വിശുദ്ധ മത്തായിയുടെ സുവിശേഷം എട്ടാം അധ്യായം 18 മുതല്‍ 22 വരെയുള്ള വാക്യങ്ങളില്‍ ഒരു നിയമജ്ഞനും മറ്റൊരുവനും ശിഷ്യത്വം ആഗ്രഹിച്ചു കര്‍ത്താവിനെ സമീപിക്കുന്നതായി കാണുന്നുണ്ട്. നിയമജ്ഞനെ നിരുത്സാഹപ്പെടുത്തി തിരിച്ചയയ്‌ക്കുന്ന യേശു അപരനെ തന്റെ ശിഷ്യത്വത്തിലേക്കു ക്ഷണിക്കുന്നു. പിതാവിന്റെ ശവസംസ്‌കാര കര്‍മം നടത്തിയശേഷം യേശുവിനെ അനുഗമിക്കാനായി വന്നുകൊള്ളാമെന്ന മറുപടിക്ക്, മരിച്ചവര്‍ മരിച്ചവരെ അടക്കട്ടെയെന്നായിരുന്നു യേശുവിന്റെ പ്രതികരണം. യേശുവിന്റെ പിന്നാലെ പോയ വലിയ ജനക്കൂട്ടത്തിന്റെ നായകനാകാമെന്ന ആഗ്രഹമായിരിക്കാം നിയമജ്ഞനെ യേശുവിന്റെ അടുക്കലേക്കാനയിച്ചത്. തനിക്കുള്ള കടമകള്‍ വിശ്വസ്‌തതയോടെ നിര്‍വഹിക്കണമെന്ന് അപരന്‍ ആഗ്രഹിച്ചു. മാതാപിതാക്കളോടുള്ള അടിസ്ഥാന കടമകളെക്കുറിച്ച് അവന് അവബോധമുണ്ടായിരുന്നു. സ്വന്തം കര്‍മമണ്‌ഡലത്തില്‍ ഉറച്ചുനിന്ന് കടപ്പാടുകള്‍ നിര്‍വഹിച്ച അവനെ കര്‍ത്താവിന് ആവശ്യമുണ്ടായിരുന്നു. എല്ലാ രംഗങ്ങളിലും ഈ രണ്ടുവിധത്തിലുള്ള മനോഭാവക്കാരെ കാണാം. സ്ഥാനമാനങ്ങളും പദവിയും അംഗീകാരവും തേടി ചിലര്‍ വരുന്നു. മറ്റുള്ളവരെ താഴ്‌ത്തിക്കെട്ടുകയും കുതികാല്‍ വെട്ടിയും അവര്‍ നേതൃത്വത്തിലേക്ക് ഉയരുന്നു. മറ്റുചിലര്‍ സ്ഥാനമാനങ്ങളാഗ്രഹിക്കാതെ സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി ജീവിക്കുന്നു. അങ്ങനെയുള്ളവരെ ഉയര്‍ന്ന ചുമതലകള്‍ക്കായി കര്‍ത്താവ് തെരഞ്ഞെടുക്കുന്നു. ``തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും. തന്നെത്തന്നെ താഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും'' (ലൂക്കാ 18:14). ചെറിയ കാര്യങ്ങളില്‍ വിശ്വസ്‌തരായവരെ വലിയ കാര്യങ്ങള്‍ ഏല്‌പിക്കുന്ന ചരിത്രമാണ് ബൈബിളില്‍ കാണുന്നത്. പിതാവിന്റെ ആടുകളെ വിശ്വസ്‌തതയോടെ മേയിച്ച ദാവീദിനെ സാമ്രാജ്യത്തിന്റെ ചെങ്കോല്‍ നല്‍കി ദൈവം ഉയര്‍ത്തി. ആട്ടിന്‍കൂട്ടത്തെ ഉത്തരവാദിത്വത്തോടെ മേയിക്കുന്നവന് ഒരു ജനതയെയും നയിക്കുവാന്‍ കഴിയുമെന്ന് കര്‍ത്താവ് പഠിപ്പിക്കുന്നു. ആദ്യചുവട് വിശ്വസ്‌തതയോടെ വയ്‌ക്കുന്നവനെ അടുത്ത ചുവടും കര്‍ത്താവ് വയ്‌പ്പിക്കും. ശ്രദ്ധാപൂര്‍വം മീന്‍ പിടിച്ചവരെയാണ് മനുഷ്യരെ പിടിക്കുവാനായി കര്‍ത്താവ് തെരഞ്ഞെടുത്തത്. സ്വന്തം നിഴലുപോലും വെള്ളത്തില്‍ പതിപ്പിക്കാതെ മത്സ്യബന്ധനം നടത്തിയവരെ വലിയ ദൗത്യങ്ങളേല്‍പ്പിക്കുന്നതില്‍ കര്‍ത്താവ് താല്‍പര്യം കാണിച്ചു. ദേവാലയ ശുശ്രൂഷയില്‍ ശ്രദ്ധ ചെലുത്തി സത്യസന്ധനായി ജീവിച്ച സാമുവേലിനെ പുരോഹിതനാക്കി യഹോവാ ഉയര്‍ത്തി. കന്യാത്വത്തോട് വിശ്വസ്‌തത പുലര്‍ത്തി, ദൈവപ്രമാണങ്ങള്‍ പാലിച്ച മറിയത്തെ രക്ഷകന്റെ മാതാവാക്കി.
വലിയ കാര്യങ്ങള്‍ ഒരു വ്യക്തിയെയോ ജനതയെയോ ഏല്‍പിക്കുമ്പോള്‍ കാത്തിരിപ്പും കാലതാമസവും വരുന്നതായും നാം കാണുന്നു. ഒരു നിമിഷംകൊണ്ട് ഒരു വ്യക്തിയെ ഉന്നതസ്ഥാനത്ത് ദൈവം എത്തിക്കാറില്ല. സത്യസന്ധവും അര്‍പ്പണബോധവും ഉള്ളതായ പ്രവര്‍ത്തനശൈലി കാഴ്‌ചവയ്‌ക്കുന്നവരെയാണ് ദൈവം മഹത്‌കാര്യങ്ങള്‍ ഏല്‍പിക്കുന്നത്. 20 വയസുള്ള തീക്ഷ്‌ണമതിയും തീവ്രവാദിയുമായ മോശയെയല്ല, വാര്‍ധക്യത്തിന്റെ പക്വതയുള്ള പടവുകള്‍ കയറിത്തുടങ്ങിയ മോശയെയാണ് ഇസ്രായേല്‍ ജനതയുടെ നേതാവായി ദൈവം തെരഞ്ഞെടുത്തത്. കാലതാമസം കാലക്കേടല്ല, പിന്നെയോ കര്‍ത്താവിന്റെ മഹത്‌കാര്യങ്ങള്‍ ചെയ്യുവാനുള്ള കാത്തിരിപ്പാണ്. നമ്മുടെ അനുദിന ജീവിതത്തില്‍ കര്‍ത്താവിന്റെ സന്നിധിയിലേക്ക് വരുവാനും അവനോടു ചേര്‍ന്നു നില്‍ക്കാനും നമുക്കു ശ്രമിക്കാം.
Friday, 25 November 2011 11:33
വിശ്വസ്‌തതയുടെ ചുവടുകള്‍
Written by ഫാ. ജോസഫ് പുത്തന്‍പുരയ്‌ക്കല്‍ OFM.Cap.
Read 263 times
Published in
വചന വഴികളിലൂടെ
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.