``ആ നിമിഷത്തില്‍ ഞാന്‍ ആദ്യമായി ക്രിസ്‌തുവിനെ കണ്ടുമുട്ടുകയായിരുന്നു. ക്രിസ്‌തുവിന്റെ ക്രൂശുമരണം എന്റെ പാപങ്ങള്‍ക്കുള്ള പരിഹാരമായിരുന്നുവെന്ന് ഞാനറിഞ്ഞു. ഞാനെന്റെ പാപങ്ങള്‍ക്ക് വേണ്ടി ക്രിസ്‌തുവിനോട് പൊറുതി അപേക്ഷിച്ചു. പ്രതികാരദാഹിയായ ഒരു പൈലറ്റില്‍ നിന്ന് നല്ലൊരു ക്രിസ്‌ത്യാനിയിലേക്ക് എന്നെ മാറ്റിയെടുക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു...''
ലോകം നല്‍കുന്ന വിജയങ്ങള്‍ക്ക് ഒരുവനെ എത്രകാലം തൃപ്‌തിപ്പെടുത്താനാവും? രക്തച്ചൊരിച്ചിലിലൂടെയും വിലാപങ്ങളിലൂടെയും നേടിയെടുത്ത വിജയമാകുമ്പോള്‍ പ്രത്യേകിച്ചും? ഹ്രസ്വമാണ് അവയുടെ ആയുസ്. അത്തരം എല്ലാ വിജയങ്ങള്‍ക്കും പ്രശസ്‌തി ക്കും അപ്പുറം അവന്റെ മനസ്സ് അസ്വസ്ഥമാവുകയും അതിനെ തണുപ്പിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന നിമിഷങ്ങളും ആ ജീവിതത്തിലുണ്ടാകാം. ഈ അന്വേഷണങ്ങള്‍ ചിലപ്പോള്‍ ലഹരിയുടെ കയങ്ങളിലേക്ക് അവനെ കൊണ്ടുപോകാം. മറ്റു ചിലപ്പോഴാവട്ടെ ദൈവമെന്ന ലഹരിയിലേക്കും. ഇതില്‍ രണ്ടാമത്തെ ലഹരിയിലേക്ക് ജീവിതത്തെ വഴിതിരിച്ചുവിട്ട ഐതിഹാസികമായ മനപ്പരിവര്‍ത്തനത്തിന്റെ കഥയാണ് രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാനിലെ യുദ്ധവീരനായ മിറ്റ്‌സു ഫൂച്ചിഡായുടേത്.രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയെ നേരിട്ട് യുദ്ധത്തില്‍ പങ്കാളിയാകാന്‍ പ്രേരിപ്പിച്ച സംഭവമാണ് ചരിത്രത്തില്‍ ഹവായ് ഓപ്പറേഷന്‍ എന്ന് അറിയപ്പെടുന്ന പേള്‍ ഹാര്‍ബര്‍ ദുരന്തം. അമേരിക്ക തങ്ങളുടെ ശത്രുപക്ഷത്ത് ചേരുമോ എന്ന ആശങ്കയാണ് ജപ്പാനെ പേള്‍ഹാര്‍ബര്‍ സംഭവത്തിന് പ്രേരിപ്പിച്ചതെന്ന് അനുമാനിക്കുന്നു. തന്മൂലം 353 ജപ്പാന്‍ പട്ടാളക്കാരും ബോംബേഴ്‌സും ആറ് വിമാനങ്ങളിലായി അമേരിക്കന്‍ തുറമുഖം ആക്രമിച്ചു. ഈ ആക്രമണത്തിന് നേതൃത്വം കൊടുത്തത് സീനിയര്‍ കമ്മാന്‍ഡറായിരുന്ന മിറ്റ്‌സു ഫൂച്ചിഡായായിരുന്നു. മാത്രവുമല്ല ആദ്യ ആക്രമണം നടത്തിയതും അദ്ദേഹമായിരുന്നു. 1941 ഡിസംബര്‍ ഏഴിനായിരുന്നു ആ ദുരന്തം. അമേരിക്കന്‍ സേനയ്‌ക്ക് ഇത് ഭീമമായ നാശനഷ്‌ടങ്ങള്‍ വരുത്തിയെങ്കിലും ജപ്പാന്‍ സേ നയ്‌ക്ക് താരതമ്യേന നഷ്‌ടം കുറവായിരുന്നു. ജപ്പാന്റെ ആശങ്ക യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഡിസംബര്‍ എട്ടിന് തന്നെ അമേരിക്ക നേരിട്ട് യു ദ്ധത്തില്‍ ഇടപെട്ടു. ഹിരോഷിമയില്‍ അമേരിക്ക അണുബോംബിട്ടത് ഇതെത്തുടര്‍ന്നായിരുന്നു.
1902 ഡിസംബര്‍ മൂന്നിന് ജപ്പാനിലായിരുന്നു മിറ്റ്‌സു ഫൂച്ചിഡായുടെ ജനനം. പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു പിതാവ്. പൂര്‍വ്വികപിതാവാകട്ടെ ചക്രവര്‍ത്തി മെയ്‌ജിക്കെതിരെ സമരം നടത്തിയതിന്റെ പേരില്‍ ജയിലില്‍ അടയ്‌ക്കപ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ വീരസാഹസികകഥകള്‍ തന്നില്‍ ചെലുത്തിയ സ്വാധീനമാണ് ഒരു മിലിട്ടറി കരിയര്‍ തിരഞ്ഞെടുക്കാന്‍ പ്രേരണയായതെന്ന് പില്‌ക്കാലത്ത് ഫൂച്ചിഡാ രേഖപ്പെടുത്തിയിട്ടുണ്ട്. തന്മൂലം 1921ല്‍ പതിനെട്ടാമത്തെ വയസില്‍ ഫൂച്ചിഡാ നേവല്‍ അക്കാദമിയില്‍ ചേര്‍ന്നു. മൂന്നുവര്‍ഷത്തെ കോഴ്‌സിന് ശേഷം ഫൂച്ചിഡാ ജാപ്പനീസ് നേവല്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. പതിനഞ്ചുവര്‍ഷം കൊണ്ട് പതിനായിരം മണിക്കൂര്‍ വിമാനം പറത്തി എയര്‍ക്രാഫ്‌റ്റ് കരിയര്‍ പൈലറ്റായി അദ്ദേഹം ശ്രദ്ധ നേടി. ഈ പ്രാവീണ്യം കണക്കിലെടുത്താണ് പേള്‍ഹാര്‍ബര്‍ ആക്രമണത്തിന് അധികാരികള്‍ അദ്ദേഹത്തെ നിയോഗിച്ചത്.
1941 ഡിസംബര്‍ ഏഴിലെ ആ പ്രഭാതത്തെക്കുറിച്ച് മിറ്റ്‌സു ഫൂച്ചിഡാ പിന്നീട് രേഖപ്പെടുത്തിയത് ഇങ്ങനെയാണ് ``.. ആ ദിവസം ഞാന്‍ വളരെ ഉത്സാഹവാനായിരുന്നു... വെളുപ്പിന് മൂന്ന് മണിക്ക് ഞാന്‍ ഉറക്കമുണര്‍ന്നു. നാലു ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ മുപ്പത്തിയൊമ്പതാം ജന്മദിനമായിരുന്നു..... ഞങ്ങളുടെ ആറ് എയര്‍ക്രാഫ്‌റ്റ് കാരിയേഴ്‌സ്, ഓഹൂ ഐലന്റിന് 230 മൈല്‍ മാറി സ്ഥാനം ഉറപ്പിച്ചിട്ടുണ്ടായിരുന്നു. സേനാവ്യൂഹത്തിന്റെ കമാന്‍ഡര്‍ എന്ന നിലയില്‍ അവസാനമണിക്കൂറില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഒരിക്കല്‍ക്കൂടി പരിശോധിച്ചു. ത്രീ സീറ്റര്‍ 97 ടൈപ്പ് സിംഗിള്‍ എഞ്ചിന്‍ പ്ലെയിനായിരുന്നു ഇതിന് വേണ്ടി തിരഞ്ഞെടുത്തിരുന്നത്... മികച്ച ഒരു പട്ടാളവിജയം മാത്രമായിരുന്നു എന്റെ മനസ്സില്‍.. ഞാന്‍ പുഞ്ചിരിയോ ടെ മൈക്കിന് മുമ്പിലെത്തി നശീകരണത്തിന് ആജ്ഞമുഴക്കി.. ടോറാ.. ടോറാ.. ടോറാ... സമയം രാവിലെ 7.49 ആയിരുന്നു അപ്പോള്‍...''
`ടോറാ ടോറാ ടോറാ' എന്നത് ഒരു രഹസ്യകോഡായിരുന്നു. ടൈഗര്‍ എന്നാണ് ഈ ജാപ്പനീസ് വാക്കിന്റെ അര്‍ത്ഥം. ദേശീയ നായകന്റെ വീരപരിവേഷമായിരുന്നു പേള്‍ഹാര്‍ബറിന് ശേഷം ഫുച്ചീഡായ്‌ക്കുണ്ടായിരുന്നത്. പേള്‍ ഹാര്‍ബറിന്റെ വിജയത്തിന് ശേഷം നിരവധിമിലിട്ടറി ആക്രമണങ്ങള്‍ ബ്രീട്ടിഷ് സേനയ്‌ക്കെതിരെ ഫൂച്ചിഡാ നടത്തുകയുണ്ടായി. പേള്‍ ഹാര്‍ബറിന് ആറുമാസം ശേഷം നടന്ന ബാ റ്റില്‍ ഓഫ് മിഡ് വേയില്‍ (രണ്ടാം ലോകമഹായുദ്ധകാലത്ത് പസഫിക് കടലില്‍ നടന്ന ഏറ്റവും മുഖ്യമെന്ന് വിലയിരുത്തപ്പെടുന്ന യുദ്ധം) അപ്പന്റിസൈറ്റീസ് രോഗം മൂലം അദ്ദേഹത്തിന് പിന്മാറേണ്ടിവന്നു. പേള്‍ഹാര്‍ബറിനെക്കാളും മികച്ച വിജയം പ്രതീക്ഷിച്ച അദ്ദേഹത്തെ അത് നിരാശനാക്കി. രോഗക്കിടക്കയില്‍ കിടക്കവേ ചുറ്റും ഉയരുന്ന വെടിയൊച്ചകള്‍ തന്നെ പരിഹസിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടതെന്ന് പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എങ്കിലും യുദ്ധം തീരുന്നതുവരെ ഇംപീരിയല്‍ നേവിയുടെ എയര്‍ ഓപ്പറേഷന്റെ ഓഫീസറായും സ്റ്റാഫ് ഓഫീസറായും ഫൂച്ചീ ഡാ സേവനം അനുഷ്‌ഠിച്ചു.
ജാപ്പനീസ് ഹിറ്റ്‌ലര്‍ എന്ന അപരനാമത്തിലാണ് ഫൂച്ചിഡാ അറിയപ്പെട്ടിരുന്നത്. ഹിറ്റ്‌ലറുടെ ആരാധകനായിരുന്ന അദ്ദേഹം ഹിറ്റ്‌ലറെ അനുകരിച്ച് അതേപോലെയുള്ള മീശയാണ് വച്ചിരുന്നത്.
മരണത്തില്‍ നിന്ന് നിരവധി തവണ രക്ഷപ്പെട്ട അനുഭവം ഫൂച്ചീദായ്‌ക്കുണ്ട്. എഴുപത് ഓഫീസര്‍മാര്‍ പങ്കെടുത്ത പേള്‍ ഹാര്‍ബറില്‍ നിന്ന് ജീവനോടെ മടങ്ങിയെത്തിയത് ഫുച്ചീ ഡാ മാത്രമായിരുന്നു. അതുപോലെ ഹിരോഷിമാ ദുരന്തം സംഭവിച്ചതിന്റെ ഒരാഴ്‌ച മുമ്പ് വരെ അദ്ദേഹം മിലിട്ടറി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനായി അവിടെയുണ്ടായിരുന്നു. ഭാഗ്യവശാല്‍ നേവി ആസ്ഥാനത്തുനിന്ന് വിളിവരുകയും അദ്ദേഹം ടോക്കിയോയിലേക്ക് മടങ്ങിപ്പോവുകയും ചെയ്‌തു. ഇപ്രകാരം പലതവണ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ദൈവം തന്നെ പ്രത്യേകമായി എന്തിനോവേണ്ടി മാറ്റിനിര്‍ത്തിയിരിക്കുന്നതിന്റെ ഭാഗമായിരുന്നുവെന്ന് ക്രിസ്‌തീയതയിലേക്ക് തിരിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായിരിക്കണം.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ ഫൂച്ചീഡായുടെ മിലിട്ടറി കരിയറും അവസാനിച്ചു. രാഷ്‌ട്രീയ സംഭവഗതികള്‍ തലകീഴായ് മറിഞ്ഞു. ജപ്പാന്റെ സൈന്യം നിരോധനം നേരിട്ടു. സൈനികകോടതികള്‍ രൂപീകരിച്ച് വിസ്‌താരവും വിധിതീര്‍പ്പുകളും ആരംഭിച്ചു. ഫുച്ചീഡാ ജന്മദേശമായ ഒസാക്കയിലേക്ക് മടങ്ങി. കൃഷികാര്യങ്ങളില്‍ അദ്ദേഹം വ്യാപൃതനായി. പക്ഷേ ഉള്ളില്‍ അശാന്തിയും അസന്തുഷ്‌ടിയും നിഴല്‍ വിരിക്കുന്നത് ഫുച്ചീഡാ അറിയുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കവെയാണ് ടോക്കിയോയിലെ ഷിബുയാ റെയില്‍ വേ സ്‌റ്റേഷനില്‍ ഒരു യാത്രയ്‌ക്കായി അദ്ദേഹം എത്തുന്നത്. ആ യാത്രയ്‌ക്കിടയില്‍വച്ചാണ് ആദ്യമായി ക്രിസ്‌തു അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ബൈബിള്‍ ലിറ്ററേച്ചര്‍ ഇന്‍ര്‍നാഷണല്‍ പ്രസിദ്ധപ്പെടുത്തി, ഒരു മിഷനറി വിതരണം ചെയ്‌ത ലഘുലേഖ അവിചാരിതമായിട്ടാണ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. ഫുച്ചീഡാ അതു വാങ്ങി. `ഞാന്‍ ജപ്പാന്റെ തടവുകാരനായിരുന്നു' ഇതായിരുന്നു അതിന്റെ തലവാചകം. പേള്‍ ഹാര്‍ബര്‍ സംഭവത്തിന്റെ പേരില്‍ ജപ്പാനെ പാഠം പഠിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുകയും പിന്നീട് നാല്‌പതുമാസത്തോളം ജപ്പാന്റെ തടവുകാരനായി ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്‌ത അമേരിക്കക്കാരനാ യ ജാക് ഡിഷൈര്‍, ബൈബിള്‍ മൂലം തന്റെ ജീവിതം എങ്ങനെ മാനസാന്തരപ്പെട്ടുവെന്നും ജപ്പാന്‍കാരോട് തനിക്കെങ്ങനെ ക്ഷമിക്കാന്‍ കഴിഞ്ഞു എന്നും വിശദമാക്കുന്ന ലഘുലേഖയായിരുന്നു അത്. ആ ജീവിതസാക്ഷ്യം ഫുച്ചീഡായെ സ്വാധീനിച്ചു. ബുദ്ധമതവിശ്വാസിയായ ഫുച്ചീഡാ ഒരു ബൈബിള്‍ വാങ്ങി. ജാക് ഡിഷൈറിനെ മാന സാന്തരപ്പെടുത്തിയ ആ ഗ്രന്ഥം തനിക്കെങ്ങനെയാണ് പ്രയോജനപ്പെടുകയെന്ന് അറിയണമല്ലോ? ബൈബിളിലെ മുപ്പതുപേജുകള്‍ വായിച്ചപ്പോഴേയ്‌ക്കും ഫുച്ചീഡായുടെ മനസ്സില്‍ പരിവര്‍ത്തനം സംഭവിച്ചുകഴിഞ്ഞിരുന്നു. ലൂക്കായുടെ സുവിശേഷത്തില്‍ ക്രിസ്‌തുവിന്റെ ക്രൂശുമരണനേരത്തെ പ്രാര്‍ത്ഥനയാണ് ഫുച്ചീഡായുടെ ഹൃദയത്തില്‍ മാറ്റത്തിന് കാരണമായത്. `പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ..' യുദ്ധത്തില്‍ താന്‍ മറ്റുള്ളവരെ കൊന്നൊടുക്കിയതിന് പിന്നില്‍ വെറുപ്പായിരുന്നുവെന്ന് അദ്ദേഹമറിഞ്ഞു. ``ആ നിമിഷത്തില്‍ ഞാന്‍ ആദ്യമായി ക്രിസ്‌തുവിനെ കണ്ടുമുട്ടുകയായിരുന്നു. ക്രിസ്‌തുവിന്റെ ക്രൂശുമരണം എന്റെ പാപങ്ങള്‍ക്കുള്ള പരിഹാരമായിരുന്നുവെന്ന് ഞാനറിഞ്ഞു. ഞാനെന്റെ പാപങ്ങള്‍ക്ക് വേണ്ടി ക്രിസ്‌തുവിനോട് പൊറു തി അപേക്ഷിച്ചു. പ്രതികാരദാഹിയായ ഒരു പൈലറ്റില്‍ നിന്ന് നല്ലൊരു ക്രിസ്‌ത്യാനിയിലേക്ക് എന്നെ മാറ്റിയെടുക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു...''
1950 ഏപ്രില്‍ 14 ആയിരുന്നു ആ ദിനം. താന്‍ പുതിയ വ്യക്തിയായിത്തീര്‍ന്ന ദിനമെന്നാണ് അതിനെ ഫുച്ചീഡാ വിശേഷിപ്പിച്ചത്. ``യേശു എന്റെ രക്ഷകനായി മാറുകയായിരുന്നു..'' പേള്‍ ഹാര്‍ബര്‍ നായകന്‍ ക്രിസ്‌തുമതവിശ്വാസിയായി എന്നായിരുന്നു അടുത്തദിനങ്ങളിലെ പത്രങ്ങളിലെ മുഖ്യവാര്‍ത്ത. അമേരിക്കക്കാരെ സ്വാധീനിക്കാനാണ് ഈ മതം മാറ്റം എന്ന് വിലയിരുത്തിയവരും ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് കാലം തെളിയിച്ചു. ജാക് ഡിഷൈര്‍, ഫുച്ചീഡായെ മാമ്മോദീസാ സ്വീകരണത്തിന് പ്രേരിപ്പിച്ചു. ഒരു മുഴുവന്‍ സമയ സുവിശേഷപ്രഘോഷകനായി അദ്ദേ ഹം മാറുകയായിരുന്നു. തിയോളജിക്കല്‍ കോളജില്‍ അദ്ദേഹം അംഗമാകുകയും പ്രിസ്‌ബിറ്റീരിയന്‍ മിനിസ്റ്റര്‍ ആയിത്തീരുകയും ചെയ്‌തു. ഫുച്ചീഡായുടെ വിശ്വാസജീവിതത്തില്‍ ആകൃഷ്‌ടരായി ഭാര്യക്കും മക്കള്‍ക്കും ഒപ്പം നിരവധി ആളുകളും ക്രൈസ്‌തവവിശ്വാസത്തിലേക്ക് കടന്നുവന്നു. ജപ്പാനിലും അമേരിക്കയിലെങ്ങും അദ്ദേഹം മുഴുവന്‍സമയ സുവിശേഷപ്രഘോഷകനായിരുന്നു. 1950 മുതല്‍ 1960 വരെ ലോകമെങ്ങും സുവിശേഷവല്‌ക്കരണത്തിന്റെ അണയാത്ത ജ്വാലയുമായി ഫുച്ചീഡാ ചുറ്റിസഞ്ചരിച്ചു. ജര്‍മ്മനിയില്‍ നടന്ന ഒരു ക്രൂസേഡില്‍ വേദി പങ്കിടാനായി ബില്ലിഗ്രഹാം ഫുച്ചിഡായെ ക്ഷണിച്ചിരുന്നു. 73-ാം വയസില്‍ പ്രമേഹരോഗബാധിതനായി 1976 മെയ് മാസത്തിലായിരുന്നു ഫുച്ചീഡായുടെ മരണം.``യുവജനങ്ങള്‍ ഈ സത്യം തിരിച്ചറിയണം. പ്രശ്‌നബാധിതമായ ഈ ലോകത്തിന്റെ ഏക പ്രതീക്ഷ യേശുക്രിസ്‌തുമാത്രമാണ്. അവര്‍ യേശുവിനെ അനുകരിക്കണം.'' ഫൂച്ചീഡാ ഓര്‍മിപ്പിക്കുന്നു.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.