലായ്മയെ പഴിക്കുന്നതായി കാണാം. എന്നാല്‍ മുതിര്‍ന്ന തലമുറയ്ക്ക് പുത്തന്‍ ടെക്‌നോളജിയെക്കുറിച്ചും മറ്റും അറിവ് കുറവാണെങ്കിലും അവര്‍ക്ക് അനുഭവജ്ഞാനം ഉണ്ടാകും. ഇത് അപകടങ്ങളില്‍ വീഴാതിരിക്കുന്നതിന് നമ്മെ സഹായിക്കും. കുട്ടികള്‍ പരിചയപ്പെടുന്നതും കണ്ടുമുട്ടുന്നതുമായ വ്യക്തികളെയും സാഹചര്യങ്ങളെയും കൂടുതല്‍ പഠിക്കാനും മനസിലാക്കാനും വിവേകത്തോടെ ഇടപെടുന്നതിനും സ്വയം സജ്ജരാക്കണം.
'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന പഴഞ്ചൊല്ല് നമ്മുടെ കുഞ്ഞുങ്ങള്‍ എന്നും ഓര്‍ത്തിരിക്കണം. ഇന്ന് ടി.വി, ഇന്റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ കാണുന്നതെല്ലാം യാഥാര്‍ത്ഥ്യമാണ് എന്ന് ചിന്തിക്കരുത്. ചിലതെങ്കിലും അതിഭാവുകത്വത്തോടെ ആകാം ക്ഷാഭരിതമായ ഇളം മനസുകളെ ചൂഷണം ചെയ്യുന്നതിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടതാകാം. അതുകൊണ്ട് ഇത്തരം മാധ്യമങ്ങള്‍ വിവേകത്തോടുകൂടി ഉപയോഗിക്കുന്നതിന് കുട്ടികള്‍ ശ്രദ്ധിക്കണം. ഇന്റര്‍നെറ്റ് ചാറ്റിങ്ങ് വഴി ജീവിതം കൈവിട്ടുപോയ ധാരാളം പേരുടെ അനുഭവകഥകള്‍ നാം കേള്‍ക്കാറുണ്ട്. എല്ലാറ്റിനും ഒരു നിയന്ത്രണരേഖ കുട്ടികള്‍തന്നെ സൃഷ്ടിക്കുക എന്നുള്ളതാണ് കരണീയമായ കാര്യം. നന്മയും തിന്മയും വേര്‍തിരിച്ചറിയുക. തിന്മയില്‍ നിന്നും കരകയറാനും നന്മയെ സ്വീകരിക്കാനും ആത്മാര്‍ത്ഥമായി ശ്രമിക്കുക. 'അലസന്റെ മനസ് പിശാചിന്റെ പണിപ്പുരയാണെന്ന്' സുഭാഷിതങ്ങളില്‍ നാം വായിക്കുന്നു.
? ഇത്തരത്തിലുളള തെറ്റായ പ്രവര്‍ത്തനങ്ങളില്‍ നിന്നും സമൂഹത്തെ എങ്ങനെ ബോധവല്‍ക്കരിക്കാന്‍ കഴിയും.
= നല്ല ചിന്തകളും സുഹൃദ്ബന്ധങ്ങളും മികച്ച കുടുംബാന്തരീക്ഷവുമാണ് ഓരോ കുട്ടിയുടെയും മനോഭാവങ്ങളെയും ആശയങ്ങളെയും രൂപപ്പെടുത്തുന്നതെന്ന് നമ്മുക്ക് അറിയാം. അവിടെ കളങ്കം വീണാല്‍ അത് പല തരത്തിലുള്ള മാറ്റങ്ങള്‍ ആ വ്യക്തിയില്‍ വരുത്തുന്നതിന് ഇടയാക്കും. മറ്റുള്ളവരോടുള്ള വെറുപ്പ്, വിശ്വാസമില്ലായ്മ, എല്ലാവരും ശത്രുക്കളാണെന്ന തോന്നല്‍, വൈകൃത ലൈംഗികഭാവനകള്‍, നശീകരണവാസന തുടങ്ങിയവയെല്ലാം ഇതിന്റെ പരിണതഫലമായി രൂപപ്പെടുന്നതാണ്. മികച്ച പുസ്തകങ്ങളും, സാരോപദേശം നല്‍ കുന്ന ടിവി ഫിലിമുകളും ആത്മീയോപദേശം നല്‍ കാന്‍ കഴിയുന്ന സൗഹൃദങ്ങളുമെല്ലാം നമ്മുടെ മനസിനെ നന്മയിലേക്ക് നയിക്കും. ഇത് നല്ല കുടുംബാന്തരീക്ഷവും പോസിറ്റീവ് എനര്‍ജി വളര്‍ത്തുന്നതിനും സഹായകരമാകും.
മാതാപിതാക്കളുടെ ഐക്യം മക്കളുടെ മനസ്സില്‍ കൂടുതല്‍ സന്തോഷവും ജീവിതത്തോട് പ്രതീക്ഷാനിര്‍ഭരമായ മനോഭാവവും നിറയ്ക്കുന്നതിന് വഴിയൊരുക്കും. ടിവിയും ഇന്റര്‍നെറ്റും വീട്ടില്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ വയ്ക്കുന്നതിന് ശ്രദ്ധിക്കണം. മക്കള്‍ ഏതൊക്കെ സൈറ്റുകളും ചാനലുകളുമാണ് കാണുന്നതെന്ന് ശ്രദ്ധിക്കാന്‍ ഇത് സഹായിക്കും. മാധ്യമങ്ങളുടെ സ്വാധീനവലയത്തിന്‍കീഴില്‍ കുട്ടികളെ ഇരുത്തി സ്വന്തം ജോലിയും ഇതരകാര്യങ്ങളും സ്വസ്ഥമായി നിര്‍വഹിക്കുന്ന അമ്മമാര്‍ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ കൈയില്‍ അവരുടെ ജീവിതത്തെ നശിപ്പിക്കുന്ന റിമോട്ട് കണ്‍ട്രോളാണ് ഏല്പിച്ചുകൊടുക്കുന്നത്. ജോലിത്തിരക്കുകള്‍ക്കിടയിലും അല്പസമയം മക്കള്‍ക്കായി മാറ്റിവയ്ക്കുന്നതിന് മാതാപിതാക്കള്‍ സമയം കണ്ടെത്തണം.
അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. നെല്ലും പതി രും തിരിച്ചറിഞ്ഞ് സ്വന്തം ജീവിതത്തെ ക്രമീകരിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് മാതാപിതാക്കളുടെ ഉത്തരവാദിത്വം വലുതാണ്. ആത്മീയാ ന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ നാളെ മാതാപിതാക്കളുടെ പ്രതീക്ഷകളെ പൂവണിയിക്കുമെന്നത് തീര്‍ച്ചയാണ്.
(മാഗി ജോസ് മേനാംപറമ്പില്‍: എകെസിസി വനിതാവേദി പാലാ രൂപതാ ചെയര്‍പേഴ്‌സണ്‍, കേരള കാത്തലിക് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഒന്‍പത് വര്‍ഷത്തോളം പാലാ രൂപതാ മാതൃജ്യോതി പ്രസിഡന്റായിരുന്നു. 23 വര്‍ഷമായി പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാഗീസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രിന്‍സിപ്പലാണ്. സാമൂഹ്യ, സാംസ്‌കാരിക സംഘടനകളിലെ സജീവസാന്നിധ്യമാണ്. പാലാ രൂപതയിലെ സിയോണ്‍ അല്മായപഠന കേന്ദ്രത്തില്‍ നിന്നും തിയോളജിയില്‍ എംഎ കരസ്ഥമാക്കി. ഭര്‍ത്താവ്: ജോയിച്ചന്‍ മേനാംപറമ്പില്‍. മക്കള്‍: ഡോ.ജെമി ജോസ്, സ്മിത ജോസ്. ഗുവാഹട്ടി ആര്‍ച്ച് ബിഷപ് തോമസ് മേനാംപറമ്പില്‍ ഭര്‍തൃസഹോദരനാണ്.)
Friday, 20 January 2012 14:22
സ്ത്രീത്വത്തെ മാന്യതയോടെ കാണണം
Written by ജോബി തെക്കേതില്‍ പാലാ
Read 761 times
Published in
അഭിമുഖം
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.